ഇന്ത്യയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാരിന്റെ സന്ദേശം; പരിഭ്രാന്തി പടർത്തിയ മെസേജിന് പിന്നിലെന്ത്?
രാജ്യത്തെ സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് അലേർട്ട് സന്ദേശം അയച്ച് കേന്ദ്ര സർക്കാർ. നിരവധി ഉപഭോക്താക്കൾക്കാണ് ഇത്തരത്തിൽ ജാഗ്രത സന്ദേശം ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ 11.35 ഓടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും ഐഒഎസ് ഉപഭോക്താക്കൾക്കും ഇത്തരത്തിൽ സന്ദേശം ലഭിച്ചതായി വിവധ റിപ്പോർട്ടുകൾ പറയുന്നു.
അതേ സമയം ആരും പരിഭ്രാന്തരാകരുത് എന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻഡിഎംഎ) അലേർട്ട് സിസ്റ്റത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ സന്ദേശം അയച്ചത് എന്നുമാണ് സർക്കാരിന്റെ വിശദീകരണം. രാജ്യത്തെ പുതിയ എമർജൻസി അലേർട്ട് സിസ്റ്റത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള പരീക്ഷണം. എന്തെങ്കിലും ദുരന്തം നടക്കുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കാൻ വേണ്ടി സന്ദേശം അക്കുന്ന സാങ്കേതിക വിദ്യ ആണിത്. ഇതിന്റെ പരീക്ഷണത്തിന്റെ ഭാഗമായാണ് നിരവധിയാളുകൾക്ക് ഇത്തരത്തിൽ സന്ദേശം ലഭിച്ചത്.

നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സാങ്കേതിക വിദ്യയുടെ ഭാഗമായി ഒരേ സമയം ഒരു പ്രദേശത്തുള്ള നിരവധി ആളുകൾക്ക് ഇത്തരത്തിൽ സന്ദേശം എത്തിക്കാൻ സാധിക്കുന്നതാണ്. വെള്ളപ്പൊക്കം, ഭൂമികുലുക്കം, കാട്ടു തീ തുടങ്ങിയ ദുരന്തങ്ങൾ നടക്കുമ്പോൾ ഈ സംവിധാനം ജനങ്ങളിലേക്ക് എത്തിക്കാനും ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകാനും ഉപകരിക്കുന്നവ ആയിരിക്കും. "അടിയന്തര മുന്നറിയിപ്പ്: ഗുരുതരമായത്" എന്ന തലക്കെട്ടോടെ ആയിരിക്കും ഈ സന്ദേശം എത്തുക.
ചിലർക്ക് രണ്ട് തവണ സന്ദേശം എത്തിയതായും റിപ്പോർട്ടിൽ പറയുന്നു. പ്രധാനമായും ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് സന്ദേശം എത്തിയത്. അതും മിനുറ്റുകളുടെ വ്യത്യാസത്തിൽ. നിലവിൽ ഈ സംവിധാനം ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് ഉള്ളതെങ്കിലും വരും ദിവസങ്ങളിൽ പ്രദേശിക ഭാഷകളുടെ സേവനവും ഇതിൽ ഉൾക്കൊള്ളിക്കാൻ സാധ്യത ഉണ്ട്. ഇതൊരു പരീക്ഷണമാണെന്നും നടപടിയൊന്നും ആവശ്യമില്ലെന്നും ഈ സന്ദേശത്തിൽ തന്നെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു.

"ഇന്ത്യാ ഗവൺമെന്റിലെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച ഒരു സാമ്പിൾ ടെസ്റ്റിംഗ് സന്ദേശമാണ്. ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് ഒരുനടപടിയും ഈ സന്ദേശത്തിന് ആവിശ്യമില്ല. ആയതിനാൽ തന്നെ ഈ സന്ദേശം അവഗണിക്കുക. പാൻ-ഇന്ത്യ എമർജൻസി അലേർട്ട് സിസ്റ്റം നടപ്പിലാക്കുന്നത് പരിശോധിക്കാൻ വേണ്ടി മാത്രമാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. പൊതുജന സുരക്ഷ വർദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായ അലേർട്ടുകൾ നൽകാനും ഈ പദ്ധതി ലക്ഷ്യമിടുന്നു." എന്നതായിരുന്നു സന്ദേശം.
നെറ്റ്വർക്ക് കവറേജിന് പുറത്താണെങ്കിലും ബാധിക്കപ്പെടാൻ സാധ്യതയുള്ള ഉപഭോക്താക്കൾക്ക് ഇത്തരം സന്ദേശം എത്തും എന്നതാണ് ഈ അലേർട്ട് സന്ദേശത്തിന്റെ പ്രത്യേകത. സിബിഎസ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള അലേർട്ട് മെസേജുകൾ അയക്കുന്നത്. അടിയന്തര അലേർട്ടുകൾ അയയ്‌ക്കുന്നതിനുള്ള മികച്ച സാങ്കേതികവിദ്യയായി സിബിഎസിനെ പരിഗണിക്കാം. അലേർട്ട് സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ഇത്തരത്തിൽ സാമ്പിൾ സന്ദേശങ്ങൾ അയയ്ക്കുന്നത്. സിസ്റ്റം മെച്ചപ്പെടുത്തേണ്ട മേഖലകൾ തിരിച്ചറിയാനും ഈ പരീക്ഷണം സഹായിക്കും.
ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. നേരത്തെയും നിരവധി തവണ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അവസാനമായി കുറച്ച് ആഴ്ചകൾക്ക് മുമ്പും ഇത്തരത്തിലുള്ള ഒരു സന്ദേശം നിരവധി പേർക്ക് ലഭിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. അതേ സമയം ഇത്തരവ സ്മാർട്ട് ഫോണുകൾക്ക് പുറമെ ചില സ്മാർട്ട് വാച്ച് ഉപഭോക്താക്കൾക്കും ഇത്തരം സന്ദേശം ലഭിച്ചിട്ടുണ്ട്. ശക്തമായ ബസറോടെയും വൈബ്രേഷനോടെയുമാണ് ആപ്പിൾ വാച്ചുകളിൽ സന്ദേശം എത്തിയത്.
ഉപഭോക്താക്കളുടെ സ്മാർട്ട് ഫോണുകൾ സൈലന്റ് മോഡിൽ ആണെങ്കിൽ പോലും ഇത്തരം ജാഗ്രത സന്ദേശം എത്തുമ്പോൾ ഇവ ശബ്ദം പുറപ്പെടുവിപ്പിക്കും എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ നിലവിലെ സന്ദേശം എത്തിയപ്പോൾ ചിലർക്ക് ഫോൺ സൈലന്റിൽ തന്നെ ആയിരുന്നു എന്നും പറയുന്നു. കൂടുതൽ പരിശോധനകളിൽ ഈ ബഗ് പരിഹരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications