ജീവൻ വച്ച് 'കളിപ്പിക്കരുത്'! മൊബൈൽ പൊട്ടിത്തെറിച്ച് മരിച്ചത് ഏകമകൾ; ബാറ്ററി മുൻപ് മാറ്റിയിരുന്നതായി സൂചന
തൃശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടൽ മാറാതെ കേരളം. തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്തുവീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്ടർ സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീ(8) ആണ് കൊല്ലപ്പെട്ടത്.
ചാർജ് ചെയ്യാനിട്ടിരുന്ന മൊബൈൽഫോണിൽ കുട്ടി കളിക്കുകയായിരുന്നു എന്നും അതല്ല, വീഡിയോ കാണുകയായിരുന്നു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഫോൺ പൊട്ടിത്തെറിച്ചതുമൂലം തന്നെയാണോ കുട്ടിയുടെ മരണം ഉണ്ടായത് എന്നും മറ്റെന്തെങ്കിലും വിധത്തിലുള്ള സ്ഫോടനം നടന്നിട്ടുണ്ടോ എന്നും പരിശോധന നടക്കുന്നുണ്ട്.

തിങ്കളാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സ്ഫോടനം ഉണ്ടായത്. ഈ സമയം കുട്ടിയും മുത്തശ്ശിയുമാണ് വീട്ടിലുണ്ടായിരുന്നത്. പഴയന്നൂർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ലോക്കൽ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഫോറൻസിക് സംഘവും സംഭവസ്ഥലം പരിശോധിച്ച് റിപ്പോർട്ട് തയാറാക്കുന്നുണ്ട്. ഈ റിപ്പോർട്ട് എത്തുന്നതോടെയേ സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂ.
തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിനിയാണ് ആദിത്യശ്രീ. അപകടത്തിൽ ആദിത്യശ്രീയുടെ മൂന്ന് കൈവിരലുകൾ തെറിച്ചു പോയിരുന്നു. വീടിൻ്റെ മേൽക്കൂരയിലെ ഷീറ്റിൽ ഈ മാംസഭാഗങ്ങൾ പറ്റിപ്പിടിച്ചിരുപ്പുണ്ട്. അത്രയ്ക്ക് വലിയ സ്ഫോടനമാണ് നടന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഉപയോഗിച്ചതുകൊണ്ട് ചൂടായി പൊട്ടിത്തെറിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

കുട്ടിയുടെ അച്ഛൻ മൂന്ന് വർഷം മുമ്പാണ് ഈ ഫോൺ വാങ്ങിയത്. കഴിഞ്ഞ വർഷം ഇതിന്റെ ബാറ്ററി മാറ്റിയിരുന്നതായും വിവരമുണ്ട്. നിലവാരം കുറഞ്ഞ ബാറ്ററി ഉപയോഗിച്ചതുമൂലമാണോ അപകടം ഉണ്ടായത് എന്നത് അടക്കമുള്ള കാര്യങ്ങളിൽ ഫൊറൻസിക് റിപ്പോർട്ട് എത്തിയശേഷമേ വ്യക്തത വരൂ. അതേസമയം അപകടത്തിൽ ഫോണിന്റെ ഒരു പീസ് മാത്രമേ ഇളകിപ്പോയിട്ടുള്ളൂ എന്ന ചില സൂചനകളും വരുന്നുണ്ട്.
ഫോണിന് കാര്യമായ കേട്പാട് ഉണ്ടാകാത്തതും മുറിയിൽ ഉണ്ടായിരുന്ന ഓക്സിജൻ സിലണ്ടറിന് കേടുപാടുകൾ ഉണ്ടാകാത്തതും അന്വേഷിക്കുന്നുണ്ട്. മുറിയിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ കുട്ടിയുടെ മുത്തശി ഉപയോഗിക്കുന്നതാണ്. ഈ ഉപകരണവുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും വിഷയങ്ങൾ ആണോ സ്ഫോടനത്തിന് കാരണമെന്ന രീതിയിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട് എന്നാണ് സൂചന.
ചാർജ് ചെയ്യുന്നതിനിടെ ഉപയോഗിച്ചതുകൊണ്ടാകാം പൊട്ടിത്തെറി ഉണ്ടായത് എന്ന നിഗമനത്തിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഇതിനുമുമ്പും സമാന രീതിയിൽ മൊബൈൽ ഫോണുകൾ പൊട്ടിത്തെറിച്ച് അപകടങ്ങൾ ഉണ്ടായിട്ടുള്ളത് കണക്കിലെടുത്താണ് ആവഴിക്ക് സംശയങ്ങൾ ഉയരുന്നത്. കുട്ടി പുതപ്പിട്ട് മൂടിയിരുന്നതിനാൽ ചൂട് കൂടിയതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായി പറയപ്പെടുന്നു.

മൊബൈൽ ഫോൺ ചാർജിങ്ങിനിടെ ഉപയോഗിക്കുന്നത് വൻ അപകടമാണ് വിളിച്ചുവരുത്തുക. ഫോൺ ചൂട് ആയശേഷവും ഉപയോഗവും ചാർജിങ്ങും തുടരുന്നതും അപകടത്തിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. കൊച്ചു കുട്ടികൾക്ക് ഫോൺ കൊടുക്കുമ്പോൾ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം എന്ന കാര്യവും ഈ അതിദാരുണ അപകടം നമ്മെ ഓർമിപ്പിക്കുന്നു.
ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ: 1) ചാർജ് ചെയ്യുമ്പോൾ ഫോൺ ഒരിക്കലും ഉപയോഗിക്കരുത്, പ്രത്യേകിച്ച് ഗെയിമിംഗ് പോലെ ബാറ്ററി കൂടുതൽ ഉപയോഗിക്കേണ്ടിവരുന്ന പ്രവർത്തനങ്ങൾക്ക്. 2) ചൂട് കൂടുതലായിരിക്കുന്ന അവസരങ്ങളിൽ ഫോൺ ചാർജ് ചെയ്യാതിരിക്കുക. ചാർജിങ്ങിനിടെ ഫോൺ ചൂടായാൽ സ്വിച്ച് ഓഫ് ചെയ്ത് ഫോൺ മാറ്റിവയ്ക്കുക.
3) ബാറ്ററി മാറുന്ന അവസരങ്ങളിലും വിലകുറഞ്ഞവ തേടി പോകാതിരിക്കുക. 4) കമ്പനി നൽകുന്ന ബ്രാൻഡഡ് കേബിളുകളും ചാർജറും ഉപയോഗിക്കുക, 5) ഫോണിന് പുറമേയ്ക്ക്ക് എന്തെങ്കിലും ഡാമേജ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിച്ച് ഉപയോഗിക്കുക. അശ്രദ്ധയോടെയുള്ള ഫോൺ ഉപയോഗമാണ് പലപ്പോഴും അപകടങ്ങളിലേക്ക് ആളുകളെ കൊണ്ടെത്തിക്കുന്നത്.


Click it and Unblock the Notifications








