ഒരു അമ്മയുടെ ശ്രദ്ധ, മകന്റെ അപൂർവ ക്യാൻസർ സ്മാർട്ട്ഫോൺ ക്യാമറകൊണ്ട് കണ്ടെത്തി, സുഖപ്പെടുത്തി!
''കൈവളരുന്നുണ്ടോ, കാൽ വളരുന്നുണ്ടോ എന്ന് നോക്കിയാണ്'' പല അച്ഛനമ്മമാരും മക്കളെ വളർത്തുന്നത്. മക്കളിൽ അവർ പുലർത്തുന്ന ശ്രദ്ധയും കരുതലുമാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. മക്കളുടെ ആരോഗ്യകാര്യത്തിൽ അച്ഛനെക്കാൾ കൂടുതൽ ശ്രദ്ധ അമ്മമാർക്കാണ് എന്നാണ് പറയാറുള്ളത്. ഇത് ഏറെക്കുറെ ശരിയുമാണ്. മക്കളുടെ ചെറിയൊരു മാറ്റംപോലും തിരിച്ചറിയുന്ന അമ്മമാർ ഉണ്ട്!
അമ്മമാരുടെ ശ്രദ്ധയും കരുതലും കുട്ടികളുടെ വളർച്ചയിൽ വളരെ നിർണായക പങ്ക് വഹിക്കാറുണ്ട്. അതിന് ഉദാഹരണമായ നിരവധി സംഭവങ്ങൾ നമുക്കുചുറ്റുമുണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോൾ ഒന്നുകൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. ഒരു അമ്മയുടെ സൂക്ഷ്മത വെറുമൊരു സ്മാർട്ട്ഫോൺ ക്യാമറകൊണ്ട് മകന്റെ അപൂർവ ക്യാൻസർ കണ്ടെത്തുന്നതിലേക്ക് നയിച്ച സംഭവമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇംഗ്ലണ്ടിലെ കെന്റിലുള്ള ഗില്ലിംഗ്ഹാമിൽ ആണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 40 വയസുള്ള സാറാ ഹെഡ്‌ജസ് എന്ന അമ്മയാണ് തന്റെ മകന്റെ കണ്ണിന് ബാധിച്ച അപൂർവ ക്യാൻസർ രോഗം സ്മാർട്ട്ഫോൺ ക്യാമറയുടെ സഹായത്താൽ കണ്ടെത്തുകയും, വളരെ നേരത്തെ രോഗനിർണയം നടത്താൻ സാധിച്ചതിനാൽ സുഖപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.
നാല് കുട്ടികളുടെ അമ്മമാണ് സാറാ ഹെഡ്‌ജസ്. 2022 നവംബറിൽ ഒരു വൈകുന്നേരം അത്താഴം തയ്യാറാക്കുന്നതിനിടയിൽ ആണ് ജീവിതത്തെ മാറ്റിമറിച്ച ഒരു നിർണായക സംഭവം സാറയുടെ ജീവിതത്തിൽ ഉണ്ടാകുന്നത്. ഭക്ഷണം തയാറാക്കുന്നതിനിടെ മൂന്ന് മാസം പ്രായമുള്ള തന്റെ ഇളയ മകന്റെ മുഖത്തേക്ക് നോക്കിയ സാറയ്ക്ക് അവന്റെ കണ്ണിൽ പെട്ടെന്ന് എന്തോ തിളങ്ങുന്നതായി തോന്നി.
പൂച്ചയുടെ കണ്ണുകളെ അനുസ്മരിപ്പിക്കുന്ന ഒരു പ്രത്യേക തിളക്കം ആയിരുന്നു അത്. യാദൃശ്ചികമായി തോന്നിയതാകും എന്നു കരുതാതെ അത് ഗൗരവമായി എടുത്ത സാറ ഉത്കണ്ഠയോടെ, തൻ്റെ സ്മാർട്ട്‌ഫോൺ പിടിച്ച് അതിൻ്റെ ഫ്ലാഷ് ഉപയോഗിച്ച് സൂക്ഷ്മമായി മകന്റെ കണ്ണുകൾ നോക്കുകയും അപാകത ഫോട്ടോയായി പകർത്തുകയും ചെയ്തു.
മകന്റെ കണ്ണിൽ താൻ കണ്ട തിളക്കം എന്തെന്നറിയാൻ സാറ ചില ശ്രമങ്ങൾ നടത്തിയെങ്കിലും പിന്നീട് അത് കാണാൻ സാധിച്ചില്ല. എന്തെങ്കിലും വെട്ടമടിച്ചപ്പോൾ സാധാരണയായി സംഭവിച്ചതാണോ അത് എന്ന സംശവും നിലനിന്നു. എന്നാൽ അങ്ങനെയൊരു സംശയത്തിന്റെ പുറത്ത് ആ തിളക്കത്തിന്റെ കാരണം കണ്ടെത്തുന്നതിൽനിന്ന് പിന്മാറാൻ സാറ തയാറായില്ല.
സംഭവത്തിലെ നിഗൂഡത തെളിയിക്കാൻ ആ അമ്മ വീണ്ടും ശ്രമിച്ചു. അതിനായി അടുത്ത ദിവസം സ്വന്തമായി ചില പരീക്ഷണങ്ങൾ നടത്തി. സാറ മകൻ തോമസിനെ വിവിധ മുറികൾക്ക് ചുറ്റും മാറ്റി, വ്യത്യസ്ത പ്രകാശ സാഹചര്യങ്ങളിൽ അവനെ സൂക്ഷ്മമായി നിരീക്ഷിച്ചു. മകന്റെ ചിത്രങ്ങൾ സ്മാർട്ട്ഫോൺ സഹായത്തോടെ എടുത്തു. പിന്നീട് അത് ഉപയോഗിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തു.
അപൂർവമായ ഒരു ക്യാൻസറിന്റെ സാധ്യതയിലേക്കാണ് ഗൂഗിൾ റിസൾട്ടുകൾ സാറയെ എത്തിച്ചത്. തുടർന്ന് സാറ മകനുമായി ഒരു ഡോക്ടറെ സമീപിച്ചു. പരിശോധനകൾക്ക് ശേഷം ആശങ്കാകുലനായ അദ്ദേഹം കൂടുതൽ മൂല്യനിർണ്ണയത്തിനായി തോമസിനെ മെഡ്‌വേ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു. തോമസിന് റെറ്റിനോബ്ലാസ്റ്റോമ, എന്ന അപൂർവവും ആക്രമണാത്മകവുമായ നേത്ര കാൻസറാണെന്ന് കണ്ടെത്തി. ഇത് സാറയെ അക്ഷരാർഥത്തിൽ സ്തബ്ധയാക്കി.
തുടർന്നങ്ങോട്ട് സാറയുടെ ജീവിതം മകന്റെ ക്യാൻസറിനെതിരായ പോരാട്ടമായിരുന്നു. രോഗം തിരിച്ചറിഞ്ഞതിന് പിന്നാലെ ചികിത്സയും ആരംഭിച്ചു. കഠിനമായ ആറ് കീമോതെറാപ്പി 2022 നവംബറിൽ ആരംഭിച്ചു. സെപ്‌സിസ് ഉൾപ്പെടെയുള്ള തിരിച്ചടികൾക്കിടയിൽ, തോമസ് സഹിച്ചു, 2023 ഏപ്രിൽ 6-ന് തൻ്റെ അവസാന കീമോതെറാപ്പി സെഷൻ പൂർത്തിയാക്കി.
ഏറ്റവുമൊടുവിൽ മെയ് 20230-ന് സാറയുടെയും തോമസിന്റെയും പോരാട്ടം വിജയം കണ്ടു. തോമസ് സുഖം പ്രാപിച്ചു. ഇപ്പോൾ തോമസ് വളരെ സന്തുഷ്ടനാണെന്നും അവൻ തന്റെ ജ്യേഷ്ഠനൊപ്പം സന്തോഷത്തോടെ കളികളിൽ മുഴുകുന്നുവെന്നും സാറ പറയുന്നു. ക്യാൻസർ എന്ന് കേട്ടപ്പോൾ തന്റെ മകൻ മരിക്കുമെന്നാണ് കരുതിയത് എന്നും അത്തന്നെ വല്ലാതെ ഉലച്ചുവെന്നും സാറ പറയുന്നു.
മകന്റെ രോഗത്തെക്കുറിച്ച് താൻ കേട്ടത് ഒരു സ്വപ്നത്തിലാണെന്നും ആ മോശം സ്വപ്നത്തിൽ നിന്നും താൻ ഒരു മിനിറ്റിനുള്ളിൽ ഉണരുമെന്നും ആരെങ്കിലും തന്നോട് പറഞ്ഞിരുന്നു എങ്കിൽ എന്ന് താൻ ആ സമയം ആഗ്രഹിച്ചുപോയെന്നും സാറ പറയുന്നു. നീണ്ട നാളത്തെ പോരാട്ടത്തിനൊടുവിൽ ക്യാൻസറിനെ അതിജീവിക്കാനായതിന്റെ സന്തോഷത്തിലാണ് സാറ.
കുട്ടികളിലെ ക്യാൻസർ തിരിച്ചറിയുന്നതിൽ ജാഗ്രതയുടെയും അവബോധത്തിൻ്റെയും പ്രാധാന്യം വളരെ വലുതാണ് എന്ന് സാറ പറയുന്നു. ചൈൽഡ്ഹുഡ് ഐ കാൻസർ ട്രസ്റ്റ് (CHECT) പോലുള്ള സംഘടനകൾ കുട്ടികളിലെ കണ്ണിലെ വെളുത്ത തിളക്കം പോലെയുള്ള സൂക്ഷ്മമായ അടയാളങ്ങൾ തിരിച്ചറിയുന്നതിൻ്റെ പ്രാധാന്യം അടിവരയിടുന്നു. ഇത്തരം രോഗികളുടെ ജീവൻ രക്ഷിക്കുന്നതിൽ രോഗം നേരത്തേ കണ്ടെത്തുന്നതും ഇടപെടൽ നടത്തുന്നതിനും വലിയ പങ്കുണ്ട്.
വേഗത്തിലുള്ള രോഗനിർണയവും സമയബന്ധിതമായ ചികിത്സയും സാറയുടെ മകന്റെ രോഗമുക്തിയിൽ നിർണായകമായി. സാറയുടെ സൂക്ഷ്മതയാണ് ഇവിടെ എടുത്തുപറയേണ്ടത്. റെറ്റിനോബ്ലാസ്റ്റോമയുടെ സാധാരണ ലക്ഷണങ്ങളിൽ ചില ലൈറ്റുകളിലോ കണ്ണുചിമ്മിയിലോ മാത്രം പ്രത്യക്ഷപ്പെടുന്ന വെളുത്ത തിളക്കം, അതുപോലെ കണ്ണിൻ്റെ രൂപത്തിലോ വീർത്ത കണ്ണിലോ ഉള്ള മാറ്റവും ഉൾപ്പെടുന്നു.
റെറ്റിനോബ്ലാസ്റ്റോമയുടെ രോഗലക്ഷണങ്ങൾ വളരെ സൂക്ഷ്മമായിരിക്കാം, കുട്ടികൾക്ക് പ്രത്യക്ഷത്തിൽ യാതൊരു കുഴപ്പവുമുള്ളതായി തോന്നില്ല. അതിനാൽ രോഗനിർണയം ബുദ്ധിമുട്ടാണ്. ഇത്തരം കേസുകളിൽ പകുതിയിൽ താഴെ എണ്ണത്തിൽ കുട്ടിയുടെ ഒരു കണ്ണ് നീക്കം ചെയ്യേണ്ടിവരാറുണ്ട്. എന്നാൽ നേരത്തെ കണ്ടെത്തിയതിനാൽ സാറയുടെ മകൻ തോമസിന് ആ അവസ്ഥ നേരിടേണ്ടി വന്നില്ല.


Click it and Unblock the Notifications








