ട്വിറ്റർ 'ജീവിതം' വേദനാജനകം, 'പറ്റിയ ആളെക്കിട്ടിയാൽ' വിൽക്കും; മനസ് തുറന്ന് മസ്ക്
44 ബില്യൺ ഡോളറിന് വിലയ്ക്കുവാങ്ങിയ ട്വിറ്ററിലെ ജീവിതം തനിക്ക് വേദനാജനകമായിരുന്നെന്ന് സിഇഒ ഇലോൺ മസ്ക്. ഒരു ' റോളർകോസ്റ്റർ ' പോലെയായിരുന്നു ട്വിറ്ററിലെ ജീവിതമെന്നും എന്നാൽ ട്വിറ്റർ വാങ്ങിയതിൽ തനിക്ക് ഇപ്പോഴും പശ്ചാത്താപമില്ലെന്നും ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇലോൺ മസ്ക് വെളിപ്പെടുത്തി.
ബിബിസി അഭിമുഖത്തിൽ ട്വിറ്റർ ഏറ്റെടുത്തശേഷമുള്ള വിവാദങ്ങളെപ്പറ്റിയും ഇതാദ്യമായി മസ്ക് മനസു തുറക്കുകയും തന്റെ ഭാഗം വിദീകരിക്കുകയും ചെയ്തു. ട്വിറ്ററിൽ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. ട്വിറ്റർ മുന്നോട്ടുകൊണ്ടുപോകുന്നത് ഒരു റോളർകോസ്റ്റർ പോലെയുള്ള പ്രവൃത്തിയാണ് എന്നും മസ്ക് പറയുന്നു. പാർക്കുകളിലും മറ്റും കാണുന്ന ഒരു അമ്യൂസ്മെന്റ് റൈഡാണ് റോളർകോസ്റ്റർ.

ട്രെയിൻപാളം പോലുള്ള ട്രാക്കിൽ ഘടിപ്പിച്ചിരിക്കുന്ന തുറന്നകാർ കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും വളവ്തിരിവുകളുമൊക്കെയുള്ള പാതിയലൂടെ സാഹസിക അനുഭവം സമ്മാനിച്ച് മുന്നോട്ട് പോകുന്നു എന്നതാണ് റോളർകോസ്റ്റർ റൈഡിന്റെ പ്രത്യേകത. ട്വിറ്ററിന്റെ മുന്നോട്ടുപോക്കും ഏതാണ്ട് അതേപോലെ തന്നെയാണ് എന്നാണ് മസ്ക് സമ്മതിച്ചിരിക്കുന്നത്. പുറമേ നിന്ന് കാണുന്നത്ര സുഖമല്ല ട്വിറ്ററിലെ യാത്ര.
കുറച്ച് മാസങ്ങളായി സമ്മർദം നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് ട്വിറ്ററുമായി മുന്നോട്ടുപോയത്. ഉയർച്ചതാഴ്ചകൾ ഉണ്ടായി. എങ്കിലും ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും സൈറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവെന്നും "സൈറ്റ് നിലനിൽക്കുന്നു" എന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലെ ജോലിഭാരം വളരെ വലുതായിരുന്നു. ചില രാത്രികളിൽ ഓഫീസിൽത്തന്നെയുറങ്ങി. ലൈബ്രറിയിൽ തനിക്കായി ഒരു സോഫ ഉണ്ടായിരുന്നെന്നും ആരും അങ്ങോട്ടേക്ക് പോകാറില്ലെന്നും മസ്ക് പറഞ്ഞു.

ചിലപ്പോഴൊക്കെ തന്റെ ചില ട്വീറ്റുകൾ വിവാദമായിട്ടുണ്ടെന്ന് മസ്ക് അഭിമുഖത്തിൽ സമ്മതിച്ചു. തന്റെ കാലിലേക്ക് താൻതന്നെ വെടിവച്ചതുപോലെയായിരുന്നു അവയെന്നും പുലർച്ചെ 3ന് എണീറ്റ് ട്വീറ്റ് ചെയ്യുന്ന സ്വഭാവം നിർത്തണമെന്നാണ് താൻ കരുതുന്നത് എന്നും അദ്ദേഹം തമാശരൂപത്തിൽ വ്യക്തമാക്കി. ബിബിസിക്ക് സർക്കാർ ഫണ്ടിങ് മീഡിയ എന്ന ലേബൽ ട്വിറ്ററിൽ നൽകിയതു സംബന്ധിച്ച വിവാദത്തിലും മസ്ക് പ്രതികരിച്ചു.
ട്വിറ്ററിലെ വിവാദ ലേബലിന് പിന്നാലെ "ബിബിസി എപ്പോഴും സ്വതന്ത്രമാണ്. ലൈസൻസ് ഫീ വഴി ബ്രിട്ടീഷ് പൊതുജനങ്ങളാണ് ഞങ്ങൾക്ക് ധനസഹായം നൽകുന്നത്," എന്ന് ബിബിസി ട്വിറ്ററിനെ അറിയിച്ചിരുന്നു. സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന മാധ്യമം എന്ന ലേബലിനോട് ബിബിസിക്ക് താൽപര്യമില്ലെന്ന് താൻ മനസിലക്കുന്നതായും ട്വിറ്റർ ബിബിസിയുടെ ലേബൽ "പബ്ലിക് ഫണ്ടഡ്" ആയി ക്രമീകരിക്കുമെന്നും മസ്ക് വ്യക്തമാക്കി.
വിവരങ്ങൾ കൃത്യതയോടെ നൽകാനാണ് തങ്ങൾ ശ്രമിച്ചുവരുന്നത് എന്നും മസ്ക് അറിയിച്ചു. ഏറെ വിവാദമായ ട്വിറ്ററിലെ കൂട്ടൽ പിരിച്ചുവിടൽ സംബന്ധിച്ച വിവരങ്ങളും അഭിമുഖത്തിൽ ചർച്ചയായി. താൻ ട്വിറ്റർ ഏറ്റെടുക്കുമ്പോൾ 8,000 ജീവനക്കാരോളം ഉണ്ടായിരുന്നു. അത് 1,500-ലേക്ക് വെട്ടിക്കുറച്ചത് അത്ര എളുപ്പമായിരുന്നില്ല. "ഇത്രയും ആളുകളുമായി മുഖാമുഖം സംസാരിക്കാൻ കഴിയില്ല" എന്ന മറുപടി നൽകിയാണ് മസ്ക് കൂട്ടപ്പരിച്ചുവിടലിനെ ന്യായീകരിച്ചത്.
പരസ്യവരുമാനത്തിൽ തടസം നേരിട്ടപ്പോളും ട്വിറ്റർ മെച്ചപ്പെടുത്താനുള്ള ശ്രമം തുടർന്നു. സാമൂഹിക ഇടപെടലിനും ആശയവിനിമയത്തിനുമുള്ള പ്ലാറ്റ്‌ഫോം എന്ന നിലയിൽ ട്വിറ്ററിന്റെ സാധ്യതകൾ പരമാവധിയാക്കാനും ശ്രമിച്ചു. താൻ ഏറ്റെടുത്തശേഷം ട്വിറ്ററിൽ തെറ്റായ വിവരങ്ങൾ കുറവായിരുന്നുവെന്നും ബോട്ട് - ഓട്ടോമേറ്റഡ് അക്കൗണ്ടുകൾ ഇല്ലാതാക്കാനുള്ള തന്റെ ശ്രമങ്ങൾ വ്യാജ വാർത്തകൾ കുറയ്ക്കുമെന്നും മസ്ക് അവകാശപ്പെട്ടു.

അതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിയെ കുറിച്ചും ബുധനാഴ്ച രാവിലെ ഇലോൺ മസ്‌ക് പ്രതികരിച്ചു. ഇന്ത്യയിൽ നിരോധിച്ച ഡോക്യുമെന്ററി ഫിലിമിനെക്കുറിച്ചുള്ള പോസ്റ്റുകൾ ട്വിറ്റർ നീക്കം ചെയ്തത് എന്തുകൊണ്ടാണെന്ന് മസ്‌കിനോട് ബിബിസി ചോദിച്ചു. ഈ വിഷയത്തിൽ ട്വിറ്റർ നീക്കം ചെയ്ത പോസ്റ്റുകളെ കുറിച്ചും തനിക്ക് അറിയില്ലെന്ന് മസ്‌ക് വ്യക്തമാക്കി.
ശരിയായ വ്യക്തി വന്നാൽ കമ്പനി വിൽക്കുമെന്നും ഒരു ഘട്ടത്തിൽ മസ്ക് പറഞ്ഞു. ട്വിറ്ററിനെ കഴിയുന്നത്ര സത്യസന്ധമാക്കാനാണ് താൻ ശ്രമിച്ചുവരുന്നത്. അതേപാതയിൽ ട്വിറ്ററിനെ മുന്നോട്ട് കൊണ്ടുപോകുന്ന അനുയോജ്യമായ ആളുകൾക്ക് മാത്രമേ താൻ ട്വിറ്റർ വിൽക്കൂ എന്നും മസ്ക് പ്രതികരിച്ചു. താൻ നൽകിയ വിലയുടെ പകുതി മൂല്യംപോലും ട്വിറ്ററിന് ഉണ്ടായിരുന്നില്ലെന്നും അഭിമുഖത്തിന്റെ ഒരു ഘട്ടത്തിൽ മസ്ക് അവകാശപ്പെട്ടു.
'' ഈ പ്രത്യേക കേസിനെക്കുറിച്ച് എനിക്കറിയില്ല. ഇന്ത്യയിൽ വളരെ കർശനമായ സോഷ്യൽ മീഡിയ നിയമങ്ങളുണ്ട്, നിയമം അനുസരിക്കുമോ അതോ ജയിലിൽ പോകുമോ എന്ന് ചോദിച്ചാൽ ആദ്യ ഓപ്ഷനാണ് തെരഞ്ഞെടുക്കുക. എന്റെ ജീവനക്കാർ ജയിലിൽ പോകുന്നതിനേക്കാൾ നിയമങ്ങൾ പാലിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്" അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications