മസ്കിന് ധനനഷ്ടം, മാനഹാനി, ശത്രുദോഷം, സ്ഥാനനഷ്ടം; സമ്പത്തിന്റെ ഒരു വളർച്ചയേ! അർനോൾട്ട് ലോക കോടീശ്വരൻ
ഇലോൺ മസ്ക് (Elon Musk) ഏറ്റെടുത്തതോടെ ട്വിറ്ററിന് കഷ്ടകാലം തുടങ്ങി എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. എന്നാൽ ഇപ്പോൾ പുറത്തുവന്ന ലോക കോടീശ്വരന്മാരിലെ ഒന്നാം സ്ഥാനം സംബന്ധിച്ച വാർത്തകൾ പരിശോധിച്ചാൽ, ട്വിറ്റർ ഏറ്റെടുത്തതോടെ ധനനഷ്ടം, മാനഹാനി, ശത്രുദോഷം, ആരോഗ്യനഷ്ടം എന്നിങ്ങനെ മൊത്തത്തിൽ പണികിട്ടിയതും നഷ്ടം നേരിട്ടിരിക്കുന്നതും ഇലോൺ മസ്കിനാണ് എന്നാണ് വ്യക്തമാകുക.

ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ഫ്രഞ്ച് ബിസിനസുകാരനും ഫാഷന്‍ രംഗത്തെ പ്രമുഖരായ എല്‍.വി.എം.എച്ചിന്റെ ചെയര്‍മാനുമായ ബെര്‍ണാഡ് അര്‍ണോള്‍ട്ട് ആണ് ഇപ്പോഴത്തെ ഏറ്റവും സമ്പന്നന്‍. ടെസ്ലയുടെയും സ്പേസ്എക്സിന്റെയുംമൊക്കെ മേധാവികൂടിയായ ഇലോൺ മസ്ക് ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ഉള്ളത് എന്നാണ് വിവരം. ലേകാ കോടീശ്വര പട്ടികയിൽ എതിരാളികളേക്കാൾ ബഹൂദൂരം മുന്നിലായിരുന്ന മസ്‌കിന്റെ പെട്ടെന്നുള്ള പതനം ബിസിനസ് ലോകത്തെ അൽപ്പം അമ്പരപ്പിക്കുന്നുണ്ടെങ്കിലും ഏറെപ്പേരും ഇത് പ്രതീക്ഷിച്ചിരുന്നു.

സാമൂഹിക മാധ്യമമായ ട്വിറ്ററിന്റെ ഏറ്റെടുപ്പാണ് മസ്‌കിന്റെ ആസ്തി ചോർത്തിയതെന്നാണു വിലയിരുത്തൽ. വേലിയിലിരുന്ന പാമ്പിനെയെടുത്ത് തോളത്ത് വച്ച അവസ്ഥയാണ് ട്വിറ്ററിൽ മസ്ക് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോൾ മസ്കിനെ സംബന്ധിച്ചു വരുന്ന വാർത്തകൾ മുഴുവൻ ട്വിറ്ററുമായി ബന്ധപ്പെട്ട മോശം വാർത്തകളാണ്. ഇത് മസ്കിന്റെ മൂല്യം ഇടിച്ചു എന്നുവേണം കരുതാൻ. ട്വിറ്ററിൽ കൂടുതൽ നേരം ചെലവഴിക്കാനുള്ള മസ്‌കിന്റെ തീരുമാനം ടെസ്ല നിക്ഷേപകരെ ചൊടിപ്പിച്ചിരുന്നു.

മസ്കിലുള്ള വിശ്വാസം
മസ്കിലുള്ള വിശ്വാസം നഷ്ടപ്പെട്ട ടെസ്ല ഓഹരിയുടമകൾ നിക്ഷേപം പിൻവലിച്ചതാണ് മസ്കിന്റെ ഇപ്പോഴത്തെ പതനത്തിന് ഇടയാക്കിയത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 176.8 ബില്യണ്‍ ഡോളർ ആണ് ഇലോണ്‍ മസ്‌കിന്റെ ആസ്തി. ഒന്നാമതുള്ള ബെര്‍ണാഡുമായി 11.8 ബില്യണിന്റെ വ്യത്യാസമാണ് മസ്‌കിനുള്ളത്. 188.2 ബില്യണ്‍ ആണ് ബെര്‍ണാഡ് അര്‍ണോള്‍ട്ടിന്റെ ആസ്തി.

ബെർണാഡ് അർനോൾട്ട്
ലോക പ്രശസ്തമായ ഫ്രഞ്ച് വ്യവസായിയാണ് അർനോൾട്ട്. ബെർണാഡ് ജീൻ എറ്റിയെൻ അർനോൾട്ട് എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയി വിറ്റണിന്റെ സഹസ്ഥാപകനും, ചെയർമാനും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് അർനോൾട്ട്. ഏഴുപതോളം കമ്പനികളാണ് ബെര്‍ണാഡ് അര്‍ണോള്‍ട്ടും കുടുംബവും സ്വന്തമാക്കിയിട്ടുള്ളത്.

ഏവർക്കും സുപരിചിതമായ ക്രിസ്റ്റ്യൻ ഡിയോർ, ലെ ബോൺ മാർച്ചെ, ടിഫാനി തുടങ്ങി നിരവധി പ്രശസ്ത ആഡംബര ബ്രാൻഡുകൾക്കു പിന്നിൽ അർനോൾട്ടും, അദ്ദേഹത്തിന്റെ സ്ഥാപനവുമാണ്. കാലിഫോർണിയ പ്രോപ്പർട്ടി സ്ഥാപനമായ കോളനി ക്യാപിറ്റലിന്റെ പിന്നിലും അർനോൾട്ടിന്റെ കരങ്ങളുണ്ട്. നെറ്റ്ഫ്ലിക്സ്, Zebank, Boo.com, Libertysurf എന്നിവയുൾപ്പെടെ നിരവധി ഓൺലൈൻ കമ്പനികളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.

ആർട്ട് ലേല സ്ഥാപനമായ ഫിലിപ്‌സ് ഡി പുരി ആൻഡ് കമ്പനിയും അർനോൾട്ടിന് സ്വന്തമാണ്. ആദ്യത്തെ ഫ്രഞ്ച് ലേല ഹൗസായ 'തജാൻ' ഇന്ന് അർനോൾട്ടിന്റെ ഉടമസ്ഥതയിലാണ്. പിക്കാസോ, യെവ്‌സ് ക്ലീൻ, ഹെന്റി മൂർ, ആൻഡി വാർഹോൾ എന്നിവരുടെ കലാസൃഷ്ടികളുടെ വിപുലമായ ശേഖരം ബെർണാഡ് അർനോൾട്ടിന്റെ പക്കലുണ്ട്. ഇവയിൽ ചിലത് വിലമതിക്കാനാവാത്ത സൃഷ്ടികളെന്നാണു മേഖലയിലെ പ്രമുഖർ വിശേഷിപ്പിക്കുന്നത്.

ഇതാദ്യമായല്ല അര്‍ണോള്‍ട്ട് മസ്‌കിനെ മറികടക്കുന്നത്. കഴിഞ്ഞാഴ്ച അര്‍ണോള്‍ട്ട് മസ്‌കിനെ മറികടന്ന് പട്ടികയില്‍ ഒന്നാമതെത്തിയെങ്കിലും നേരിയ വ്യത്യാസമേ ആസ്തിയില്‍ ഉണ്ടായിരുന്നുള്ളു എന്നതിനാൽ കുറഞ്ഞ സമയത്തിനുള്ളില്‍ മസ്‌ക് സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മിലുള്ള ആസ്തിയില്‍ സാരമായ വ്യത്യാസമുണ്ട്. ഇക്കാരണം കൊണ്ടുതന്നെ കുറച്ചുനാള്‍ അര്‍ണോള്‍ട്ടിന്റെ ഒന്നാം സ്ഥാനത്തിന് മസ്‌കിന്റെ വെല്ലുവിളിയുണ്ടാകാന്‍ സാധ്യതയില്ല.

ആദ്യമൂന്ന് കോടീശ്വരന്മാരുടെ പട്ടികയെടുത്താൽ അതിൽ മൂന്നാം സ്ഥാനക്കാരൻ ഇന്ത്യൻ വ്യവസായിയായ ഗൗതം അദാനിയാണ്. 134 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആണ് നാലാം സ്ഥാനത്തുള്ളത്. അദ്ദേഹത്തിന്റെ ആസ്തി 115.7 ബില്യൺ ഡോളറാണ്. അഞ്ചാം സ്ഥാനത്തുള്ള വാറൻ ബഫറ്റിന്റെ ആസ്തി 108.3 ബില്യൺ ഡോളറും.


Click it and Unblock the Notifications








