ഛിന്നഗ്രഹത്തെ ഇടിച്ചു തെറിപ്പിക്കാൻ സ്പേസ്എക്സ് നാസ സഖ്യം; ഭൗമപ്രതിരോധ ദൗത്യം 23ന്
സ്കൈഫൈ സിനിമകളിലും കഥകളിലും മറ്റും കേട്ട് മാത്രം ശീലമുള്ള പ്ലാനറ്ററി ഡിഫൻസ് മെക്കാനിസം ( ഭൌമ പ്രതിരോധ സംവിധാനം) യാഥാർഥ്യമാകാൻ പോകുകയാണ്. കേട്ട പാതി അവഞ്ചേഴ്സ് സിനിമയും അൾട്രോണുമൊന്നും ആലോചിക്കേണ്ടതില്ല. സംഭവം റോബോർട്ടുകളും വെടിയും പുകയും ഒന്നുമല്ല. ഭൂമിയിൽ സർവനാശം വിതയ്ക്കാൻ സാധ്യതയുള്ള ക്ഷുദ്രഗ്രഹങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കുന്നതാണ് പദ്ധതി. നാസയും എലോൺ മസ്കിന്റെ സ്പേസ് എക്സും ചേർന്നാണ് ഛിന്നഗ്രഹങ്ങളുടെ ഭീഷണിയിൽ നിന്ന് ഭൂമിയെ രക്ഷിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുന്നത്. അതിൽ ആദ്യഘട്ട പരീക്ഷണമാണ് ഡാർട്ട് പദ്ധതി. ഛിന്നഗ്രഹങ്ങളിലേക്ക് കൃത്രിമോപഗ്രഹങ്ങൾ ഇടിച്ചിറക്കി അവയുടെ ദിശ മാറ്റാനാകുമോയെന്ന് മനസിലാക്കാനാണ് പരീക്ഷണങ്ങൾ നടത്തുന്നത്.

നിരവധി ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിന് അടുത്ത് കൂടി കടന്ന് പോകാറുണ്ട്. ഇവ ഉയർത്തുന്ന ഭീഷണികൾ എക്കാലത്തും ശാസ്ത്ര ലോകത്തെ തീപിടിച്ച ചർച്ചകളും ആണ്. 2019 മുതൽ സ്പേസ്എക്സും നാസയും ഈ മേഖലയിൽ പഠനങ്ങൾ നടത്തുന്നുണ്ട്. സാറ്റലൈറ്റും ഛിന്നഗ്രഹവും കൂട്ടിയിടിച്ചാൽ എന്ത് സംഭവിക്കും എന്ന് മനസിലാക്കാനാണ് പഠനം. കൂട്ടിയിടി മൂലം ഛിന്നഗ്രഹത്തിന്റെ ഗതിയിൽ മാറ്റം വരുമോ എന്നതാണ് ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഉത്തരം നൽകാൻ തയ്യാറെടുക്കുകയാണ് നാസ. ഇങ്ങനെ ദിശ മാറ്റാൻ കഴിയുമെന്ന് പരീക്ഷണ ഫലങ്ങൾ തെളിയിച്ചാൽ ഭാവിയിൽ കൂടുതൽ വികസിതമായ ഭൌമപ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കാൻ കഴിയും.

ഇതിനായി ആവിഷ്കരിച്ച പദ്ധതിയാണ് ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ഷൻ ടെസ്റ്റ് അഥവാ (ഡിഎആർടി). ദീദിമോസ് എന്ന് വിളിക്കുന്ന ( ബൈനറി ) ഇരട്ട ഛിന്നഗ്രഹങ്ങളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരസ്പരം ഭ്രമണം ചെയ്യുന്ന രണ്ട് ഛിന്നഗ്രഹങ്ങൾ ചേർന്നതാണ് ദീദിമോസ് സിസ്റ്റം. നാസയും സ്‌പേസ് എക്‌സും ഈ രണ്ട് ഛിന്നഗ്രഹങ്ങളെ ഡിഡിമോസ് എ എന്നും ഡിഡിമോസ് ബി എന്നും വിളിക്കുന്നു. 160 മീറ്റർ വലിപ്പമുള്ള ദീദിമോസ് ബി, 780 മീറ്റർ വലിപ്പമുള്ള ദീദിമോസ് എയെ പരിക്രമണം ചെയ്യുന്നു. ഈ ബൈനറി ഛിന്നഗ്രഹം 2022 ലും 2024 ലും സുരക്ഷിതമായി ഭൂമിയെ കടന്നുപോകുമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇവ നമ്മുടെ ഗ്രഹത്തിന് അപകടം സൃഷ്ടിക്കുന്ന പാതയിൽ അയിരുന്നില്ല. ഇത് തന്നെയാണ് ഉപഗ്രഹം ഉപയോഗിച്ചുള്ള കൂട്ടിയിടിയുടെ ആഘാതം പരിശോധിക്കാൻ സിസ്റ്റത്തെ മികച്ചതാക്കുന്നത്.

ആസ്റ്ററോയിഡ് ക്രാഷിങ് പര്യവേഷണത്തിന്റെ തയ്യാറെടുപ്പുകൾ അതിവേഗം പൂർത്തിയാകുകയാണ്. സ്റ്റാറ്റിക് ഫയർ ടെസ്റ്റ് പൂർത്തിയാക്കിയതായി സ്പേസ്എക്സ് ട്വിറ്ററിൽ അറിയിച്ചു. നിശ്ചയിച്ച പ്രകാരം പദ്ധതി മുന്നോട്ട് പോകുകയാണെങ്കിൽ 23ന് സ്പേസ്എക്സിന്റെ ഫാൽക്കൺ - 9 റോക്കറ്റ് ഉപയോഗിച്ച് ഡാർട്ട് സാറ്റലൈറ്റ് വിക്ഷേപിക്കപ്പെടും. നവംബർ 23 രാത്രി 10:21 ന് ( ഇന്ത്യൻ സമയം ഏകദേശം 11:50 എഎം ) ആണ് ഉപഗ്രഹം വിക്ഷേപിക്കപ്പെടുക. അടുത്ത വർഷം സെപ്റ്റംബറിൽ ഭൂമിയിൽ നിന്നും 1.1 കോടി കിലോമീറ്റർ അകലെ വച്ചാവും ഡാർട്ട് പേടകവും ഛിന്നഗ്രഹവും കൂട്ടിയിടിക്കുക. ഇടിയോടെ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ മാറ്റം വരുത്തുകയാണ് ലക്ഷ്യം. കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പകർത്താനായി ലിസിയ എന്ന ഉപഗ്രഹവും ഡാർട്ട്ടിലുണ്ട്. സൗരോർജ പാനലുകളാണ് പേടകത്തിന് ഊർജം പകരുന്നത്.

പരീക്ഷണവും പ്രയോജനങ്ങളും
ബഹിരാകാശത്തിലെ അതിശക്തവും അപകടകാരിയുമായ പാറക്കൂട്ടങ്ങളാണ് ഛിന്നഗ്രഹങ്ങൾ. ഗ്രഹങ്ങളെപ്പോലും പൂർണമായി നശിപ്പിക്കാനോ, അവയിലെ ജീവജാലങ്ങളെ ഇല്ലാതാക്കോനോ ഇവയ്ക്ക് ശേഷിയുണ്ട്. അടുത്ത കാലത്തൊന്നും ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിക്കാൻ സാധ്യത ഇല്ലെന്നാണ് ശാസത്രജ്ഞർ പറയുന്നത്. എങ്കിലും അടുത്ത 100 വർഷത്തിനുള്ളിൽ ഭൂമിയെ ലക്ഷ്യമിട്ട് അപകടകരമായ ഛിന്നഗ്രഹങ്ങൾ എത്തിയേക്കാം. ഇത്തരത്തിൽ ഭൂമിയുമായി കൂട്ടിയിടിച്ചേക്കാവുന്ന 23 ബഹിരാകാശ വസ്തുക്കളെ നാസ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.

അപകടകാരിയായ ഛിന്നഗ്രഹത്തെ ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് ഉപഗ്രഹം ഉപയോഗിച്ച് തകർക്കാനുള്ള നീക്കം ഒരു നല്ല പ്രതിരോധ തന്ത്രമായി തന്നെയാണ് വിലയിരുത്തുന്നത്.ഇത്തരം ഭീഷണികൾ അതിവിദൂരഭാവിയിൽ മാത്രമാണ് ഭൂമിയെ തേടിയെത്തുക. ഭീഷണികൾ രൂപപ്പെടുന്നതിന് മുമ്പ് തന്നെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കുകയാണ് നാസയും പങ്കാളികളും. മുൻകൂട്ടി തയ്യാറെടുത്തിരുന്നാൽ വലിയ അപകടങ്ങൾ ഒഴിവാക്കാം എന്നാണ് ഏജൻസികൾ കണക്ക് കൂട്ടുന്നത്. 6.5 കോടി വർഷങ്ങൾക്ക് മുമ്പ് ഒരു കൂട്ടിയിടിയിൽ ദിനോസറുകളുടെ കുലം മുടിഞ്ഞെന്ന സിദ്ധാന്തവും ഈ ഘട്ടത്തിൽ ഓർക്കണം.


Click it and Unblock the Notifications