ക്രിപ്‌റ്റോ ബിൽ കാബിനറ്റ് അംഗീകാരത്തിന് ശേഷം അവതരിപ്പിക്കും: നിർമല സീതാരാമൻ
ക്രിപ്റ്റോകറൻസി ബിൽ ഉടൻ തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ പിന്നെ ബില്ല് അവതരണത്തിന് വൈകില്ലെന്നും മന്ത്രി ചൊവ്വാഴ്ച രാജ്യസഭയിൽ പറഞ്ഞു. ശീതകാല സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് ബില്ല് അവതരിപ്പിക്കാൻ ആണ് സാധ്യത. ക്രിപ്‌റ്റോകറൻസിയും ഔദ്യോഗിക ഡിജിറ്റൽ കറൻസിയുടെ നിയന്ത്രണവും സംബന്ധിച്ച ബിൽ ലോക്‌സഭാ ബുള്ളറ്റിൻ-പാർട്ട് 2വിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഈ സമ്മേളന കാലയളവിൽ തന്നെ പരിഗണിക്കുന്ന ബില്ലുകളാണ് സാധാരണ ബുള്ളറ്റിനിൽ ഉൾപ്പെടുത്താറ്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലും (മൺസൂൺ) സമാനമായ ബിൽ സർക്കാർ പട്ടികപ്പെടുത്തിയിരുന്നുവെങ്കിലും പക്ഷെ അവതരിപ്പിച്ചിരുന്നില്ല.

രാജ്യസഭയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണ് ബില്ലിനെക്കുറിച്ചുള്ള സർക്കാർ നിലപാട് നിർമല സീതാരാമൻ വ്യക്തമാക്കിയത്. "സഭയ്ക്ക് പരിഗണിക്കാവുന്ന ഒരു ബില്ല് കൊണ്ടുവരാനായിരുന്നു നേരത്തെയും നടന്ന ശ്രമം. പക്ഷേ, പിന്നീട്, പെട്ടെന്ന് തന്നെ ഒരുപാട് സംഭവ വികാസങ്ങൾ ഉണ്ടായി. അതോടെ മാറിയ സാഹചര്യങ്ങൾക്കനുസൃതമായി പുതിയ ബില്ല് തയ്യാറാക്കാനും ആരംഭിച്ചിരുന്നു. ഈ ബില്ലാണ് ഇനി സഭയിൽ അവതരിപ്പിക്കുന്നത്." പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ തന്നെ ബില്ല് അവതരിപ്പിക്കാൻ ആത്മാർഥമായി ശ്രമിച്ചിരുന്നതായും നിർമല രാജ്യസഭയിൽ പറഞ്ഞു.

നിർദിഷ്ട നിയമം ഉടൻ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു. മാധ്യമങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിക്കാൻ പുതിയ ബില്ലിൽ വ്യവസ്ഥകൾ ഉണ്ടോ എന്ന ചോദ്യത്തിന്, അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾ പഠിച്ച് വരികയാണെന്ന് ആയിരുന്നു നിർമലയുടെ മറുപടി. "ആവശ്യമെങ്കിൽ, പരസ്യങ്ങൾ സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഒരു തസ്തിക രൂപീകരിക്കുകയോ വ്യവസ്ഥ തീരുമാനിക്കുകയോ ചെയ്യാമെന്നും മന്ത്രി സഭയിൽ പറഞ്ഞു. നിലവിൽ രാജ്യത്ത് ക്രിപ്‌റ്റോകറൻസികൾ പൂർണമായി നിയന്ത്രിക്കപ്പെടുന്നില്ല. ക്രിപ്റ്റോ പരസ്യങ്ങൾ നിരോധിക്കുന്നതിലും തീരുമാനങ്ങൾ എടുത്തിട്ടില്ല. ക്രിപ്‌റ്റോകറൻസി ഇടപാടുകളുടെ വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നില്ല. ഗവൺമെന്റും ആർബിഐയും സെബിയും ക്രിപ്‌റ്റോകറൻസികളെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. അവബോധം സൃഷ്ടിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും സീതാരാമൻ പറഞ്ഞു.

രാജ്യത്തെ ക്രിപ്റ്റോകറൻസി - ഡിജിറ്റൽ സാമ്പത്തിക രംഗത്ത് നിർണായക ഇടപെടലിനാണ് കേന്ദ്ര സർക്കാർ തയ്യാറാകുന്നത്. "ദ ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ, 2021" എന്ന തലക്കെട്ടിലാണ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുക. ഔദ്യോഗിക ഡിജിറ്റൽ കറൻസി രൂപീകരിക്കാനായാണ് ബിൽ അവതരണം എന്നാണ് കരുതുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസി സൃഷ്ടിക്കുന്നതിനുള്ള സുഗമമായ ചട്ടക്കൂട് സൃഷ്ടിക്കുകയാവും ബില്ലിന്റെ ലക്ഷ്യം. രാജ്യത്ത് നിലവിലുള്ള എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റ് കറൻസികൾക്ക് നിരോധനം ഏർപ്പെടുത്തുമെങ്കിലും ക്രിപ്‌റ്റോകറൻസിയുടെ അടിസ്ഥാന സാങ്കേതിക വിദ്യയും അതിന്റെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് ചില കോയിനുകൾക്ക് ഇളവുകളും ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

നിർണായകം എസ്‌സി ഗാർഗ് കമ്മറ്റിയുടെ ശുപാർശകൾ
വെർച്വൽ കറൻസികളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ നിർദ്ദേശിക്കാൻ ധനമന്ത്രാലയം ചുമതലപ്പെടുത്തിയ സമിതിയാണ് എസ്‌സി ഗാർഗ് കമ്മറ്റി. ഗാർഗ് കമ്മറ്റിയുടെ ധാരാളം ശുപാർശകളും പുതിയ ബില്ലിന്റെ ഭാഗമാകുന്നു എന്നാണ് സൂചന. ക്രിപ്റ്റോകറൻസി നിരോധനം പോലും ശുപാർശ ചെയ്താണ് ഗാർഗ് കമ്മറ്റി നൽകിയിരുന്നത്. കൂണ് പോലെ മുളയ്ക്കുന്ന ക്രിപ്റ്റോകറൻസികളിൽ ഇന്ത്യക്കാർ നിക്ഷേപം നടത്തുന്നതിൽ സമിതി വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പൂർണമായും സ്വകാര്യ സംരംഭങ്ങളായ ക്രിപ്‌റ്റോകറൻസികൾക്ക് മൂല്യമൊന്നുമില്ലെന്നും ഗാർഗ് കമ്മറ്റി റിപ്പോർട്ട് വ്യക്തമായി പറഞ്ഞിരുന്നു. ക്രിപ്‌റ്റോകറൻസികൾക്ക് സാധാരണ കറൻസികളുടെ ഉദ്ദേശ്യം നിറവേറ്റാൻ ആകില്ലെന്നും ഗാർഗ് കമ്മറ്റി നിരീക്ഷിച്ചിരുന്നു.

ഔദ്യോഗിക ഡിജിറ്റൽ കറൻസി സംബന്ധിച്ച് കേന്ദ്ര സർക്കാർ തുറന്ന നിലപാട് സ്വീകരിക്കണം എന്നും സമിതി തങ്ങളുടെ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. രാജ്യത്ത് ഡിജിറ്റൽ കറൻസിയുടെ സാധ്യത പരിശോധിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ആർബിഐ, മെയിറ്റി, ഡിഎഫ്എസ് എന്നിവർക്കെല്ലാം പങ്കാളിത്തമുള്ള സമിതി രൂപീകരിക്കണം. ഔദ്യോഗിക ഡിജിറ്റൽ കറൻസിക്ക് നിയമപരമായ അംഗീകാരം ലഭിക്കണമെങ്കിൽ, സെക്ഷൻ 22 ആർബിഐ ആക്ട് പ്രകാരം, ആർബിഐ തന്നെ ഡിജിറ്റൽ കറൻസി റെഗുലേറ്റ് ചെയ്യണമെന്നും സമിതി നിർദേശം നൽകിയിരുന്നു.


Click it and Unblock the Notifications