ആരെങ്കിലും അറിഞ്ഞോ? ഓഗസ്റ്റിൽ വാട്സ്ആപ്പ് 23 ലക്ഷം ഇന്ത്യക്കാരെ പുറത്താക്കി; കാരണം...
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസഞ്ചർ ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ് (whatsapp). ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള നടപടികളാണ് എപ്പോഴും വാട്സാപ്പ് സ്വീകരിക്കാറുള്ളത്. ഇപ്പോൾ അതേ സുരക്ഷാ നടപടികളുടെ ഭാഗമായി വാട്സ്ആപ്പ് കൈക്കൊണ്ട നടപടികളിലൂടെ 23 ലക്ഷം ഇന്ത്യക്കാർ വാട്സ്ആപ്പിന് പുറത്തായി എന്നുള്ള വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമം പാലിച്ച് ഓഗസ്റ്റിൽ 23 ലക്ഷം ഇന്ത്യൻ വാട്സ്ആപ്പ് അക്കൗണ്ടുകൾ വാട്സാപ്പ് നിരോധിച്ചു എന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ പത്തുലക്ഷം അക്കൗണ്ടുകൾ ആളുകൾ റിപ്പോർട്ട് ചെയ്യും മുമ്പ് തന്നെ വാട്സാപ്പ് നിരോധിച്ചിരുന്നു എന്നും യൂസർ സേഫ്റ്റി പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റ് 1 മുതൽ 31 വരെയുള്ള കാലയളവിൽ 2,328,000 ഇന്ത്യൻ വാട്സാപ്പ് അക്കൗണ്ടുകൾ ആണ് നിരോധിച്ചത്.

ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇതിൽ ഭൂരിഭാഗം അക്കൗണ്ടുകൾക്ക് എതിരേയും നടപടി സ്വീകരിക്കുന്നത്. വാട്സാപ്പിന്റെ തന്നെ റിപ്പോർട്ട് ഫീച്ചർ ഉപയോഗിച്ചാണ് ഉപയോക്താക്കളിൽ പലരും പരാതി നൽകിയത്. റിപ്പോർട്ട് കൂടാതെ 598 പരാതികൾ വേറെയും വാട്സാപ്പിനും ഉടമകളായ മെറ്റയ്ക്കും ലഭിക്കുകയുണ്ടായി. ഇതിനെത്തുടർന്ന് 19 അക്കൗണ്ടുകൾക്ക് എതിരേ മെറ്റ നടപടിയെടുത്തു. 449 പരാതികൾ അപ്പീൽ നടപടികളിലാണ്.

വാട്സ്ആപ്പ് കൂടുതൽ സുരക്ഷിതവും യൂസർ ഫ്രണ്ട്ലിയും ആയി നിലനിർത്തുന്നതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് വാട്സ്ആപ്പ് അറിയിച്ചു. സുരക്ഷയ്ക്കായി നിരവധി മാർഗങ്ങൾ ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് നൽകിയിട്ടുണ്ട്. റിപ്പോർട്ട് ഫീച്ചർ അതിൽ ഏറ്റവും സൗകര്യപ്രദവും ലളിതവുമായ മാർഗമാണ്. ഇതു കൂടാതെ ഇ-മെയിൽ വഴിയും വാട്സാപ്പ് പരാതികൾ സ്വീകരിക്കാറുണ്ട്.

ലഭിക്കുന്ന എല്ലാ പരാതികളും പരിശോധിക്കാനും തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായി ശ്രദ്ധയിൽപ്പെടുന്ന കാര്യങ്ങളിൽ ആവശ്യമെങ്കിൽ വിലക്ക് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാനും വാട്സ്ആപ്പ് ശ്രദ്ധിക്കാറുണ്ട്. ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്ന പരാതികൾ കൂടാതെ സ്പാം, ദുരുപയോഗം എന്നിവ കണ്ടെത്താൻ ഓട്ടോമേറ്റഡ് മെഷീൻ സംവിധാനം വഴിയും വാട്സാപ്പ് നിരീക്ഷണം നടത്തിവരുന്നു.

മൂന്നു ഘട്ടങ്ങളായാണ് ദുരുപയോഗ പരിശോധന നടക്കുന്നത്. രജിസ്റ്റർ ചെയ്യുമ്പോഴാണ് ആദ്യം പരിശോധിക്കുക. പിന്നീട് മെസേജ് അയയ്ക്കുന്ന ഘട്ടത്തിലും തുടർന്ന് നെഗറ്റീവ് ഫീഡ്ബാക്കും ബ്ലോക്കും ഉണ്ടാകുമ്പോഴും വാട്സാപ് പരിശോധന നടത്തുന്നു. ഇത് യൂസർ റിപ്പോർട്ട് രൂപത്തിലും ബ്ലോക്കായും നമുക്ക് ലഭ്യമാകുന്നു. വാട്സ്ആപ്പ് പോളിസികൾക്ക് വിരുദ്ധമായി നടക്കുന്ന കാര്യങ്ങൾ വിലയിരുത്താൻ ഒരു വിദഗ്ധരുടെ സംഘം എപ്പോഴും ഉണ്ടാകും എന്നും വാട്സാപ്പ് പ്രതിമാസ യൂസർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഒരു വാട്സ്ആപ്പ് അക്കൗണ്ട് റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെ
യൂസർ ഫ്രണ്ട്ലി ആയ ആപ്പാണ് വാട്സ്ആപ്പ്. നിരവധി ദുരുദ്ദേശക്കാർ വാട്സ്ആപ്പ് പലവിധത്തിൽ ദുരുപയോഗം ചെയ്യാറുണ്ട്. എന്നാൽ ഇത്തരക്കാരിൽനിന്ന് രക്ഷ നേടാനുള്ള പറ്റാവുന്ന വഴിയും വാട്സാപ്പ് ഇതിനോടകം ഉപയോക്താക്കൾക്ക് നൽകിയിട്ടുണ്ട്. അതിൽ ഒന്നാണ് ബ്ലോക്ക് ഓപ്ഷൻ. മറ്റൊന്നാണ് റിപ്പോർട്ടിങ് ഫീച്ചർ. അനാവശ്യമായി മെസേജ് അയച്ചും മറ്റും പലവിധത്തിൽ വാട്സ് ആപ്പിലൂടെ ശല്യം ചെയ്യുന്നവർ നിങ്ങളെയും ബുദ്ധിമുട്ടിച്ചിട്ടുണ്ടാവാം. അത്തരക്കാരെ ഒഴിവാക്കാനുള്ള വഴി സിംപിളാണ്.

വാട്സ്ആപ്പ് ചാറ്റ് ഓപ്പൺ ആക്കുക > മോർ ഓപ്ഷൻ സെലക്ട് ചെയ്യുക > അവിടെ റിപ്പോർട്ട് എന്നൊരു ഓപ്ഷനും അതിനു താഴെയായി ബ്ലോക്ക് എന്നൊരു ഓപ്ഷനും ഉണ്ടാകും. അതിൽ ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്യുക. ഇതു കൂടാതെ ഇ- മെയിൽ വഴിയും നിങ്ങൾക്ക് വാട്സ്ആപ്പിന് പരാതി അയയ്ക്കാം.

"[email protected],"എന്ന വിലാസത്തിലാണ് നിങ്ങളുടെ പ്രശ്നം മെയിൽ അയയ്ക്കേണ്ടത്. ഇതിനൊപ്പം തെളിവായി വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടും അയയ്ക്കാം. ഇതു കൂടാതെ കൂടുതൽ സഹായം ആവശ്യമാണെങ്കിൽ വാട്സ്ആപ്പ് ഓപ്പൺ ആക്കുക > സെറ്റിങ്സ് എടുക്കുക > ഹെൽപ് സെന്റർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അവിടെ സുരക്ഷയ്ക്കായും പരാതി നൽകാനും നിരവധി ഓപ്ഷനുകൾ കാണാം.


Click it and Unblock the Notifications








