മൊബൈലുകൾക്കും തീക്കാലം! ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോൺ കത്തിനശിച്ചു; വാങ്ങിയത് 2 മാസം മുമ്പ്
ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തൃശൂർ തിരുവില്വാമലയിൽ ആദിത്യശ്രീ എന്ന എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവം കേരളത്തെ മാത്രമല്ല, രാജ്യത്തെ തന്നെ നടുക്കിയിരുന്നു. അതിദാരുണമായ ഈ സംഭവത്തിന് പിന്നാലെ സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ചും കുട്ടികൾക്ക് മൊബൈൽ നൽകുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങളെപ്പറ്റിയും ഏറെ ചർച്ചകളും നടക്കുന്നുണ്ട്.
സ്മാർട്ട്ഫോൺ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത അനിവാര്യമാണ് എന്ന് വ്യക്തമാക്കുന്ന ഒരു സംഭവം കൂടി ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. നവീൻ ദഹിയ എന്ന യുവാവിന്റെ ഷർട്ടിന്റെ പോക്കറ്റിൽ വെറുതേ കിടന്ന ഫോൺ നിമിഷങ്ങൾകൊണ്ട് കത്തിനശിച്ചു എന്ന ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

എട്ടുവയസുകാരിയുടെ മരണം സൃഷ്ടിച്ച ഞെട്ടലിലിരിക്കവേ എത്തിയ ഈ മൊബൈൽ തീപിടത്ത വാർത്ത ഇതിനോടകം ദേശീല തലത്തിൽ ശ്രദ്ധനേടിക്കഴിഞ്ഞു. സംഭവം നടന്നത് ഹരിയാനയിൽ ആണെങ്കിലും പൊട്ടിത്തെറിച്ച സ്മാർട്ട്ഫോൺ എല്ലായിടത്തും ഉണ്ട് എന്നതും എല്ലാവരും സൂക്ഷിക്കേണ്ടതുണ്ട് എന്നതുമാണ് ഈ തീപിടിത്തത്തെ കൂടുതൽ പ്രാധാന്യമുള്ളതാക്കി മാറ്റിയത്.
തന്റെ കൃഷിയിടത്തിൽ ജോലിക്കാര്യങ്ങൾ നോക്കുന്നതിനിടെയാണ് നവീന് പോക്കറ്റിൽ ചൂട് അനുഭവപ്പെടുന്നതായി തോന്നിയത്. നോക്കിയപ്പോൾ ചെറുതായി പുകയും ഉയരുന്നുണ്ടായിരുന്നു. ഉടൻ തന്നെ ഫോൺ പുറത്തെടുത്തു. പിന്നാലെ ഫോൺ കത്തുന്നത് കണ്ടെത്തുകയായിരുന്നു എന്നാണ് നവീൻ പറയുന്നത്. ഈ വർഷം ഫെബ്രുവരിയിൽ വാങ്ങിയ റെഡ്മി നോട്ട് 12 പ്രോ ആണ് നവീൻ ഉപയോഗിച്ചിരുന്നതെന്ന് fonearena യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

തീപിടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുകയോ, ചാർജിങ് ചെയ്യുകയോ ആയിരുന്നില്ല, വെറുതേ പോക്കറ്റിൽ കിടന്ന ഫോൺ ആണ് കത്തിനശിച്ചത്. ഭാഗ്യം കൊണ്ട് തനിക്ക് അപകടം സംഭവിച്ചില്ലെന്നും അതിന് ദൈവത്തിന് നന്ദി പറയുന്നതായും നവീൻ കുറിച്ചു. സംഭവത്തെത്തുടർന്ന് നവീൻ റെഡ്മി കസ്റ്റമർ സർവീസുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നാണ് വിവരം.
ഈ ഫോണിന് തൃപ്തികരമായ പരിഹാരം ലഭിച്ചില്ലെങ്കിൽ, റെഡ്മി കോർപ്പറേഷനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നവീൻ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഫോൺ കത്തിനശിച്ചത് എന്ന് വ്യക്തമല്ല. നവീന്റെ മൊഴി കണക്കിലെടുത്താൽ ഒരുപക്ഷേ കൃഷിയിടത്തിൽ നിൽക്കവേ കഠിനമായ സൂര്യാഘാതമേറ്റ് ചൂട് താങ്ങാൻ കഴിയാതെയാകാം തീ പിടിത്തം ഉണ്ടായിരിക്കുക.
കഴിഞ്ഞ കുറച്ച് നാളുകളായി സ്മാർട്ട്ഫോണുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ ഏറെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഫോൺ കത്തിനശിക്കുമെങ്കിലും കാര്യമായ അപകടം ഉപയോക്താക്കൾക്ക് ഉണ്ടാകാത്തതിനാൽ പല സംഭവങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് പതിവ്. ഇപ്പോൾ കേരളത്തിൽ കത്തുന്ന കാലാവസ്ഥയാണ് കഴിഞ്ഞ കുറച്ച് ദിവസം മുമ്പ് വരെ ഉണ്ടായിരുന്നത്. ഇപ്പോൾ ചെറിയ മഴ ലഭിച്ച് പല സ്ഥലങ്ങളും ആകെയൊന്ന് തണുത്തിട്ടുണ്ട്.

കടുത്ത ചൂടുള്ള കാലാവസ്ഥയും ഫോണുകളെ ചൂടാക്കുന്നതിൽ ഒരു കാരണമാകാറുണ്ട് എന്നാണ് കരുതപ്പെടുന്നത്. തൃശൂരിൽ പെൺകുട്ടി മൊബൈൽ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ, അപകട സമയത്ത് ഫോൺ ചാർജ് ചെയ്തുകൊണ്ട് ഉപയോഗിച്ചിരുന്നതായാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്. എന്നാൽ ചാർജിങ് പോയിന്റ് കട്ടിലിനോട് ചേർന്ന് ആയിരുന്നില്ലെന്നും അപകടസമയം ഫോൺ ചാർജിങ്ങിൽ ആയിരുന്നില്ലെന്നും പിന്നീട് റിപ്പോർട്ടുകൾ വന്നു.
ഇപ്പോൾ പുറത്തുവന്ന ഹരിയാനയിലെ അപകടത്തിൽ ഫോൺ ചാർജ് ചെയ്യുകയോ, ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല എന്ന് ഉടമ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അപകടം ഏതു സമയത്തും സംഭവിക്കാം. ഫോണിൽ ചൂട് അനുഭവപ്പെട്ടാൽ കുറച്ചുനേരം ഉപയോഗം നിർത്തിവച്ച് മാറ്റിവയ്ക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ കാര്യം. ഫോൺ അമിതമായി ചൂടായിരിക്കുന്ന സമയത്ത് ചാർജ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.


Click it and Unblock the Notifications