ചട്ടങ്ങൾ മാറ്റി, ഇനി ഈസിയായി സിം പോർട്ട് ചെയ്യാൻ സാധിക്കില്ല, പുതിയ സിം എടുക്കും മുമ്പ് ശ്രദ്ധിക്കേണ്ടവ
രാജ്യത്തെ ടെലിക്കോം മേഖലയിലെ ആധികാരിക സ്ഥാപനമായ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( TRAI ) മൊബൈൽ നമ്പർ പോർട്ടബിലിറ്റി ( MNP ) ചട്ടങ്ങളിൽ ഭേദഗതി വരുത്തി. 2009 ൽ അവതരിപ്പിക്കപ്പെട്ട എംഎൻപി ചട്ടം ഇത് ഒൻപതാം തവണയാണ് ഭേദഗതി ചെയ്യുന്നത്.
പുതിയ ചട്ട ഭേദഗതി പ്രകാരം ടെലിക്കോം ഉപയോക്താക്കൾക്ക്, അവർ തങ്ങളുടെ സിം കാർഡ് അടുത്തിടെ മാറിയിട്ടുണ്ടെങ്കിൽ, അതായത് സിം അടുത്തിടെ പുതിയ കാർഡിലേക്ക് മാറിയിട്ടുണ്ടെങ്കിൽ നിലവിലെ നെറ്റ്‌വർക്ക് ഓപ്പറേറ്ററിൽ നിന്ന് പോർട്ട് ഔട്ട് ചെയ്യാൻ കഴിയില്ല. ഒരിക്കലും പോർട്ട് ചെയ്യാൻ കഴിയില്ല എന്നല്ല ഇതിനർഥം.

പുതിയ സിം വാങ്ങി ഒരു ആഴ്ചത്തേക്ക് പോർട്ട് ചെയ്യാൻ കഴിയില്ല എന്ന നിലയ്ക്കാണ് മാറ്റം വരുത്തിയിരിക്കുന്നത്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സിം കാർഡ് നഷ്‌ടപ്പെടുമ്പോഴോ സിം കാർഡ് കേടാകുമ്പോഴോ ആണ് പുതിയ സിമ്മിലേക്ക് നമ്പർ മാറ്റുന്നത്. ഇങ്ങനെ സിം സ്വാപ്പ് ചെയ്തതിന് ശേഷം, കുറഞ്ഞത് 7 ദിവസത്തേക്ക് നെറ്റ്‌വർക്കിൽനിന്ന് പോർട്ട് ചെയ്യാൻ കഴിയില്ലെന്ന് ട്രായ് പറഞ്ഞു.
ടെലികോം സേവന ദാതാക്കൾക്ക് (ടിഎസ്പി) അതായത് ജിയോ, ബിഎസ്എൻഎൽ, എയർടെൽ, വിഐ എന്നിവർക്ക് പുതിയ സിം നൽകി കുറഞ്ഞത് 7 ദിവസം കഴിയാതെ യുപിസി (യുണീക് പോർട്ടിംഗ് കോഡ്) സൃഷ്ടിക്കാൻ കഴിയില്ല. സിം സ്വാപ്പിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്.

സിം കാർഡ് നഷ്ടപ്പെട്ടാൽ തിരിച്ചറിയൽ കാർഡ് നൽകി പുതിയ സിമ്മിന് അപേക്ഷിക്കാൻ സൗകര്യമുണ്ട്. ആളുകളുടെ വ്യാജ സിം കാർഡ് ഉപയോഗിച്ച് തട്ടിപ്പുകാർ ഇത്തരത്തിൽ വ്യാജ സിം കാർഡ് സൃഷ്ടിക്കാറുണ്ട്. ഇതാണ് സിം സ്വാപ്പിങ് തട്ടിപ്പ് എന്ന് പറയുന്നത്. സിം സ്വാപ്പിങ്ങിലൂടെ നടക്കുന്ന തട്ടിപ്പുകൾ തടയാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
നേരത്തെ സിം സ്വാപ്പിങ് വഴിയുള്ള തട്ടിപ്പുകൾ തടയാൻ കേന്ദ്ര സർക്കാർ പുതിയ സിം എടുത്ത് 24 മണിക്കൂർ നേരത്തേക്ക് മെസേജുകൾ വിലക്കിയിരുന്നു. അതേസമയം സിം തകരാറിലായാൽ പുതിയ സിം എടുക്കുന്നത് തുടരാം. എന്നാൽ അതിന് ഒരു ആധികാരിക ഐഡി ആവശ്യമാണ് എന്നുമാത്രം.
സിം കാർഡ് ദുരുപയോഗം തടയാൻ കഴിഞ്ഞ കുറച്ച് നാളുകളായി വിവിധ നടപടികൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നുണ്ട്. ഇന്ത്യയിൽ നടക്കുന്ന തട്ടിപ്പുകളിൽ ഭൂരിഭാഗവും വ്യാജ സിം കാർഡുകൾ ഉപയോഗിച്ചാണ് ആസൂത്രണം ചെയ്യുന്നത്. അതിനാലാണ് സിം ഉപയോഗിക്കുന്നത് അതിന്റെ യഥാർഥ ഉടമ തന്നെയാണ് എന്ന് ഉറപ്പുവരുത്തുന്നതിനായി വിവിധ ചട്ടങ്ങൾ പുതിയതായി അവതരിപ്പിക്കുന്നത്.

സിം വാങ്ങുന്നതിനും വിൽക്കുന്നതിനും അടുത്തിടെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. പുതിയ നിയമ പ്രകാരം ബൾക്ക് സിം വിൽപ്പന കുറ്റകരമാണ്. ഒരു ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികൾക്ക് സിം കാർഡുകൾ ബൾക്കായി സ്വന്തമാക്കാൻ കഴിയൂ. എങ്കിലും ഒരു ഐഡിയിൽ ഒരു വ്യക്തിക്ക് 9 സിം കാർഡുകൾ വരെ ഉപയോഗിക്കാം.
സിം കാർഡുമായി ബന്ധപ്പെട്ട നിയമ ലംഘനം നടത്തിയാൽ 10 ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാൻ സാധ്യതയുണ്ട്. ട്രൂകോളർ ഇല്ലാതെതന്നെ വിളിക്കുന്നയാളുടെ പേരുവിവരങ്ങൾ കാണാൻ സാധിക്കുന്ന സംവിധാനം നടപ്പാക്കാനും സർക്കാർ തീരുമാനിച്ചതായി വിവരമുണ്ട്. എന്നാലിത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പുതിയ നടപടികൾ വിജയിച്ചാൽ രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകും.


Click it and Unblock the Notifications








