മെറ്റ ആയിട്ടും രക്ഷയില്ല; വീണ്ടും കോപ്പിയടിക്കേസിൽ പെട്ട് ഫേസ്ബുക്ക്
മെറ്റാവേഴ്സ്, മൾട്ടിപ്പിൾ വിആർ എൻവിയോൺമെന്റ്സ് തുടങ്ങി വൻ പ്രഖ്യാപനങ്ങളുമായി അടുത്തിടെയാണ് ഫേസ്ബുക്ക് മാതൃകമ്പനിയുടെ പേര് മാറ്റിയത്. പേര് മാറ്റി മെറ്റ ആയിട്ടും വിവാദങ്ങളും നിയമക്കുരുക്കുകളും കമ്പനിയെ വീണ്ടും പിന്തുടരുകയാണ്. ആ ലിസ്റ്റിൽ ഏറ്റവും പുതിയതാണ് പൂട്ടിപ്പോയ ഫോട്ടോ ആപ്ലിക്കേഷൻ കമ്പനി ഫോട്ടോ ( Phhhoto) ഫേസ്ബുക്കിനെതിരെ നൽകിയ കേസ്. തങ്ങളുടെ ആപ്പിന്റെ ഫീച്ചറുകൾ കോപ്പിയടിച്ചെന്നും അത് വഴി വിപണിയിലെ മത്സരം ഇല്ലാതാക്കിയെന്നും ആണ് ആരോപണം. മെറ്റയുടെ തന്നെ മറ്റൊരു സബ്സിഡറി ആയ ഇൻസ്റ്റാഗ്രാമിന് വേണ്ടിയാണ് ഫീച്ചറുകൾ മോഷ്ടിച്ചതെന്നും അമേരിക്കയിലെ ഒരു ജില്ലാ കോടതിയിൽ ഫോട്ടോ നൽകിയ ഹർജിയിൽ പറയുന്നു. തുടർ വിവാദങ്ങൾക്ക് പിന്നാലെ പേര് മാറ്റി പുതിയ തുടക്കത്തിന് ശ്രമിച്ചെങ്കിലും വിവാദങ്ങൾ ഫേസ്ബുക്കിനെ ഇനിയും വേട്ടയാടുമെന്നാണ് സൂചനകൾ.

സിംഗിൾ പോയിന്റ് ബസ്റ്റ് ഷൂട്ടിൽ 5 ഫ്രെയിമുകൾ ക്യാപ്ചർ ചെയ്യാനും ജിഐഎഫ് പോലെയുള്ള വീഡിയോകൾ ഷൂട്ട് ചെയ്യാനും യൂസേഴ്സിനെ അനുവദിച്ചിരുന്ന ആപ്ലിക്കേഷൻ ആണ് ഫോട്ടോ ആപ്പ്. ഈ ഫീച്ചർ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നാവും ചിന്തിച്ചത്. അതേ ഇൻസ്റ്റാഗ്രാമിന്റെ വൻ ജനപ്രീതിയാർജിച്ച ബൂമറാങ് ഫീച്ചർ തന്നെയാണിത്. ഒരു പക്ഷെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഫീച്ചറുകളിലും ഒന്ന്. ഈ ഫീച്ചർ പക്ഷെ ഫേസ്ബുക്ക് സ്വന്തമായി വികസിപ്പിച്ചെടുത്തത് അല്ല എന്ന് ഏതാണ്ട് ഉറപ്പാണ്. ഇതേ ആരോപണം തന്നെയാണ് ഫോട്ടോയും മുന്നോട്ട് വയ്ക്കുന്നത്. തങ്ങളുടെ ഫീച്ചർ കോപ്പിയടിച്ച് ഇൻസ്റ്റാഗ്രാമിൽ ബൂമറാങ് എന്ന പേരിൽ അവതരിപ്പിച്ചുവെന്നാണ് ഫോട്ടോ പറയുന്നത്. ഇൻസ്റ്റാഗ്രാം എപിഐയിൽ നിന്നും ഫോട്ടോയെ ബ്ലോക്ക് ചെയ്തതായി നേരത്തെ വെർജ് റിപ്പോർട്ട് ചെയ്തിരുന്നു.

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ചേർന്ന് തങ്ങളുടെ ലാഭകരമായിരുന്ന ബിസിനസ് നശിപ്പിച്ചു. കമ്പനിയുടെ നിക്ഷേപ സാധ്യതകളും ഇല്ലാതാക്കി. ഫോട്ടോ പരാജയപ്പെടാൻ കാരണം തന്നെ ഇൻഡസ്ട്രിയിൽ തങ്ങളുടെ എതിരാളികളെ ഇല്ലാതാക്കുന്ന തരത്തിലുള്ള ഫേസ്ബുക്കിന്റെ പെരുമാറ്റം മൂലമാണ്. ഫേസ്ബുക്കിന്റെ മത്സര വിരുദ്ധ സമീപനവും ഇടപെടലും നടന്നില്ലായിരുന്നെങ്കിൽ തങ്ങളും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയി മാറിയേനെയെന്നും യുഎസിലെ ഒരു പ്രാദേശിക കോടതിയിൽ നൽകിയ പരാതിയിൽ കമ്പനി പറയുന്നു.

2014ൽ പ്രവർത്തനം ആരംഭിച്ച ഫോട്ടോ ( Phhhoto) അധിക കാലം ഓടിയിട്ടില്ല. പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷത്തിനിപ്പുറം 2017ൽ ആപ്പ് സേവനം അവസാനിപ്പിക്കുകയും ചെയ്തു. ആപ്ലിക്കേഷൻ തുടങ്ങിയ വർഷം പ്രതിമാസം 3.7 മില്ല്യൺ യൂസേഴ്സ് തങ്ങൾക്ക് ഉണ്ടായിരുന്നെന്നാണ് കമ്പനി പറയുന്നത്. ബിയോൺസെ പോലുള്ള പല പ്രശസ്ത വ്യക്തികളും ഫോട്ടോ ആപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നു. ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗും മുൻ ഇൻസ്റ്റാഗ്രാം സിഇഒ കെവിൻ സിസ്‌ട്രോമും ആപ്പ് ഡൗൺലോഡ് ചെയ്ത് ഫീച്ചറുകൾ പരിശോധിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഫേസ്ബുക്ക് പ്രത്യേക അൽഗൊരിതം ഉപയോഗിച്ച് ഫോട്ടോ ആപ്പിനെ നവമാധ്യമങ്ങളിൽ അടിച്ചമർത്തിയെന്നും യൂസേഴ്സുമായുള്ള ബന്ധം ഇല്ലാതാക്കിയെന്നും കമ്പനി ആരോപിക്കുന്നു. ഈ പ്രവർത്തികൾ കണ്ടെത്തിയത് 2017ന്റെ അവസാനത്തോടെയാണ്. എപിഐ ആക്സസ് ഇല്ലാതാക്കിയത് അടക്കമുള്ള പ്രവർത്തികൾക്ക് പിന്നാലെയാണ് ഫേസ്ബുക്ക് നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൂർണമായി കണ്ടെത്തിയതെന്നും കമ്പനി കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.

തങ്ങൾക്ക് ഉണ്ടാക്കിയ സാമ്പത്തിക നഷ്ടത്തിന് ഫേസ്ബുക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് കമ്പനിയുടെ ആവശ്യം. ഫേസ്ബുക്ക് പക്ഷെ ഈ ആരോപണങ്ങൾ എല്ലാം തള്ളുകയാണ്. ഫോട്ടോയുടെ ആരോപണങ്ങളിലും ഹർജിയിലും മെറിറ്റ് ഇല്ലെന്നാണ് ഫോസ്ബുക്കിന്റെ മാത്യകമ്പനി മെറ്റയുടെ നിലപാട്. കേസിൽ കക്ഷി ചേരുമെന്നും കോടതിയിൽ സത്യം തെളിയിക്കുമെന്നും മെറ്റ പറയുന്നു. ഫേസ്ബുക്കിനെതിരെ സമാന ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ആദ്യ കേസല്ല ഇത്. വിപണിയിൽ മത്സരം ഇല്ലാതാക്കാൻ മറ്റ് കമ്പനികളെ ഇല്ലാതാക്കുന്നതായി ഇതിന് മുമ്പും ഫേസ്ബുക്കിനെതിരെ ആരോപണം ഉയർന്നിരുന്നു.


Click it and Unblock the Notifications








