ഊട്ടിക്കും കൊടൈക്കനാലിനും പോകാൻ ഇ- പാസിന് പരക്കം പായേണ്ട, ഇപ്പോൾ കിട്ടില്ല; കാരണം ഇതാ
കേരളത്തിലെ കൊടും ചൂടിൽനിന്ന് രക്ഷപ്പെട്ട് എങ്ങോട്ടെങ്കിലും ട്രിപ്പ്പോകാൻ ആലോചിക്കുന്നവർ ഏറെയുണ്ട്. ഇത് കൂടാതെ വെക്കേഷൻ ആഘോഷിക്കാൻ ട്രിപ്പ് പ്ലാൻ ചെയ്യുന്നവരും ഏറെ. ഇങ്ങനെ യാത്രപോകാൻ തീരുമാനിച്ച പലരും തെരഞ്ഞെടുത്ത പ്രധാന കേന്ദ്രങ്ങളായിരുന്നു കൊടൈക്കനാലും ഊട്ടിയും. എന്നാൽ കഴിഞ്ഞയാഴ്ച വന്ന ഒരു കോടതി വിധി എല്ലാപ്ലാനും പൊളിച്ചു.
ആളുകൾ കണക്കില്ലാതെ ഇടിച്ച് കയറുന്നത് മൂലം ഊട്ടി- കൊടൈക്കനാൽ എന്നിവിടങ്ങളിലെ പരിസ്ഥിതി വളരെ വലിയ അളവിൽ മലിനമാക്കപ്പെടുകയും പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി ചിലർ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഈ വിനോദസഞ്ചാര മേഖലകൾ സന്ദർശിക്കാനെത്തുന്നവർക്ക് ഇ-പാസ് ഏർപ്പെടുത്താൻ കോടതി നിർദേശിച്ചു.

താൽക്കാലിക നടപടി എന്ന നിലയിൽ മെയ് 7 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലേക്കാണ് പാസ് മൂലം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതിന് ശേഷം പ്രവേശനം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് കോടതി പിന്നീട് നിർദേശം നൽകും. ജൂലൈ 5ന് ഈ കേസ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
ഊട്ടി - കൊടൈക്കനാൽ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് ദിണ്ടിഗൽ, നീലഗിരി ജില്ലാ കലക്ടർമാരുടെ നിർദേശപ്രകാരം മദ്രാസ് ഐഐടി വിശദമായ പഠനം നടത്തും. പരമാവധി എത്ര സന്ദർശകരെ ഇവിടങ്ങളിലേക്ക് അനുവദിക്കാനാകും എന്നത് ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് നിശ്ചയിക്കുക. കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കേ ഇവിടേക്കുള്ള പാസിനായി ആളുകൾ പരക്കംപായൽ തുടങ്ങിയിട്ടുണ്ട്.

ഊട്ടി- കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോകണമെങ്കിൽ മെയ് 7 മുതൽ 2024 ജൂൺ 30 വരെ പാസ് വേണം എന്ന വിവരം മാത്രമേ ആളുകൾക്ക് ഇപ്പോൾ അറിയൂ. എന്നാൽ അതിന് പാസ് എവിടെ നിന്ന് കിട്ടും, എങ്ങനെ കിട്ടും, എന്തൊക്കെ രേഖകൾ നൽകണം, അതിന് എത്ര സമയമെടുക്കും എന്നിങ്ങനെയുള്ള വിവരങ്ങളൊന്നും ആർക്കും വല്യ പിടിയില്ല.
ഈ കാര്യങ്ങളൊക്കെ അറിയാനും പാസ് സംഘടിപ്പിക്കാനുമായി ഇന്റർനെറ്റിൽ പരതി സമയം കളയുന്നവർ ഏറെയാണ്. എന്നാൽ ഊട്ടിക്കും കൊടൈക്കനാലിനും പോകാൻ ധൃതികൂട്ടുന്നവർ കേൾക്കുക- ഇത് പറയുന്ന ഈ നിമിഷം വരെ - തമിഴ്‌നാട് ഇ-ഗവേണൻസ് (ടിഎൻ ഇ-ഗവേണൻസ്) കൊടൈക്കനാലിലേക്കും ഊട്ടിയിലേക്കും പോകുന്നവർക്കായി ഇ-പാസ് രജിസ്ട്രേഷൻ വെബ്‌സൈറ്റ് ഇതുവരെ ലൈവ് ആക്കിയിട്ടില്ലെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കുന്നു.
ഇ-പാസ് വെബ്‌സൈറ്റ് എവിടെ ലഭ്യമാകും എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം serviceonline.gov.in/tamilnadu എന്ന വെബ്‌സൈറ്റിലോ tnega.tn.gov.in എന്ന വെബ്‌സൈറ്റിലോ തമിഴ്‌നാട് ഇ-ഗവേണൻസ് കൊടൈക്കനാലിനും ഊട്ടിക്കുമായി ഇ-പാസ് രജിസ്‌ട്രേഷൻ സേവനം അവതരിപ്പിക്കും.

ഇ-പാസ് ലഭിക്കാൻ എന്തൊക്കെ രേഖകൾ വേണം? ഒരു പ്രമുഖ തമിഴ് മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം കൊടൈക്കനാൽ, ഊട്ടി ഇ-പാസ് ലഭിക്കുന്നതിന് വേണ്ട രേഖകളും വിവരങ്ങളും ഇവയാണ്: ആധാർ കാർഡ്, റേഷൻ കാർഡ്, ലൈസൻസ്, പാസ്പോർട്ട്, വെഹിക്കിൾ ഡീറ്റെയിൽസ്, എത്ര ദിവസത്തേക്കുള്ള യാത്രയാണ്, എത്ര നേരം തങ്ങുക എന്നീ വിവരങ്ങളാണ് നൽകേണ്ടിവരിക.
ഇപാസ് ഫോമിൽ പൂരിപ്പിക്കേണ്ട വിവരങ്ങൾ: പേര്, അഡ്രസ്, ലക്ഷ്യസ്ഥാനത്തിന്റെ അഡ്രസ്, യാത്രയുടെ ഉദ്ദേശം, അന്തർ ജില്ലാ യാത്രയാണോ അന്തർ സംസ്ഥാന യാത്രയാണോയെന്ന് വിവരം, യാത്രാ തീയതിയും സമയവും, യാത്രക്കാരുടെ എണ്ണം, വെഹിക്കിൾ ഡീറ്റെയിൽസ്, തിരിച്ചറിയൽ രേഖ, എത്രനാൾ തങ്ങുന്നു എന്ന വിവരം.
പാസ് ലഭ്യത: രേഖകൾ കൃത്യമാണെങ്കിൽ ഏതാനും മണിക്കൂറുകൾക്കകം തന്നെ പാസ് ലഭ്യമാകും, പരമാവധി ഒരു ദിവസം എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോടതിയുടെ പെട്ടെന്നുള്ള നിർദേശത്തെ തുടർന്നായതിനാൽ പാസ് സജ്ജമാക്കാൻ അധികൃതർക്ക് കുറച്ച് സമയമമെടുക്കും. എങ്കിലും മേയ് 6 മുതൽ പാസ് രജിസ്ട്രേഷൻ ആരംഭിക്കാൻ സാധ്യതയുണ്ട്. ധൃതികൂട്ടി വ്യാജ സൈറ്റുകളിലേക്ക് എടുത്തുചാടാതിരിക്കാൻ ശ്രദ്ധിക്കുക.


Click it and Unblock the Notifications








