'ആഗോള എഐ വിപ്ലവത്തിന്റെ അനൗദ്യോഗിക നേതാവ്' മോദിയെ കാണും; പ്രതീക്ഷയർപ്പിച്ച് ടെക്ക് ലോകം
ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസമാണ് ആൾട്ട്മാൻ ഇന്ത്യ സന്ദർശനം ആരംഭിച്ചത്. ആഗോള എഐ വിപ്ലവത്തിന്റെ അനൗദ്യോഗിക നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആള് കൂടിയാണ് ഓപ്പൺഎഐ സിഇഒ ആയ സാം ആൾട്ട്മാൻ. കൂടുതലറിയാൻ തുടർന്ന് വായിക്കുക.
എഐ ഉപയോഗ നിയന്ത്രണങ്ങളിലും ( AI ) ചട്ടങ്ങളിലും ഇന്ത്യയ്ക്ക് ( India ) വഹിക്കാൻ കഴിയാവുന്ന പങ്കിനെക്കുറിച്ചും തൊഴിൽ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിക്കാവുന്ന സ്വാധീനത്തെക്കുറിച്ചും ഇന്ത്യ സന്ദർശന വേളയിൽ സാം ആൾട്ട്മാൻ ( OpenAI CEO Sam Altman ) വാചാലനായിരുന്നു. ഡിജിറ്റൽ രംഗത്ത് രാജ്യത്തിന് ഇനി ഏറെ മുന്നോട്ട് പോകാൻ കഴിയുമെന്നതാണ് ആൾട്ട്മാന്റെ പരാമർശങ്ങളുടെ കാതൽ.

ആഗോള തലത്തിൽ തന്നെ എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള റെഗുലേഷനിലും നിയമങ്ങൾ രൂപീകരിക്കുന്നതിലും ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നാണ് ആൾട്ട്മാൻ പറയുന്നത്. ജി20 സാഹചര്യങ്ങൾ അടക്കം വിലയിരുത്തുമ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ നിർണായക ശക്തിയാകാൻ ഇന്ത്യക്ക് സാധിക്കും (PM Modi). തദ്ദേശീയ സാങ്കേതികവിദ്യയുടെ വികസനത്തിൽ ഇന്ത്യയുടെ മുന്നേറ്റങ്ങൾ ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം പറയുന്നുണ്ട്.
എഐ തടസങ്ങൾ സൃഷ്ടിക്കുമെന്ന് പറയുന്ന ആൾട്ട്മാൻ പക്ഷെ ജോബ് കില്ലർ ( AI Job Issues ) എന്ന വിമർശനത്തെ അംഗീകരിക്കുന്നുമില്ല. മാറ്റങ്ങൾ അതിവേഗം സംഭവിക്കാം. അതിനാൽ തന്നെ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ പുതിയ സാമൂഹിക സാമ്പത്തിക നയങ്ങളെക്കുറിച്ച് വരെ ചിന്തിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട് (Indian PM Narendra Modi).
എല്ലാ സാങ്കേതികവിപ്ലവങ്ങളും തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നാണ് ആൾട്ട്മാന്റെ അഭിപ്രായം. തൊഴിലവസരങ്ങൾ ഇല്ലാതാകുന്നതോടൊപ്പം പുതിയതും മികച്ചതുമായ ജോലികളും സൃഷ്ടിക്കപ്പെടും. ഇത്രയും വലിയൊരു സാങ്കേതിക വിദ്യ ഒന്നോ അതിലധികമോ വിദേശ കമ്പനികളുടെ മാത്രം ഉടമസ്ഥതയിലേക്ക് ചുരുങ്ങിപ്പോകുന്നതിൽ രാജ്യങ്ങൾക്കും സർക്കാരുകൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാകാം. ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ സർക്കാർ സ്പോൺസേർഡ് എഐ പ്രോജക്റ്റുകൾക്ക് ഏറെ മികച്ച ഫലങ്ങൾ നൽകാൻ കഴിയുമെന്നും സാം ആൾട്ട്മാൻ പറയുന്നുണ്ട്.
ന്യൂക്ലിയർ ഫ്യൂഷൻ ടെക്‌നോളജിയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളും സാം ആൾട്ട്മാൻ വെളിപ്പെടുത്തിയിരുന്നു. ലോകത്തിലെ ആദ്യത്തെ ഫ്യൂഷൻ പ്ലാന്റ് നിർമിക്കാൻ ലക്ഷ്യമിടുന്ന ഹീലിയോൺ എനർജിയിലും അടുത്തിടെ ഓപ്പൺഎഐ സിഇഒ നിക്ഷേപം നടത്തിയിരുന്നു. ശുദ്ധോർജത്തിന്റെ ഉത്പാദനം ലക്ഷ്യമിട്ട് നടക്കുന്ന മുന്നൊരുക്കങ്ങളിലും സാം ആൾട്ട്മാൻ പങ്കാളിയാണ് എന്നതാണ്ഏറ്റവും ശ്രദ്ധേയം. ചാറ്റ്ജിപിടിയുടെ വൻ വിജയത്തിന് പിന്നാലെയാണ് ആൾട്ട്മാന്റെ ഇന്ത്യ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയും ഇസ്രായേലുമടക്കം ആറ് രാഷ്ട്രങ്ങളിലാണ് സാം ആൾട്ട്മാൻ പര്യടനം നടത്തുന്നത്. 2030 -കളോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും എജിഐയുമൊക്കെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 957 ബില്യൺ യുഎസ് ഡോളർ കൂട്ടിച്ചേർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടയിലാണ് ഓപ്പൺഎഐ മേധാവിയുടെ സന്ദർശനം നടക്കുന്നത്. രാജ്യത്തെ നിക്ഷേപക രംഗമടക്കം വലിയ പ്രതീക്ഷയോടെയാണ് സാം ആൾട്ട്മാന്റെ സന്ദർശനത്തെ കാണുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ ചാറ്റ്ജിപിടി പുറത്തിറക്കി ആഗോള എഐ റേസിന് തുടക്കം കുറിച്ച കമ്പനിയാണ് ഓപ്പൺഎഐ. ചാറ്റ്ജിപിടി തെളിച്ച വഴിയേ ലോകം സഞ്ചരിച്ച് തുടങ്ങിയതിനൊപ്പമാണ് സാം ആൾട്ട്മാനും ആഗോള ശ്രദ്ധ നേടിയത്. ചാറ്റ്ജിപിടിയ്ക്ക് പിന്നാലെ ഗൂഗിളും വിൻഡോസും അടക്കമുള്ള വൻകിട ടെക്ക് കമ്പനികളും എഐ സാങ്കേതിക സംവിധാനങ്ങൾ അവതരിപ്പിച്ചിരുന്നു. എന്നാൽ ചാറ്റ്ജിപിടി നേടിയ ആഗോള സ്വാധീനം സ്വന്തമാക്കാൻ ഇവയ്ക്കൊന്നും കഴിഞ്ഞില്ലെന്നതാണ് യാഥാർഥ്യം.
പ്രതിമാസം ഒരു ബില്യണിലധികം (100 കോടി) ആളുകൾ വിസിറ്റ് ചെയ്യുന്ന വെബ് സൈറ്റ് എന്ന റെക്കോർഡിലേക്ക് കുതിക്കുകയാണ് ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി. ലോകത്ത് ഏറ്റവുമധികം യൂസേഴ്സുള്ള മികച്ച 50 വൈബ്സൈറ്റുകളിൽ ഏറ്റവും വേഗത്തിൽ വളരുന്നുവെന്ന റെക്കോർഡും നിലവിൽ ചാറ്റ്ജിപിടിയ്ക്ക് സ്വന്തമാണ്. വെബ് ട്രാഫിക്കിന്റെ കാര്യത്തിൽ ഓപ്പൺഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് ഒരു മാസത്തിനുള്ളിൽ 54.21 ശതമാനം വളർച്ച നേടിയെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.


Click it and Unblock the Notifications








