പാകിസ്താൻ ക്രിക്കറ്റ് ടീം 5 സ്റ്റാർ ഭക്ഷണം ഒഴിവാക്കി സൊമാറ്റോവഴി ഫുഡ് ഓഡർ ചെയ്തത് എന്തിന്?
ക്രിക്കറ്റ് വേൾഡ് കപ്പ് മത്സരങ്ങൾക്കായി ഇന്ത്യയിലെത്തിയ പാക്സ്താൻ ക്രിക്കറ്റ് ടീം കളിക്കളത്തിൽ മാത്രമല്ല, ഗ്രൗണ്ടിന് പുറത്തും വാർത്തകളും വിവാദങ്ങളുമായി കളം നിറയുകയാണ്. കപ്പടിക്കും എന്ന് പറഞ്ഞ് ഇന്ത്യയിലെത്തിയ ടീം ഇപ്പോൾ ഇന്ത്യയിലെ ഹോട്ടലുകളിലെ ബിരിയാണിയടിച്ച് നടക്കുകയാണ് എന്ന ആരോപണത്തിലേക്കാണ് ഏറ്റവുമൊടുവിലായി എത്തിപ്പെട്ടിരിക്കുന്നത്.
ബംഗ്ലാദേശിനെതിരേ ഒക്ടോബർ 31 ന് നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി കൊൽക്കത്തയിൽ എത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീം ഞായറാഴ്ച അവർ താമസിച്ചിരുന്ന 5 സ്റ്റാർ ഹോട്ടലിൽ തയാറാക്കിയ ഭക്ഷണം ഒഴിവാക്കുകയും സൊമാറ്റോ വഴി ഫുഡ് ഓഡർ ചെയ്യുകയും ചെയ്തു എന്ന വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ചൊവ്വാഴ്ച ഈഡൻ ഗാർഡൻസിൽ ആണ് ബംഗ്ലാദേശും പാകിസ്താനും തമ്മിലുള്ള മത്സരം ഷെഡ്യൂൾ ചെയ്തിരുന്നത്. അതിന്റെ ഭാഗമായി കൊൽക്കത്തയിലെത്തിയ ടീം ഏറെ പ്രശസ്തമായ സം സം റെസ്റ്റോറന്റിൽ നിന്ന് സൊമാറ്റോ വഴി ഭക്ഷണം ഓഡർ ചെയ്ത് കഴിക്കുകയായിരുന്നു എന്നാണ് വിവരം. ബിരിയാണി, കബാബ്, ചാപ്പ് എന്നിവയാണ് 'മെൻ ഇൻ ഗ്രീൻ' ഓഡർ ചെയ്തത്.
ഇത്തരമൊരു ഓഡർ നടന്നതായും എന്നാൽ ഓഡർ വന്നപ്പോൾ അത് പാക് ക്രിക്കറ്റ് ടീമിന്റേതാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും സം സം റെസ്റ്റോറന്റിന്റെ ഡയറക്ടർ ഷാദ്മാൻ ഫൈസ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. '' ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം വഴിയാണ് ഓർഡർ വന്നത്. അവർ ബിരിയാണി, കബാബ്, ചാപ്പ് എന്നിങ്ങനെ മൂന്ന് വിഭവങ്ങൾ ഓർഡർ ചെയ്തു''.
''ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ശേഷം ആണ് ഓർഡർ വന്നത്. തുടക്കത്തിൽ, ഈ ഓർഡർ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ നിന്നാണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. പിന്നീട് ഞങ്ങൾ അത് അറിഞ്ഞു. അവർക്ക് ഭക്ഷണം ഇഷ്ടപ്പെട്ടുവെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ വന്ന് ഞങ്ങളുടെ ഭക്ഷണം കഴിക്കണം''.
''കൊൽക്കത്തയ്ക്ക് അതിന്റേതായ ബിരിയാണിയുണ്ട്, അത് ലോകമെമ്പാടും വളരെ പ്രശസ്തമാണ്," എന്ന് ഷാദ്മാൻ പറഞ്ഞു. പാക് ടീമിന് കൊൽക്കത്തയുടെ പ്രാദേശിക ബിരിയാണി വേണമായിരുന്നു, പക്ഷേ അത് ഹോട്ടൽ മെനുവിൽ ലഭ്യമല്ല, അതിനാൽ, അവർ സൊമാറ്റോയിൽ നിന്ന് വിഭവം ഓർഡർ ചെയ്യുകയായിരുന്നു എന്നാണ് വിവരം.
സം സം റസ്റ്ററന്റിൽനിന്ന് മാത്രമല്ല, കൊൽക്കത്തയിലെ പാർക്ക് സർക്കസ് ഏരിയയിലെ പ്രശസ്തമായ റെസ്റ്റോറന്റുകളിലൊന്നിൽ നിന്ന് അവർ സോമാറ്റോ വഴി ചാപ്പ്, ഫിർനി, കബാബ്, ഷാഹി തുക്ഡ തുടങ്ങിയ ഭക്ഷണ സാധനങ്ങളും ഓർഡർ ചെയ്തു. വ്യത്യസ്ത തരം ഹലാൽ മാംസങ്ങൾ അടങ്ങിയ ഹോട്ടലിൽ അവർ പ്രഭാതഭക്ഷണത്തിലും മുഴുകിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

അതേസമയം പാക് ടീം സൊമാറ്റോ വഴി ഫുഡ് ഓഡർ ചെയ്ത് കഴിച്ചു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ബാബർ അസം നയിക്കുന്ന ടീമിനെതിരേ മുൻ നായകൻ വസീം അക്രം നടത്തിയ വിമർശനവും ചർച്ചയാകുന്നുണ്ട്. ലോകകപ്പിൽ അഫ്ഗാനിസ്ഥാനോട് തോറ്റതിന് ശേഷം മൈതാനത്ത് അലസത കാണിച്ച ടീമിനെ വസീം അക്രം രൂക്ഷമായി വിമർശിച്ചിരുന്നു.
"ഞങ്ങളുടെ കളിക്കാരുടെ ഫിറ്റ്‌നസ് ലെവലുകൾ നോക്കൂ. കഴിഞ്ഞ രണ്ട് വർഷമായി അവർ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് ഞങ്ങൾ കഴിഞ്ഞ മൂന്നാഴ്ചയായി ഇവിടെ അലറിവിളിക്കുന്നു. അവരുടെ മുഖം ചീർത്തുവരികയാണ്. അവർ ദിവസവും 8 കിലോ മാംസം കഴിക്കുന്നതായി തോന്നുന്നു. കുറച്ച് ടെസ്റ്റ് നടത്തണം''.
''രാജ്യത്തിനായി കളിക്കുന്നതിന് അവർക്ക് പ്രതിഫലം ലഭിക്കുന്നു, എല്ലാത്തിനും ഒരു നിശ്ചിത മാനദണ്ഡം ഉണ്ടായിരിക്കണം," എന്ന് പാകിസ്താൻ ആസ്ഥാനമായുള്ള എ സ്‌പോർട്‌സ് ചാനലിലെ ഒരു മത്സരാനന്തര ഷോയിൽ, വസീം അക്രം പറഞ്ഞു. തുടർച്ചയായ നാല് തോൽവികൾ പാക്കിസ്ഥാന്റെ സെമി ഫൈനൽ പ്രതീക്ഷകളെ ഫലത്തിൽ തകർത്തിരിക്കുകയാണ്. അതിനാൽത്തന്നെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ നിർണായകമാണ്.
അതേസമയം, ഇന്ത്യയിലെ സാഹചര്യങ്ങൾ പരിചിതമല്ലാത്തതാണ് പാക് ടീമിന്റെ മോശം പ്രകടനത്തിന് കാരണം എന്നാണ് പാകിസ്താൻ ഹെഡ് കോച്ച് ഗ്രാന്റ് ബ്രാഡ്ബേൺ പറയുന്നത്. "ഞങ്ങൾ ഒരിക്കലും ആഗ്രഹിക്കാത്ത അവസ്ഥയിലാണ് ഞങ്ങൾ. "ഈ ടൂർണമെന്റ് ഞങ്ങൾക്ക് വിദേശ സാഹചര്യങ്ങളിലാണ്. ഞങ്ങളുടെ കളിക്കാരാരും മുമ്പ് ഇവിടെ കളിച്ചിട്ടില്ല. ഇത് ഉൾപ്പെടെ എല്ലാ വേദികളും പുതിയതാണ്," എന്നാണ് അദ്ദേഹം പറയുന്നത്.


Click it and Unblock the Notifications








