അടുത്തമാസം 20 ലക്ഷം ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുമെന്ന് പേടിഎം
പ്രമുഖ ഡിജിറ്റല്‍ ധനകാര്യ സേവനമായ പേടിഎം ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാനുള്ള തയ്യറെടുപ്പിലാണ്. കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിക്കുന്നതിന് വിവിധ കാർഡ് ഇഷ്യുമാരുമായി പങ്കാളികളാകുമെന്നും അടുത്ത 12-18 മാസത്തിനുള്ളിൽ 20 ലക്ഷം കാർഡുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും പ്രമുഖ ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസ് പ്ലാറ്റ്‌ഫോമായ പേടിഎം തിങ്കളാഴ്ച അറിയിച്ചു. പുതിയ ക്രെഡിറ്റ് ഉപയോക്താക്കളെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ചേരാൻ പ്രാപ്തരാക്കുന്നതിലൂടെ ക്രെഡിറ്റ് മാർക്കറ്റിനെ കൂടുതൽ മികവുറ്റതാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.

നമ്മുടെ രാജ്യത്ത്, ക്രെഡിറ്റ് കാർഡുകൾ ഇപ്പോഴും സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളുടെ ഒരു പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, എല്ലാവർക്കും അതിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞെന്നും വരില്ല. യുവാക്കള്‍ക്ക് ഉള്‍പ്പെടെയുള്ളവർക്ക് എളുപ്പത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുകയാണ് പേടിഎമിന്റെ ലക്ഷ്യമെന്ന് പേടിഎം ലെൻഡിംഗ് സിഇഒ ഭാവേഷ് ഗുപ്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ചിലവുകൾ കൈകാര്യം ചെയ്യുന്നതിലൂടെയും വിശകലനം ചെയ്യുന്നതിലൂടെയും മികച്ച സാമ്പത്തിക ജീവിതം നയിക്കാൻ സഹായിക്കുന്നതിനാണ് ഈ കാർഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശമ്പള വരുമാനക്കാരില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഉപയോക്താക്കൾക്ക് അവരുടെ മൊത്തത്തിലുള്ള ചിലവുകൾ നിയന്ത്രിക്കാനും കാർഡ് ഉപയോഗത്തിൽ പൂർണ്ണമായി നിയന്ത്രണമുണ്ടാക്കാനും അനുവദിക്കുന്ന ഒരു നൂതന ഡിജിറ്റൽ അനുഭവം അതിന്റെ അപ്ലിക്കേഷനിൽ രൂപകൽപ്പന ചെയ്യുകയാണെന്ന് പേടിഎം പറഞ്ഞു.

ഉപയോക്താക്കളുടെ പണം സംരക്ഷിക്കുന്നതിനായി വ്യാജ ഇടപാടുകൾക്കെതിരെ ക്രെഡിറ്റ് കാർഡ് ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് ഡിജിറ്റൽ പേയ്‌മെന്റ് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പരമ്പരാഗത ക്രെഡിറ്റ് സ്കോർ, പേടിഎമ്മിൽ ഉപയോക്താക്കളുടെ പാർച്ചേസ് രീതി എന്നിവ അടിസ്ഥാനമാക്കി കാർഡുകൾ നൽകാൻ കമ്പനി പദ്ധതിയിടുന്നു. പേയ്മെന്റ് ഗേറ്റ്‌വേയിൽ എല്ലാത്തരം ഫണ്ട് കൈമാറ്റങ്ങൾക്കും ഒരേ ദിവസത്തെ സെറ്റിൽമെന്റ് സൗകര്യം കമ്പനി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

ഇത് ഫണ്ടുകളുടെ ഉടനടി ലഭ്യതയെ ആശ്രയിച്ചുള്ള ബിസിനസ്സുകളെ ഡൗൺ-സ്ട്രീം പങ്കാളികൾക്ക് അടയ്ക്കാൻ സഹായിക്കും. നിലവിൽ ഇന്ത്യയിൽ ഇപ്പോഴും വളരെ കുറച്ച് പേര്‍ മാത്രമാണ് ക്രെഡിറ്റ് കാര്‍ഡ് വിനിയോഗിക്കുന്നത്. ഇന്ത്യയില്‍ മാത്രം മൂന്ന് ശതമാനം പേര്‍ മാത്രമാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗപ്പെടുത്തുന്നത്. യു.എസ് പോലുള്ള പ്രധാന വിപണികളില്‍ ഇത് 320 ശതമാനം വരെയാണ് ഇത് ഉപയോഗപ്പെടുത്തുന്നത്. ഉയര്‍ന്ന പ്രോസസിംഗ് സമയവും ഡോക്യുമെൻറ്റേഷന്‍ നടപടിക്രമങ്ങളും മറ്റും ഇതിന് തടസമായി കാണിക്കുന്നുണ്ട്.

"എല്ലാ ഇടപാടുകളിലും ഉറപ്പുള്ള ക്യാഷ്ബാക്കും ആകർഷകവുമായ റിവാർഡ് പ്രോഗ്രാം പേടിഎം ക്രെഡിറ്റ് കാർഡുകൾക്ക് ഉണ്ടാകും. സമാഹരിച്ച റിവാർഡ് പോയിന്റിന് ഒരു നിശ്ചിത സമയ കാലാവധി വരുന്നില്ല. മാത്രമല്ല ഉപയോക്താക്കൾക്ക് ഇത് പേടിഎമിലെ വിവിധ പേയ്‌മെന്റുകൾക്കായി ഉപയോഗിക്കാനും സാധിക്കുന്നതാണ്," പ്രസ്താവനയിൽ പറയുന്നു. കാർഡുകളിൽ ക്യാഷ് ക്രെഡിറ്റല്ല, പേടിഎം ഗിഫ്റ്റ് വൗച്ചറുകളുടെ രൂപത്തിൽ പേടിഎം ക്യാഷ്ബാക്ക് നൽകും. വൗച്ചറുകൾ എവിടെ വേണമെങ്കിലും ഉപയോഗിക്കാമെന്ന് കമ്പനി അറിയിച്ചു.


Click it and Unblock the Notifications








