അവസാന അടവോ! പേടിഎം പേര് മാറ്റി, ഇനി പൈ പ്ലാറ്റ്ഫോംസ്; ഉപയോക്താക്കൾ അറിയേണ്ട പുതിയ മാറ്റങ്ങൾ ഇതാ
രാജ്യത്തെ ഏറ്റവും പ്രധാന പേയ്മെന്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎം (Paytm) പേയ്മെന്റ്സ് ബാങ്ക് ഇപ്പോൾ വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വ്യവസ്ഥകൾ തുടർച്ചയായി പാലിക്കാത്തതിന്റെ ഫലമായി പേടിഎം പേയ്മെന്റ് ബാങ്കിന് ആർബിഐ നിയന്ത്രണം കൊണ്ടുവന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. ആർബിഐ നീക്കത്തിന് പിന്നാലെ പേടിഎം വൻ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.
അതിനിടെ ഇപ്പോൾ സുപ്രധാനമായ മറ്റൊരു മാറ്റം പേടിഎം വരുത്തിയിരിക്കുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസിൽ നിന്ന് അനുമതി നേടിക്കൊണ്ട് പേടിഎം ഇ-കൊമേഴ്‌സ് അതിൻ്റെ പേര് പൈ പ്ലാറ്റ്‌ഫോംസ് (Pai Platforms) എന്നാക്കി മാറ്റിയതായി പുതിയ റിപ്പോർട്ടുകൾ പറയുന്നു. പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏകദേശം മൂന്ന് മാസം മുമ്പ് കമ്പനി പേര് മാറ്റത്തിന് അപേക്ഷിച്ചിരുന്നുവെന്നും ഫെബ്രുവരി 8 ന് കമ്പനികളുടെ രജിസ്ട്രാറിൽ നിന്ന് അനുമതി ലഭിച്ചതായും പുതിയ മാറ്റത്തെക്കുറിച്ച് അറിയുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഒഎൻഡിസിയിലെ വിൽപ്പന പ്ലാറ്റ്‌ഫോമായ ബിറ്റ്‌സിലയെ പേടിഎം ഇ-കൊമേഴ്‌സ് ഏറ്റെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി 8 ലെ രജിസ്ട്രാർ ഓഫ് കമ്പനീസ് വിജ്ഞാപനം അനുസരിച്ച് "... ഈ സർട്ടിഫിക്കറ്റിൻ്റെ തീയതി മുതൽ കമ്പനിയുടെ പേര് Paytm ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നതിൽ നിന്ന് Pai പ്ലാറ്റ്‌ഫോം പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കി മാറ്റി... കമ്പനി യഥാർത്ഥത്തിൽ Paytm ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് സംയോജിപ്പിച്ചത്, "

ഒഎൻഡിസിയിലെ വിൽപ്പന പ്ലാറ്റ്‌ഫോമായ ബിറ്റ്‌സിലയെ പേടിഎം ഇ-കൊമേഴ്‌സ് ഏറ്റെടുത്തതും നിലവിലെ സാഹചര്യത്തിൽ സുപ്രധാനമാണ്. ബിറ്റ്‌സില ഏറ്റെടുക്കൽ പേടിഎമ്മിൻ്റെ (പൈ പ്ലാറ്റ്ഫോംസിന്റെ) കൊമേഴ്‌സ് പ്ലേയെ കൂടുതൽ ശക്തിപ്പെടുത്തും," എന്ന് ചില ഉറവിടങ്ങൾ പിടിഐയോട് പറഞ്ഞു. 2020-ൽ ആരംഭിച്ച ബിറ്റ്‌സില, ഫുൾ-സ്റ്റാക്ക് ഓമ്‌നിചാനലും ഹൈപ്പർലോക്കൽ കൊമേഴ്‌സ് ശേഷിയും ഉള്ള ഒരു ONDC സെല്ലർ പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നു.
പേടിഎം ഇ-കൊമേഴ്‌സിലെ ഏറ്റവും വലിയ ഓഹരി ഉടമ എലവേഷൻ ക്യാപിറ്റലാണ്. പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ്മ, സോഫ്റ്റ്ബാങ്ക്, ഇബേ എന്നിവരും ഇതിന് പിന്തുണ നൽകുന്നു. അതേസമയം, ആർബിഐയുടെ നിയന്ത്രണത്തെ തുടർന്നുണ്ടായ തിരിച്ചടികളുടെ ഫലമായി, പേടിഎം ബ്രാൻഡിൻ്റെ ഉടമസ്ഥതയിലുള്ള വൺ 97 കമ്മ്യൂണിക്കേഷൻസിൻ്റെ ഓഹരികൾ വെള്ളിയാഴ്ച 9 ശതമാനത്തോളം ഇടിഞ്ഞു.
അതേസമയം, വ്യവസ്ഥകൾ പാലിക്കാൻ പേടിഎമ്മിനു സമയം നൽകിയിട്ടുണ്ടെന്നും പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ നടപടികൾ നിരീക്ഷിക്കുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആർബിഐ ഡപ്യൂട്ടി ഗവർണർ ജെ.സ്വാമിനാഥൻ പറഞ്ഞു. നടപടിയുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും എന്നാൽ പൊതുജനങ്ങളിൽനിന്നും നിരവധി ചോദ്യങ്ങൾ ലഭിച്ചതിനാൽ അടുത്തയാഴ്ചയോടെ കൃത്യമായ ഉത്തരം നൽകുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസും പറഞ്ഞു.

ജനുവരി 31ന് ആണ് പേടിഎമ്മിനെതിരേ ആർബിഐ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. 2024 ഫെബ്രുവരി 29 ന് ശേഷം പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ ഉപഭോക്തൃ അക്കൗണ്ടുകളിലെ നിക്ഷേപത്തിനും ക്രെഡിറ്റ് ഇടപാടുകൾക്കും ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 29ന് ശേഷം അക്കൗണ്ടുകളിലും വാലറ്റുകൾ, ഫാസ്റ്റാഗുകൾ എന്നിവ ഉൾപ്പെടെയുള്ള മറ്റ് രീതികളിലും നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് പൂർണമായി റിസർവ് ബാങ്ക് തടഞ്ഞിട്ടുണ്ട്.
ആർബിഐ നിയന്ത്രണങ്ങൾ ഉള്ളതിനാൽ, രാജ്യത്തെ ഏറ്റവും വലിയ പേയ്മെന്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎം പേയ്മെന്റ്സ് ബാങ്കിന് ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ, ക്രെഡിറ്റ് ഇടപാടുകൾ അനുവദിക്കാനോ, യുപിഐ ഉൾപ്പെടെയുള്ള പണമിടപാടുകൾ നടത്താനോ സാധിക്കില്ല. ഇത് ലക്ഷക്കണക്കിന് പേടിഎം ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തുകയും മറ്റ് മാർഗങ്ങളിലേക്ക് മാറാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു.


Click it and Unblock the Notifications








