പേഴ്സണൽ സെക്രട്ടറിയുടെ ചതിയിൽ പേടിഎം ഉടമ; ആവശ്യപ്പെട്ടത് 20 കോടി; വിവരങ്ങൾ എല്ലാം ചോർത്തി!
പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മയ്ക്ക് നേരെ 20 കോടി രൂപയുടെ ബ്ലാക്ക്മെയിൽ ശ്രമം. അതും വർഷങ്ങളായി കൂടെ നിന്ന പേഴ്സണൽ സെക്രട്ടറിയും മറ്റു രണ്ടു ജീവനക്കാരും ചേർന്നായിരുന്നു ഇത്രയും വലിയ തുക ഇദ്ദേഹത്തിൽ നിന്നും തട്ടിയെടുക്കാൻ കരുക്കൾ നീക്കിയത് എന്നതാണ് ഏറെ അതിശയകരം. നോയിഡയിലാണ് സംഭവം നടന്നത്.

ചതിച്ചത് 10 കൊല്ലമായി കൂടെയുള്ള പേഴ്സണൽ സെക്രട്ടറി
സോണിയ ധവാൻ എന്ന വിജയ് ശേഖർ ശർമ്മയുടെ ദീർഘനാളായുള്ള പേഴ്സണൽ സെക്രട്ടറിയെയാണ് അദ്ദേഹത്തിന്റെ തന്നെ സ്വകാര്യവിവരങ്ങളും മറ്റും ചോർത്തിയെടുത്ത് അതുപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ ഫോണിലും കംപ്യൂട്ടറിലും ആക്സസ് ഉണ്ടായിരുന്ന യുവതി അത് മുതലെടുത്തായിരുന്നു രഹസ്യങ്ങൾ ചോർത്തിയത്.

ഒപ്പം മറ്റൊരു ജീവനക്കാരനും...
മറ്റൊരു പേടിഎം ജീവനക്കാരനായ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ദേവേന്ദർ കുമാർ എന്നൊരാളും ഇതിന് കൂട്ടുനിൽക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിൽ എടുക്കാൻ വരുമ്പോൾ രണ്ടുപേരും ഓഫീസിൽ തങ്ങളുടെ കാബിനിൽ ഇരിക്കുകയായിരുന്നു. ഇതിൽ മൂന്നാമതായി പോലീസ് അറസ്റ്റ് ചെയ്തത് യുവതിയുടെ ഭർത്താവായ രൂപക്ക് ജെയിൻ എന്ന വ്യക്തിയാണ്.

കൂടെ യുവതിയുടെ ഭർത്താവും..
ഇത് കൂടാതെ നാലാമത് ഒരാളെ കൂടി പോലീസ് തിരയുന്നുണ്ട്. ജൈനിന്റെ സഹായിയെന്ന് കരുതുന്ന ഇയാൾ കൊൽക്കത്തയിൽ ആണെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ പിടികൂടുന്നതിനായി കൊൽക്കത്ത പോലീസിന്റെ സഹായവും നോയിഡ പോലീസ് തേടുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് പോലീസിന്റെ വാക്കുകളിൽ നിന്നും തന്നെ നമുക്ക് നോക്കാം.

പോലീസ് അറസ്റ്റ് ചെയ്തു..
കഴിഞ്ഞ 10 വർഷത്തോളമായി ശർമയുടെ കൂടെ പേഴ്സണൽ സെക്രട്ടറിയായി യുവതി ജോലി ചെയ്യുന്നുണ്ട്. അതായത് ഏകദേശം 2010ൽ പേടിഎം സ്ഥാപിക്കപ്പെട്ടത് മുതൽ തന്നെ. രണ്ടാം പ്രതിയായ ദേവേന്ദറും കഴിഞ്ഞ 7 വർഷമായി പേടിഎമ്മിൽ തന്നെയാണ് ജോലിചെയ്യുന്നത്. അങ്ങനെയിരിക്കെ ശർമയിൽ നിന്നുള്ള ഒരു പരാതിയെ തുടർന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

സംഭവത്തിന്റെ തുടക്കം
സംഭവത്തിന്റെ തുടക്കം രോഹിത് ചോപ്പാൽ എന്നൊരാൾ ശർമയുടെ സഹോദരനും കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റുമായ അജയ് ശർമ്മയെ സെപ്റ്റംബർ 20ന് ഫോൺ ചെയ്യുന്നതോടെയാണ്. കമ്പനിയുടെ വിലപ്പെട്ട പല വിവരങ്ങളും തങ്ങളുടെ കൈവശം ഉണ്ടെന്നും അത് തിരിച്ചുകിട്ടണമെങ്കിൽ ഇത്രയും തുക നൽകണമെന്നും ഭീഷണിപ്പെടുത്തിയുള്ള കോൾ ആയിരുന്നു അത്. ഈ കോൾ ചെയ്ത ആളാണ് പോലീസ് തിരയുന്ന നാലാമൻ.

ആവശ്യപ്പെട്ടത് 20 കോടി
അങ്ങനെ സഹോദരനെ വിളിച്ച് 10 കോടി ആവശ്യപ്പെടുകയായിരുന്നു ഇയാൾ. എന്നാൽ അജയ് അത് നിരസിച്ചപ്പോൾ വിജയിയെ അയാൾ വിളിക്കുകയായിരുന്നു. ഇതേ കാര്യങ്ങൾ വിജയിയോടും പറഞ്ഞ അയാൾ കുറച്ചു കോളുകൾക്ക് ശേഷം 10 കോടിയുള്ളത് 20 കോടിയാക്കി മാറ്റുകയായിരുന്നു. അങ്ങനെ നിരന്തരമായ സംഭാഷണങ്ങൾക്കൊടുവിൽ 20 കോടിയിൽ രണ്ടു ലക്ഷം കൊടുക്കാമെന്ന് വിജയ് സമ്മതിക്കുകയായിരുന്നു.

പിടിയിലായത് ഇങ്ങനെ..
അങ്ങനെ ഓൺലൈനായി 2 ലക്ഷം രൂപ അയച്ചുകൊടുത്ത ശേഷം എങ്ങനെയാണ് കമ്പനിയുടെ ഡാറ്റ കിട്ടിയത് എന്ന് ചോപാലിനോട് വിജയ് ചോദിക്കുകയായിരുന്നു. വീണ്ടും കൂടുതൽ പണം നൽകാമെന്നും അതിനായി ഡാറ്റ ചോർന്നത് എങ്ങനെയെന്ന് പറയുകയും ചെയ്യണമെന്ന ആവശ്യം അംഗീകരിച്ച ചോപ്പൽ യുവതി അടക്കം മൂന്നുപേരുടെ രഹസ്യങ്ങൾ ചോർത്തുകയായിരുന്നു. അത് തുടർന്ന് മൂന്നുപേരുടെയും അറസ്റ്റിൽ കലാശിക്കുകയും ചെയ്തു.


Click it and Unblock the Notifications








