കെ.വൈ.സി കാലാവധി അടുക്കുന്നു; വീട്ടുപടിക്കല്‍ വെരിഫിക്കേഷന്‍ നടത്താനൊരുങ്ങി ഫോണ്‍പേ
ഡിജിറ്റല്‍ വാലറ്റുകളുമായി ബന്ധപ്പെട്ട് പൂര്‍ണ്ണമായ കെവൈസി വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിക്കാനിരിക്കെ വീട്ടുപടിക്കല്‍ വെരിഫിക്കേഷന്‍ നടത്താന്‍ തീരുമാനിച്ച് ഫോണ്‍പേ. ഇ-കെവൈസിക്ക് അധാര്‍ ഉപയോഗിക്കുന്നത് സുപ്രീംകോടതി തടഞ്ഞതിനെ തുടര്‍ന്ന് മറ്റ് വഴിയില്ലാതെയാണ് ഫോണ്‍പേ ചെലവേറിയ ഈ മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

പൂര്‍ണ്ണമായ കെവൈസി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന സമയപരിധി ഓഗസ്റ്റില്‍ അവസാനിക്കും. മൊബൈല്‍ ഫോണിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് അയച്ച് ഭാഗികമായി കെവൈസി വിവരങ്ങള്‍ ശേഖരിച്ച് സ്ഥിരീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് നിബന്ധനകള്‍ അനുസരിച്ച് വാലറ്റ് തുടര്‍ന്ന് ഉപയോഗിക്കുന്നതിന് പൂര്‍ണ്ണമായ കെവൈസി വിവരങ്ങള്‍ ആവശ്യമാണ്.

ആമസോണ്‍ പേ
ഉപഭോക്താവിന്റെ തിരിച്ചറിയല്‍ രേഖ, മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് ഇതിനായി പ്രധാനമായും സമര്‍പ്പിക്കേണ്ടത്. ഏജന്റുമാരുടെ സഹായത്തോടെ ഉപഭോക്താക്കളെ നേരിട്ട് സന്ദര്‍ശിച്ച് കെവൈസി വിവരങ്ങള്‍ ശേഖരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഫോണ്‍പേ സഹസ്ഥാപകനും സിഇഒ-യുമായ സമീര്‍ നിഗം പറഞ്ഞു. കമ്പനിക്ക് നിലവില്‍ 8000 ഏജന്റുമാരുണ്ട്. ഈ വര്‍ഷം ആദ്യം ആമസോണ്‍ സമാനമായ രീതിയില്‍ ആമസോണ്‍ പേ ഉപയോക്താക്കളില്‍ നിന്ന് കെവൈസി വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിരുന്നു.

ഫോൺ പേ സി.ഇ.ഓ ഷമീർ നിഗം
ഉപഭോക്താക്കളുടെ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി വീഡിയോ-കെ.വൈ.സി പോലുള്ള മാര്‍ഗ്ഗങ്ങള്‍ പ്രമുഖ ഇ-വാലറ്റുകള്‍ മുന്നോട്ട് വച്ചെങ്കിലും ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചില്ല. ഫോണ്‍പേ യുപിഐ വഴിയാണ് പണമിടപാടുകള്‍ സാധ്യമാക്കുന്നത്. ഫോണ്‍പേയില്‍ കൂടുതലായി നടക്കുന്നത് ചെറിയ തുകകളുടെ ഇടപാടുകളാണ്. നിലവിലെ ഉപയോക്താക്കള്‍ നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് കെവൈസി വിവരങ്ങള്‍ നേരിട്ട് ശേഖരിക്കാന്‍ കമ്പനി തീരുമാനിച്ചത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
ഇ-വാലറ്റ് ഉപയോഗിക്കുന്നവരില്‍ 70 ശതമാനവും ഇതുവരെ കെവൈസി വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉപഭോക്താക്കളെ നേരില്‍ക്കണ്ട് കെവൈസി വിവരങ്ങള്‍ ശേഖരിക്കുന്നത് ചെലവേറിയതും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതുമാണെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറഞ്ഞു. ഒരു ഉപഭോക്താവില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് പല തവണ പോകേണ്ടിവരാം.

നേരിട്ട് വിവരങ്ങള്‍
ഒരു ഉപഭോക്താവിന്റെ ഇ-കെ.വൈ.സിക്ക് കമ്പനികള്‍ 15 രൂപയാണ് ചെലവാക്കിയിരുന്നത്. നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ ചെലവ് 100 രൂപയായി ഉയരും. ആദ്യമായി ഉപഭോക്താക്കളുടെ കെവൈസി വിവരങ്ങള്‍ നേരിട്ട് ശേഖരിച്ചത് പേടിഎം ആയിരുന്നു. 250 മില്യണ്‍ ഉപയോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്നാണ് പേടിഎമ്മിന്റെ അവകാശവാദം.


Click it and Unblock the Notifications








