നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകുന്നു; ടെക് മേഖലയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്!
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരം ജൂൺ 21 മുതൽ 24 വരെ അമേരിക്കൻ സന്ദർശനം നടത്താൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 21ന് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തെ രാജ്യാന്തര യോഗ ദിനാചരണത്തിന് മോദി നേതൃത്വം നൽകും.
തുടർന്ന്, ജൂൺ 22ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ രണ്ടാം തവണയും അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന നേട്ടമാണ് മോദിയെ കാത്തിരിക്കുന്നത്. നേരത്തെ 2016ൽ യുഎസ് കോൺഗ്രസിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു.

ജൂൺ 23ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും മോദി കൂടിക്കാഴ്ച്ച നടത്തും. കൂടാതെ പ്രമുഖ സിഇഒമാർ, പ്രൊഫഷണലുകൾ എന്നിവരുമായും യുഎസ് സന്ദർശനത്തിൽ പ്രധാനമന്ത്രി കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. ഇന്ത്യ- യുഎസ് ബന്ധം ശക്തിപ്പെടുത്താൻ മോദിയുടെ യുഎസ് സന്ദർശനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാഷ്ട്രീയപരമായ മാറ്റങ്ങൾക്കു പുറമേ പ്രതിരോധ മേഖലയിലും സാങ്കേതിക മേഖലയിലും നിർണായകമായ ഏറെ മാറ്റങ്ങൾ കൊണ്ടുവരാൻ മോദിയുടെ യുഎസ് സന്ദർശനത്തിന് സാധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യ-യുഎസ് ഉന്നതതല ഉദ്യോഗസ്ഥർ നടത്തിയ കൂടിക്കാഴ്ചകളിൽ ടെക്നോളജി മേഖലയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകളും നടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിന്റെ തയാറെടുപ്പുകളുടെ ഭാഗമായി, ഈ ആഴ്‌ച ആദ്യം ഇന്ത്യയും യുണൈറ്റഡ് സ്റ്റേറ്റ്‌സും ഹൈ-ടെക്‌നോളജി മേഖലകളിലെ മെച്ചപ്പെടുത്തിയ സഹകരണത്തിനുള്ള ഒരു മാർഗരേഖ പുറത്തിറക്കിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലും മറുഭാഗത്ത് അദ്ദേഹത്തിന്റെ പദവിയിലുള്ള അമേരിക്കൻ പ്രതിനിധി ജെയ്ക്ക് സള്ളിവനും ആണ് ഇത് സംബന്ധിച്ച ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശന വേളയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള പ്രധാന പ്രതിരോധ സാങ്കേതികവിദ്യ പങ്കിടൽ കരാറുകളും പുതിയ സാങ്കേതിക സഹകരണങ്ങളും ഔപചാരികമായി പ്രഖ്യാപിക്കപ്പെടും. കഴിഞ്ഞ വർഷം പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ച ഇനീഷ്യേറ്റീവ് ഓൺ ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്‌നോളജിയുടെ (ഐസിഇടി) അടുത്തഘട്ടമായാണ് ഈ നടപടികൾ അരങ്ങേറുക.
ക്വാണ്ടം കംപ്യൂട്ടിംഗ്, അർദ്ധചാലകങ്ങൾ ( semiconductor), ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വയർലെസ് ടെലികമ്മ്യൂണിക്കേഷൻ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിലെ സഹകരണത്തിനായി ഇന്ത്യയും യുഎസും അംഗീകരിച്ച ചട്ടക്കൂടാണ് ഇനിഷ്യേറ്റീവ് ഓൺ ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജീസ് അഥവാ ഐസിഇടി. ഈ വർഷം ജനുവരിയിലാണ് ഇത് ആരംഭിച്ചത്.
ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കുന്നതിനും സാങ്കേതികവിദ്യ, പ്രതിരോധ സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനുമാണ് ഐസിഇടി പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഇന്ത്യ- യുഎസ് സർക്കാരുകൾ, ബിസിനസുകൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയ്‌ക്കിടയിലുള്ള ടെക്നോളജി സഹകരണത്തിന്റെ ആഴം വിപുലീകരിക്കാൻ ഇരു രാജ്യങ്ങളും ശ്രദ്ധകേന്ദ്രീകരിക്കാൻ ഉദ്ദേശിക്കുന്ന മേഖലകളുടെ വിശാലമായ രൂപരേഖ ഇതിൽ ഉൾപ്പെടുന്നു.
ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ) പദ്ധതിയായ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റ് (ജിടിആർഇ) ചർച്ചയിൽ ഇടംപിടിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. കൂടാതെ അമേരിക്കൻ കമ്പനിയായ ജിഇ ഇന്ത്യയിൽ ജെറ്റ് എഞ്ചിനുകൾ നിർമ്മിക്കുന്ന പദ്ധതിയുമായി ഇരു സർക്കാരുകളും മുന്നോട്ട് പോകാൻ സാധ്യതയുണ്ടെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
അമേരിക്കൻ കമ്പനിയായ ജിഇ ഇന്ത്യയിൽ ജെറ്റ് എഞ്ചിനുകൾ നിർമ്മിക്കാനുള്ള നീക്കം വിജയിച്ചാൽ ഈ എഞ്ചിനുകൾ എൽസിഎ തേജസ് എയർക്രാഫ്റ്റ് വേരിയന്റുകൾക്ക് കരുത്ത് പകരും. സാങ്കേതികവിദ്യയുടെ കൈമാറ്റവും നിർദിഷ്ട ജിഇ ഡീലിൽ ഉൾപ്പെടുന്നു. ജിടിആർഇക്ക് സാങ്കേതികവിദ്യ ലഭിക്കുന്നതോടെ ചെലവ് ഗണ്യമായി കുറയുകയും എൻജിൻ ഭാഗങ്ങൾ രാജ്യത്ത് തന്നെ നിർമ്മിക്കുകയും ചെയ്യാം.

യുഎസ് കമ്പനിയായ ജിഇ ഇതുവരെ നാറ്റോ സഖ്യകക്ഷികളെ കൂടാതെ, പ്രതിരോധ മേഖലയിലെ മറ്റൊരു രാജ്യത്തിനും ഇത്രയും സാങ്കേതികവിദ്യ കൈമാറിയിട്ടില്ല എന്നതാണ് ശ്രദ്ധേയ നേട്ടം. 'ഡിജിറ്റൽ ഇന്ത്യ' പ്രോഗ്രാമിന് കീഴിൽ മികച്ച സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനും ഇ-ഗവേണൻസ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യൻ നീക്കങ്ങൾക്കും പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം പ്രതീക്ഷ പകരുന്നുണ്ട്.
സാങ്കേതികവിദ്യയിൽ ഏറ്റവുമധികം മേൽക്കൈ പുലർത്തുന്ന രാജ്യമാണ് അമേരിക്ക. അങ്ങനെയുള്ള അമേരിക്കയുമായുള്ള സഹകരണം സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഗവേണൻസ് തുടങ്ങിയ മേഖലകളിൽ സുപ്രധാന വളർച്ച നേടാൻ ഇന്ത്യയെ സഹായിക്കും. യുഎസിലെ മുൻനിര ടെക്നോളജി കമ്പനികളുമായി മോദി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള അവസരം തുറന്നുനൽകപ്പെടുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








