ഇനി പിടിച്ചാൽക്കിട്ടില്ല; ഒക്ടോബർ 1 മുതൽ 5ജി സേവനങ്ങളിലേക്ക് ഇന്ത്യ: ഉദ്ഘാടനം പ്രധാനമന്ത്രി
രാജ്യം കാത്തിരുന്ന നിർണായക മാറ്റത്തിലേക്ക് ഇനി ഏതാനും ദിവസങ്ങളുടെ ദൂരം മാത്രം. ഇന്ത്യയിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 1ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. പ്രഗതി മൈതാനിയിൽ ആരംഭിക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാകും 5ജി സേവനങ്ങൾക്കും തുടക്കം കുറിക്കുക. നാഷണൽ ബ്രോഡ്ബാൻഡ് മിഷനാണ് ട്വിറ്ററിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഡിജിറ്റൽ രൂപാന്തരവും കണക്ടിവിറ്റിയും പുത്തൻ ഉയരങ്ങളിലേക്ക് എത്തിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനത്തിന് തുടക്കമിടുമെന്നാണ് ട്വീറ്റിൽ നാഷണൽ ബ്രോഡ്ബാൻഡ് മിഷൻ കുറിച്ചത്.

ടെലികോം മന്ത്രാലയത്തിന്റെ മുഖ്യ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യാ മൊബൈൽ കോൺഗ്രസ് ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ്. ഒക്ടോബർ 1 മുതൽ നാല് വരെയാണ് ഇന്ത്യാ മൊബൈൽ കോൺഗ്രസ് നടക്കുക. ഇതോടനുബന്ധിച്ചുതന്നെ വേഗതയുടെ പാതയിലേക്ക് കടക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. നിലവിലെ ഇന്റർനെറ്റ് വേഗത്തിന്റെ പത്തു മടങ്ങ് വേഗത കിട്ടുന്ന 5ജി സേവനങ്ങളിലേക്ക് രാജ്യം ഉടൻ മാറുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.

കൂടാതെ ദീപാവലിയോടെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് റിലയൻസിന്റെ ജിയോയും പ്രഖ്യാപിച്ചിരുന്നു. മറ്റൊരു പ്രമുഖ ടെലികോം സേവന ദാതാവായ എയർടെലും 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിൽ ആണ്. 5 ജി നടപ്പായാൽ രാജ്യത്തെ ഇൻറർനെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്റർനെറ്റ് നെറ്റ്‌വർക്കിനെ ചെറിയ ഉപവിഭാഗങ്ങളായി വിഭജിക്കാമെന്നതാണ് 5ജി നൽകുന്ന സൗകര്യം. പ്രത്യേക മേഖലകളിൽ വേഗതയും നെറ്റ്‌വർക്ക് ഉപയോഗവും നിയന്ത്രിക്കാനും അതു വഴി ഉപയോക്താവിന് മെച്ചപ്പെട്ട സേവനം നൽകാനും സർവ്വീസ് പ്രൊവൈഡർമാർക്ക് സാധിക്കും.

അടുത്തിടെ പൂർത്തിയായ 5ജി സ്പെക്ട്രം ലേലത്തിൽ ജിയോ, എയർടെൽ എന്നീ ടെലികോം കമ്പനികളാണ് കൂടുതൽ സ്പെക്ട്രവും സ്വന്തമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ നഗരങ്ങളിലാണ് 5ജി ലഭ്യമാകുക. പിന്നീടാകും 5ജി ഗ്രാമീണമേഖലകളിലേക്ക് എത്തുക. വീട്ടുപകരണങ്ങളടക്കം എല്ലാം സ്മാർട്ടാകുന്ന ഇന്നത്തെ സാഹചര്യത്തിൽ 5ജി എത്തുന്നത് രാജ്യത്തിന്റെ ഇന്റർനെറ്റ് മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കും എന്നാണ് കരുതപ്പെടുന്നത്. സ്മാർട്ട്ഫോണുകളിൽ 5ജി സേവനം ലഭിക്കാനായി നിലവിലെ സിം കാർഡ് മാറ്റേണ്ടെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്. എന്നാൽ സ്മാർട്ട്ഫോൺ 5ജി സപ്പോർട്ട് ഉള്ളതായിരിക്കണം എന്നു മാത്രം.

ഒക്ടോബറിൽ 5ജി സേവനങ്ങൾ ആരംഭിക്കാൻ ഇന്ത്യ തയാറെടുത്തതായി ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. 5ജി സേവനങ്ങൾ ആരംഭിച്ച് രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗ്രാമങ്ങളിലേക്ക് ഒപ്റ്റിക്കൽ ഫൈബർ ശ്രിംഖല വ്യാപിപ്പിക്കുമെന്നും 5ജിയിലേക്ക് ഗ്രാമങ്ങളും ഉടൻ തന്നെ പ്രവേശിക്കുമെന്നും പ്രധാനമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിവേഗ ഡാറ്റയ്ക്ക് പുറമെ, മെഷീൻ-ടു-മെഷീൻ കമ്മ്യൂണിക്കേഷൻസ്, കണക്റ്റുചെയ്‌ത വാഹനങ്ങൾ, കൂടുതൽ ആഴത്തിലുള്ള ഓഗ്‌മെന്റഡ് റിയാലിറ്റി, മെറ്റാവേർസ് അനുഭവങ്ങൾ എന്നിവ പോലുള്ള നിരവധി സാധ്യതകളുടെ ലോകം വിശാലമാക്കാനും വികസിപ്പിക്കാനും 5G-ക്ക് കഴിയും. നേരത്തെ ഓഗസ്റ്റിൽ നടന്ന സ്‌പെക്‌ട്രം ലേലത്തിൽ നിന്ന് 1.50 ലക്ഷം കോടി രൂപയുടെ ബിഡ്ഡുകളാണ് ടെലികോം വകുപ്പ് വിറ്റഴിച്ചത്. റിലയൻസ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ പ്രമുഖ ടെലികോം കമ്പനികളെല്ലാം 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുത്തിരുന്നു.

അതിനിടെ എന്തു നിരക്കിലാകും 5ജി സേവനങ്ങൾ ലഭ്യമാകുക എന്ന ആകാംക്ഷയും ആളുകളിൽ നിലനിൽക്കുന്നുണ്ട്. 4ജിക്ക് സമാനമായ നിരക്കുകൾ തന്നെയാകും എന്ന് വാദങ്ങൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഉറപ്പൊന്നുമില്ല. 4ജി സേവനങ്ങളുടേതിന് സമാനമായ നിരക്കിൽ 5ജി നൽകുമെന്ന് അടുത്തിടെ എയർടെൽ സി.ഇ.ഒ ഗോപാൽ വിറ്റൽ പ്രതികരിച്ചിരുന്നു. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാണ് എന്നത് കണ്ടറിയണം. 5 പ്ലാനുകളിലൂടെ കളം പിടിക്കാൻ ടെലികോം കമ്പനികൾ മുന്നിട്ടിറങ്ങിയാൽ ഉപഭോക്താക്കൾക്ക ആശ്വാസത്തിന് വകയുണ്ട്.


Click it and Unblock the Notifications








