ആദ്യം 'കാലനെ' പരിചയപ്പെടുത്തി, പിന്നെ കാലന് 'ആയുധവും' നൽകി; ശ്രദ്ധ വാൾക്കർ കേസിൽ ആദ്യന്തം ഇടംപിടിച്ചൊരു ആപ്പ്
രാജ്യ തലസ്ഥാനത്ത് നടന്ന, ശ്രദ്ധ വാൾക്കർ എന്ന ഇരുപത്തേഴുകാരിയുടെ അതി ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്ന് ആളുകൾ ഇതുവരെ മോചിതമായിട്ടില്ല. കൊലപാതകത്തിന്റെ ചുരുളഴിയുകയും പ്രതിയും ശ്രദ്ധയുടെ ലിവിങ് ടുഗതർ പങ്കാളിയുമായ അഫ്താബ് അമീൻ പൂനവാല പിടിക്കപ്പെടുകയും ചെയ്തെങ്കിലും കൊലപാതകം സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ ആളുകളെ കൂടുതൽ സ്തബ്ധരാക്കുന്നത് തുടരുകയാണ്.

ശ്രദ്ധയുടെ ജീവിതത്തിലെ നിർണായക സന്ദർഭങ്ങളിൽ ഒരു ആപ്പി(app)ന്റെ സാന്നിധ്യം ആകസ്മികമായി കടന്നുവന്നിരുന്നു എന്ന അൽപ്പം കുഴഞ്ഞു മറിഞ്ഞ ഒരു വിവരവും ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് ശ്രദ്ധ വാൾക്കറും പ്രതിയായ അഫ്താബ് അമീൻ പൂനവാലയും പരിചയപ്പെട്ടത് എന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ശ്രദ്ധയുടെ ജീവിതത്തിലേക്ക് അഫ്താബിന്റെ രൂപത്തിൽ കാലനെ പറഞ്ഞുവിടാൻ 'വിധി' തെരഞ്ഞെടുത്ത ആ ആപ്പിന്റെ പേര് ബംബിൾ എന്നായിരുന്നു.

എന്നാൽ ശ്രദ്ധയുടെ ജീവിതത്തിൽ ബംബിളിന് 'വിധി' നൽകിയ റോൾ അവിടം കൊണ്ട് അവസാനിച്ചിരുന്നില്ല എന്ന സൂചനയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രദ്ധയുടെ ജീവനെടുക്കാൻ അഫ്താബ് പൂനവാലയ്ക്ക് പ്രേരണയായത് ഇതേ ബംബിൾ ആപ്പിലൂടെ പരിചയപ്പെട്ട ഒരു യുവതി ആണെന്നാണ് പോലീസ് ഉറച്ച് സംശയിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് കൊലപാതക ശേഷവും യുവതികളുമായി അടിച്ചുപൊളിക്കാൻ പ്രതി ആശ്രയിച്ചത് ബംബിൾ ആപ്പ് ആയിരുന്നു എന്നാണ് മനസിലാകുന്നത്.

ശ്രദ്ധ വാൾക്കറിനെ കൊലപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം പൂനാവാല വീണ്ടും ബംബിളിൽ ഒരു പ്രൊഫൈൽ സൃഷ്ടിക്കുകയും മറ്റൊരു സ്ത്രീയുമായി ഡേറ്റിങ്ങിന് പോകുകയും ചെയ്തതായി ഡൽഹി പോലീസ് തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കൊലപാതകത്തിന് മുൻപ് ബംബിളിൽ പ്രതി ആരെയെങ്കിലും പരിചയപ്പെട്ടിരുന്നോ എന്നുള്ളതിന്റെ തെളിവ് ശേഖരിക്കാനാണ് പോലീസ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇങ്ങനെ പരിചയപ്പെട്ട യുവതിയുടെ പ്രേരണ ശ്രദ്ധയുടെ കൊലപാതകത്തിനു പിന്നിൽ ഉണ്ടെന്ന് പോലീസ് ഉറച്ച് വിശ്വസിക്കുന്നുണ്ട്. കൊലപാതകത്തിന്റെ ഞെട്ടലിനൊപ്പം, ഇരയുടെയും വേട്ടക്കാരന്റെയും ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ഒരേ പോലെ നിർണായക റോളിലേക്ക് ബംബിളിനെ എത്തിച്ച 'വിധിയുടെ വിളയാട്ടം' ഇപ്പോൾ ഏവരിലും ആശ്ചര്യവും നിറയ്ക്കുകയാണ്. മുബൈയിലായിരിക്കെയാണ് ബംബിളിലൂടെ ശ്രദ്ധയും അഫ്താബും ഒന്നിച്ചത്. തുടർന്നായിരുന്നു ഡൽഹിയിലേക്കുള്ള മാറ്റം.

ശ്രദ്ധയുടെ ജീവനെടുത്ത പൂനവാലയെയും ജീവനെടുക്കാൻ പ്രേരിപ്പിച്ചെന്ന് കരുതപ്പെടുന്ന അജ്ഞാതയായ യുവതിയെയും ഒന്നിപ്പിച്ചതും ഇതേ ഡേറ്റിങ് ആപ്പ് ആണെന്നാണ് കരുതപ്പെടുന്നത്. പ്രതി മറ്റ് ഡേറ്റിങ് പ്ലാറ്റ്‌ഫോമുകളിലും സജീവമായിരുന്നെങ്കിലും ബംബിളായിരുന്നു പ്രധാന താവളമെന്നു പോലീസ് വിശ്വസിക്കുന്നു. അഫ്താബിന്റെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സാങ്കേതിക വിശകലനത്തിലൂടെ കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കൊലപാതക ശേഷം ശ്രദ്ധയുടെ ശരീരഭാഗങ്ങൾ സൂക്ഷിച്ച റൂമിൽ അഫ്താബിനൊപ്പം എത്തിയെന്നു കരുതുന്ന യുവതിയുടെ വിവരങ്ങൾ ലഭ്യമാക്കാൻ പോലീസ് ബംബിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി അഫ്താബിന്റെ ബംബിൾ അക്കൗണ്ട് പ്രൊഫൈൽ വിവരങ്ങൾ മുഴുവൻ നൽകാനാണ് പോലീസ് ആപ്പിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പോലീസിന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തു നൽകുമെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് തങ്ങൾ ഏറെ പ്രാധാന്യം നൽകുന്നു എന്നും ആപ്പുമായി ബന്ധപ്പെട്ടവർ പ്രതികരിച്ചു.

സ്ത്രീകൾക്ക് കൂടുതൽ പരിഗണന നൽകുന്ന രീതിയാണ് ബംബിൾ ആപ്പ് പിൻതുടർന്നു വന്നിരുന്നത്. അനുയോജ്യമായ പ്രൊഫൈൽ ഡിസ്പ്ലെ ചെയ്യുന്ന ആപ്പ് തെരഞ്ഞെടുപ്പിനും ഒഴിവാക്കലിനും അവസരം നൽകിയിരുന്നു. എന്നാൽ മറ്റ് ഡേറ്റിങ് ആപ്പുകളിൽനിന്ന് ബംബിളിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം പങ്കാളിക്ക് ആദ്യം മെസേജ് അയയ്ക്കാൻ സ്ത്രീകൾക്ക് അവസരം നൽകും എന്നതായിരുന്നു!. എന്തായാലും രാജ്യം ഞെട്ടിയ ഈ കൊലപാതകത്തിന്റെ പിന്നാമ്പുറ സത്യങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും എന്ന് കരുതാം.


Click it and Unblock the Notifications