പ്രീപെയ്ഡിന് പിന്നാലെ പോസ്റ്റ്പെയ്ഡ് നിരക്കുകളും ഉയർന്നേക്കും
അടുത്തിടെ രാജ്യത്തെ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാർ പ്രീപെയ്ഡ് താരിഫ് നിരക്കുകൾ കൂട്ടിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിലാണ് ഏതാണ്ട് എല്ലാ ടെലിക്കോം ഓപ്പറേറ്റർമാരും നിരക്കുകൾ ഉയർത്തിയത്. കൂട്ടത്തിൽ നിരക്ക് വർധന നടപ്പിലാക്കാത്തത് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ മാത്രമാണ്. ഉപയോക്താക്കൾക്ക് നൽകിയിരുന്ന മിക്കവാറും എല്ലാ ഓഫറുകൾക്കും സ്വകാര്യ കമ്പനികൾ വില കൂട്ടിയിരുന്നു. എന്നാൽ പോസ്റ്റ്പെയ്ഡ് ഓഫറുകളിലൊന്നിന്റെയും വില ഉയർത്താൻ ഈ ഘട്ടത്തിൽ കമ്പനികൾ തയ്യാറായിട്ടില്ല. ഇത് നിലവിൽ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ആശ്വാസകരം തന്നെയാണ്. പക്ഷെ അധിക നാൾ ഈ ആശ്വാസം നിലനിൽക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്കും കമ്പനികൾ കൂട്ടാനാണ് സാധ്യത.

നിരക്ക് വർധനവ് ഉയർന്ന എആർപിയു ലക്ഷ്യമിട്ട്
നിരക്ക് വർധനവ് പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ തന്നെ തങ്ങൾ ലക്ഷ്യമിടുന്നത് എന്താണെന്ന് കമ്പനികൾ പ്രഖ്യാപിച്ചിരുന്നു. ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാനം ( എആർപിയു ) കൂട്ടാൻ ലക്ഷ്യമിട്ട് തന്നെയാണ് നിരക്ക് വർധനവ് കൊണ്ട് വരുന്നത് എന്ന് ടെലിക്കോം ഓപ്പറേറ്റർമാർ തുറന്ന് പറഞ്ഞിരുന്നു. വോഡഫോൺ ഐഡിയ പോലെ നിലനിൽപ്പ് തന്നെ അപകടത്തിലായ കമ്പനികൾക്ക് അത് ആവശ്യവുമാണ്. പ്രീപെയ്ഡ് താരിഫ് വർധനവ് ഒരു പരിധി വരെ പ്രതിസന്ധി മറികടക്കാൻ കമ്പനികളെ സഹായിക്കും. പോസ്റ്റ്പെയ്ഡ് നിരക്കുകൾ ഉയർത്തുന്നത് വഴി ലഭ്യമാകുന്ന അധിക വരുമാനവും ഇത്തരം കമ്പനികൾക്ക് നേട്ടമാകും.

നിലവിൽ രാജ്യത്ത് പോസ്റ്റ്പെയ്ഡ് വരിക്കാരായ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണം പ്രീപെയ്ഡിനെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാൽ ഈ വരിക്കാർ ഇപ്പോൾ തന്നെ നല്ല നിരക്കിലാണ് പോസ്റ്റ്പെയ്ഡ് സേവനങ്ങൾ ഉപയോഗിക്കുന്നത് എന്നതാണ് വസ്തുത. അതിനാൽ തന്നെ പോസ്റ്റ്‌പെയ്ഡ് താരിഫുകൾ വർധിക്കുന്നത് യൂസേഴ്സിന് തിരിച്ചടിയാകും. അതേ സമയം ഓപ്പറേറ്റർമാരെ സംബന്ധിച്ച് പോസ്റ്റ്പെയ്ഡ് നിരക്ക് വർധന നല്ല നേട്ടവും ആയിരിക്കും. ആളോഹരി എആർപിയുവിൽ വലിയ വളർച്ചയും കമ്പനികൾക്ക് ഉണ്ടാവും.

രാജ്യത്ത് ഉടനീളം മൊബൈൽ നെറ്റ്വർക്കുകൾ സ്ഥാപിക്കാൻ ഇന്ത്യയിലെ ടെലിക്കോം സേവന ദാതാക്കൾക്ക് (ടിഎസ്‌പി) ലക്ഷക്കണക്കിന് കോടി രൂപ ആവശ്യമാണ്. കൂടുതൽ സ്പെക്‌ട്രം വാങ്ങുന്നതിനും വിന്യസിക്കുന്നതിനുമുള്ള ആവർത്തിച്ചുള്ള ചെലവുകൾ, മെച്ചപ്പെട്ട സേവനങ്ങൾ, നിയമാനുസൃതം സർക്കാരുകൾക്ക് നൽകേണ്ട കുടിശ്ശികകൾ, തൊഴിലാളികൾക്ക് നൽകേണ്ട ശമ്പളം, ഗവേഷണവും വികസനവും (ആർ&ഡി) എന്നിവയെല്ലാം ശതകോടികൾ ചെലവാകുന്ന കാര്യങ്ങളാണ്. ഇപ്പോൾ നടക്കുന്ന 5ജി ശൃംഖല വികസനവും കമ്പനികളിൽ വലിയ ഭാരം അടിച്ചേൽപ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ ടെലിക്കോം സേവനങ്ങൾ താരതമ്യേനെ കുറഞ്ഞ നിരക്കിലാണ് നൽകുന്നത്. അതിനാൽ തന്നെ ഓരോ ഉപഭോക്താവിൽ നിന്നും കമ്പനികൾക്ക് ലഭിക്കുന്ന ലാഭവും വളരെ കുറവാണ്. ഇന്ത്യൻ ടിഎസ്പികളുടെ എആർപിയു ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണെന്നും ശ്രദ്ധിക്കണം. ഇന്ത്യൻ വിപണിയിലേക്ക് വരുമ്പോൾ ടാപ്പുചെയ്യാൻ ഒരു സ്കെയിലുണ്ടെങ്കിലും, അങ്ങനെ ചെയ്യുന്നതിനുള്ള ചെലവുകളും കൂടുതലാണ്. എങ്ങനെയും വരുമാന വർധനവിന് ശ്രമിക്കുകയാണ് ടെലിക്കോം കമ്പനികൾ. ഈ സാഹചര്യത്തിൽ പോസ്റ്റ്പെയ്ഡ് താരിഫ് വർധനവ് കമ്പനികളെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നമുള്ള കാര്യം അല്ല. നിരക്ക് വർധനവ് ഏത് സമയത്തും പ്രതീക്ഷിക്കാമെന്നാണ് ടെലിക്കോം മേഖലയിലെ വൃത്തങ്ങൾ നൽകുന്ന സൂചന.

പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിക്കാത്ത ഏക കമ്പനി സർക്കാർ ഉടമസ്ഥതയിൽ ഉള്ള ബിഎസ്എൻഎൽ ആണെന്ന് പറഞ്ഞല്ലോ. സ്വകാര്യ കമ്പനികൾ പോസ്റ്റ്പെയ്ഡ് നിരക്ക് കൂട്ടിയാൽ തന്നെ ബിഎസ്എൻഎൽ നിരക്ക് കൂട്ടാൻ സാധ്യതയില്ല. മികച്ച സ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്നതാണ് ബിഎസ്എൻഎല്ലിന്റെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ. ഒടിടി പ്ലാറ്റ്ഫോം ആയ ഇറോസ് നൌവിന്റെ സബ്സ്ക്രിപ്ഷൻ ആണ് ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് ഒപ്പം ലഭിക്കുക. നേരത്തെ തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളിലായിരുന്നു ബിഎസ്എൻഎൽ ഒടിടി സർവീസുകൾ നൽകിയിരുന്നത്. ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി, ഗുജറാത്തി തുടങ്ങി നിരവധി ഭാഷകളിൽ നിന്നുള്ള കണ്ടന്റുകളാണ് ഇറോസ് നൌവിൽ ലഭ്യമാകുക.

199 രൂപ മുതലാണ് ബിഎസ്എൻഎൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നത്. 199 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ 25ജിബി ഡാറ്റയും അൺലിമിറ്റഡ് ഡൊമസ്റ്റിക് കോളുകളും ഓഫർ ചെയ്യുന്നു. 75ജിബി വരെ ഡാറ്റ റോൾ ഓവറിലും ലഭിക്കും. ബിഎസ്എൻഎല്ലിന്റെ അടുത്ത പോസ്റ്റ്‌പെയ്ഡ് പ്ലാൻ 399 രൂപയ്ക്കാണ് അവതരിപ്പിക്കുന്നത്. 70ജിബി ഡാറ്റയും അൺലിമിറ്റഡ് ഡൊമസ്റ്റിക് കോളുകളും ഓഫറിലുണ്ട്. 210 ജിബി വരെയാണ് ഈ പ്ലാൻ വഴി ലഭിക്കുന്ന റോൾ ഓവർ ഡേറ്റ. ഫാമിലി കണക്ഷനുകൾ നൽകുന്നില്ല എന്നതാണ് ഈ പ്ലാനുകളുടെ പോരായ്മ. 525 രൂപ മുതലാണ് ബിഎസ്എൻഎലിന്റെ ഫാമിലി കണക്ഷനുകൾ ആരംഭിക്കുന്നത്. 525 രൂപയുടെ പ്ലാൻ വഴി 85ജിബി ഡാറ്റയും 255 ജിബി വരെ റോൾ ഓവർ ഡാറ്റയും ലഭിക്കുന്നു. ഈ പ്ലാൻ വഴി ഒരു അധിക ഫാമിലി സിമ്മും ലഭിക്കും. പക്ഷെ സിമ്മിൽ സൗജന്യ ഡാറ്റയും എസ്എംഎസും ഉണ്ടാവില്ലെന്ന് മാത്രം.

798 രൂപയുടെ പ്ലാൻ 50 ജിബി ഡാറ്റയും 150 ജിബി റോൾ ഓവറും നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിങ്ങനെ ആക്സസുള്ള രണ്ട് ഫാമിലി കണക്ഷനുകളും പ്ലാനിനൊപ്പം കിട്ടും. ബിഎസ്എൻഎലിന്റെ എല്ലാ വ്യക്തിഗത പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും പ്രതിദിനം 100 എസ്എംഎസുകൾ ലഭിക്കും. അതിനിടെ തങ്ങളുടെ ആജീവനാന്ത പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ നിർത്തലാക്കിയിരുന്നു. ലൈഫ് ടൈം പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ചിരുന്ന യൂസേഴ്സിനെ 107 രൂപയുടെ പ്രീമിയം പെർ മിനുറ്റ് പ്ലാനിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഉപയോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ആനുകൂല്യങ്ങൾ ലഭിച്ചിരുന്ന ഓഫറുകൾ ആണ് ലൈഫ് ടൈം പ്രീപെയ്ഡ് പ്ലാനുകൾ.


Click it and Unblock the Notifications








