WiFi: അരിയും മണ്ണെണ്ണയും പഞ്ചസാരയും മാത്രമല്ല, റേഷൻ കടയിൽ നിന്നും വൈഫൈയും കിട്ടും
തടസങ്ങളില്ലാത്ത ഇന്റർനെറ്റ് ആക്സസ് അവസാനത്തെ പൌരനും ലഭ്യമാകുമ്പോഴാണ് രാജ്യത്തിന്റെ ഡിജിറ്റൽവത്കരണം പൂർത്തിയാകുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ എല്ലാം ഇതിനുള്ള വിവിധ പദ്ധതികളുമായി മുന്നോട്ട് പോകുന്നുമുണ്ട്. ഇന്റർനെറ്റ് സർവീസ് എല്ലായിടത്തും എത്തിക്കുന്നതിന് അടിസ്ഥാന സൌകര്യങ്ങളുടെ വിന്യാസം വളരെ എളുപ്പത്തിലും വേഗത്തിലും പൂർത്തീകരിക്കാനാണ് സർക്കാരുകൾ ലക്ഷ്യമിടുന്നത്. ഇതിന്റെ ചുവട് പിടിച്ചാണ് തമിഴ്നാട്ടിലെ റേഷൻ കടകൾ WiFi പോയിന്റുകൾ ആക്കാനുള്ള നീക്കവും നടക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

റേഷൻ കടകൾ വൈഫൈ പോയിന്റുകളായി കൺവേർട്ട് ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കുകയാണ് തമിഴ്നാട് സർക്കാർ. ഇതിന് വേണ്ടിയുള്ള സാധ്യത പഠനവും പുരോഗമിക്കുകയാണ്. സംഭവം വിജയിച്ചാൽ അരിയും മണ്ണെണ്ണയും ഗോതമ്പും ലഭിക്കുന്നത് പോലെ റേഷൻ കടകളിൽ നിന്നും വൈഫൈയും കിട്ടും. ഐഎഎൻഎസ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

ഐഎഎൻഎസിന്റെ റിപ്പോർട്ട് അനുസരിച്ച് തമിഴ്നാട്ടിലെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച പഠനം നടത്തുന്നത്. ജോയിന്റ് രജിസ്ട്രാർ ഒഫ് കോർപ്പറേഷന്റെ കീഴിലാണ് ഈ സംഘം പ്രവർത്തിക്കുന്നത്. റേഷൻ കടകൾക്ക് 200 മീറ്റർ ചുറ്റളവിൽ താമസിക്കുന്ന യൂസേഴ്സിനാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ വൈഫൈ കണക്ഷൻ നൽകുക.

പിഎം വാണി സ്കീമിനോട് ചേർന്നാണ് തമിഴ്നാട്ടിൽ ഇ പദ്ധതി നടപ്പിലാക്കുന്നത്. റേഷൻ കടകളുടെ വലിപ്പം, കടകൾ പ്രവർത്തിക്കുന്ന സ്ഥലം, യൂസേഴ്സിന് ലഭ്യമാക്കാൻ സാധിക്കുന്ന ഇന്റർനെറ്റ് സേവനത്തിന്റെ ക്വാളിറ്റി എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് ഇപ്പോൾ നടക്കുന്ന സാധ്യത പഠനത്തിൽ ഉദ്യോഗസ്ഥർ ശ്രദ്ധ കൊടുക്കുന്നത്. സാധ്യത പഠനത്തിന് ശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുക.

ഇന്റർനെറ്റ് യൂസേഴ്സിന് ലഭ്യമാക്കുമ്പോൾ ഈടാക്കണ്ട നിരക്കിനെ സംബന്ധിച്ചും ഇപ്പോൾ വ്യക്തതയില്ല. ഇതിൽ നിർദേശം നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. മറ്റ് സാങ്കേതിക വിഷയങ്ങളിലും ഇത് വരെ കേന്ദ്ര സർക്കാർ നിർദേശങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. 35,323 ന്യായ വില ഷോപ്പുകളാണ് തമിഴ്നാട്ടിൽ ഉള്ളത്. അതിൽ 10,279 എണ്ണം പാർട്ട് ടൈം ഷോപ്പുകളാണ്.

ഈ വൈഫെ സേവനത്തിൽ നിന്ന് സർക്കാരിന് ലാഭം ഉണ്ടാകില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വൈഫൈ സേവനങ്ങൾ ലഭ്യമാക്കുമ്പോൾ വരുന്ന വരുമാനം റേഷൻ കടകളുടെ ബാങ്ക് അക്കൌണ്ടിലേക്കോ കടകൾ നടത്തുന്ന സഹകരണ സംഘങ്ങളിലേക്കോ ക്രെഡിറ്റ് ചെയ്യപ്പെടും. പദ്ധതിയുടെ ഗുണം പൂർണമായും താഴേത്തട്ടിൽ എത്തുന്നതിനാണ് ഈ രീതിയിൽ ആവിഷ്കരിക്കുന്നത്.

മലയോര പ്രദേശങ്ങളിലും വിദൂര മേഖലകളിലും ഒക്കെ താമസിക്കുന്ന ആളുകൾക്കാണ് ഈ പദ്ധതിയുടെ ഗുണം ഏറ്റവും കൂടുതൽ ലഭിക്കുന്നത്. ഈ മേഖലകളിലൊക്കെ പലപ്പോഴും മൊബൈൽ നെറ്റ്വർക്കുകൾ വളരെ ദുർബലം ആയിരിക്കും. മൊബൈൽ നെറ്റ്വർക്കുകൾ ഇല്ലാത്ത മേഖലകൾ പോലും നമ്മുടെ നാട്ടിൽ ഉണ്ട്. സാധ്യത പഠന റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞാൽ ഉടൻ പദ്ധതിയുടെ സാങ്കേതിക വശങ്ങളിലേക്കും സർക്കാർ കടക്കും. മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന പദ്ധതിയാണിത്.

പിഎം വാണി സ്കീം
രാജ്യത്ത് ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി സാർവത്രികം ആക്കാനും ഗ്രാമീണ മേഖലകളിൽ ഇന്റർനെറ്റ് ഉപയോഗം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പിഎം വാണി സ്കീം ( പിഎം വൈഫൈ ആക്സസ് നെറ്റ്വർക്ക് ഇന്റർഫേസ് ) നടപ്പിലാക്കുന്നത്. പബ്ലിക് ഡാറ്റ ഓഫീസുകൾ ( തമിഴ്നാട്ടിൽ റേഷൻ കടകളാണ് പദ്ധതിക്കായി സെലക്റ്റ് ചെയ്തിരിക്കുന്നത് ) വഴിയാണ് വൈഫൈ സർവീസ് ലഭ്യമാക്കുന്നത്.

ഈ പദ്ധതിയിൽ പബ്ലിക് ഡാറ്റ ഓഫീസ് അഗ്രഗേറ്റേഴ്സ് ആകാൻ അതായത് വൈഫെ സെന്ററുകൾ നടത്താൻ പ്രത്യേക ലൈസൻസ് ആവശ്യമില്ല. വ്യക്തികൾക്കും ഷോപ്പ് ഉടമകൾക്കും ഒക്കെ ഇത്തരത്തിൽ സെന്ററുകൾ സ്ഥാപിക്കാൻ കഴിയും. സാധാരണ ഉപയോക്താക്കൾക്ക് താങ്ങാൻ കഴിയുന്ന താരിഫിലായിരിക്കും വാണി സ്കീം വഴി ഇന്റർനെറ്റ് നൽകുക.


Click it and Unblock the Notifications








