ഇഷ്ടപ്പെട്ടത് വാങ്ങാൻ ഇനി സംശയിച്ച് നിൽക്കേണ്ട; യുപിഐ പേയ്മെന്റുകൾക്ക് ഇനി ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കാം
രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വഴിത്തിരിവാകുന്ന ഒരു മാറ്റം നടന്നിരിക്കുകയാണ്. ഇനി യുപിഐ (UPI) ഇടപാടുകൾക്കും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം എന്നതാണ് ആ സുപ്രധാന മാറ്റം. നിലവിൽ യുപിഐ വഴി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണമടയ്ക്കാൻ മാത്രമാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അനുവദിച്ചിരുന്നത്. ഈ നയത്തിൽ നിന്നൊരു മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

റേസർ പേ എന്ന പേയ്മെന്റ് ഗേറ്റ്വേ ആണ് ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള യുപിഐ ഇടപാടുകൾ നടത്താൻ ആദ്യമായി അവസരം ഒരുക്കിയിരിക്കുന്നത്. യുപിഐ സംവിധാനത്തിൽ ക്രെഡിറ്റ് കാർഡുകളെ അനുവദിക്കാമെന്ന ആർബിഐ പ്രഖ്യാപനം ആണ് ഇതോടെ നടപ്പിലായിരിക്കുന്നത്. ആർബിഐ തീരുമാനത്തിനു പിന്നാലെ യുപിഐയിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ പ്രവർത്തനക്ഷമമാക്കുമെന്ന് റേസർ പേ വ്യക്തമാക്കുകയായിരുന്നു.

ഇതോടെ റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന എൻസിപിഐ ഫീച്ചർ സ്വീകരിക്കുന്ന ആദ്യ പേയ്മെന്റ് ഗേറ്റ്വേയായി റേസർപേ മാറി. ഉപയോക്താക്കളും വിപണികളും ഏറെ പ്രതീക്ഷയോടെയാണ് ഈ പുതിയ നീക്കത്തെ നോക്കിക്കാണുന്നത്. ക്രെഡിറ്റ് കാർഡുകൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് ഇനി സാധിക്കും.

യുപിഐ ഇടപാടുകൾക്ക് ക്രെഡിറ്റ് കാർഡുകളെ പിന്തുണയ്ക്കാനുള്ള റേസർപേയുടെ നീക്കം എച്ച്‌ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കൾക്ക് നേട്ടമാകും. യുപിഐയിൽ റുപേ ക്രെഡിറ്റ് കാർഡുകൾ പ്രവർത്തനക്ഷമമാക്കുന്നതോടെ, റേസർപേ വ്യാപാരികൾക്ക് അവരുടെ നിലവിലുള്ള സജ്ജീകരണത്തിൽ ചെറിയ മാറ്റം വരുത്തി യുപിഐയിൽ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ സ്വീകരിക്കാം.

ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, ആമസോൺ പേ, ഭാരത് പേ എന്നിവ കളം നിറഞ്ഞതോടെ ഇന്നു മിക്ക വ്യാപാരികളും കാർഡ് സ്വൈപ്പിങ് മെഷീനുകൾ ഉപേക്ഷിച്ചിരിക്കുകയാണ്. ക്യൂആർ കോഡുകൾ ഉപയോഗിച്ച് എളുപ്പത്തിൽ പണം അയയ്ക്കാം എന്നത് ഗൂഗിൾ പേ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുള്ള യുപിഐ ഇടപാടുകൾ ഈസിയാക്കി. കാർഡ് സ്വൈപ്പിങ് മെഷീനുകളുടെ വാടക ലാഭിക്കുന്നതിനായി വ്യാപാരികളും യുപിഐ ഇടപാടുകളെ അനുകൂലിച്ചു.

ഈ നീക്കം ഏറ്റവുമധികം ബാധിച്ചത് ക്രെഡിറ്റ് കാർഡ് ഉടമകളെയായിരുന്നു. ഇതുമൂലം ക്രെഡിറ്റ് കാർഡുകൾ ഉണ്ടായിരിന്നിട്ടും സേവിങ്സ് അക്കൗണ്ടുകളിലെയും മറ്റും പണം ഇടപാടുകൾക്ക് ഉപയോഗിക്കാൻ ഉപയോക്താക്കൾ നിർബന്ധിതരായി. എന്നാൽ ക്രെഡിറ്റ് കാർഡുകൾ യുപിഐയിൽ എത്തുന്നതോടെ ഈ പ്രശ്‌നത്തിനു പരിഹാരമാകും. കൂടാതെ കാർഡ് സ്വൈപ്പ് ചെയ്യുമ്പോൾ വിവരങ്ങൾ നഷ്ടപ്പെട്ട് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുമോ എന്ന ഭീതിയും ചില ക്രെഡിറ്റ് കാർഡ് ഉടമകളെ സ്വൈപ്പിങ് മെഷീൻ ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു.

ഇത്തരം പ്രശ്നങ്ങൾക്ക് എല്ലാം ഇനി പരിഹാരമാകും എന്നാണ് വിശ്വസിക്കപ്പെടുന്നത്. യുപിഐ സംവിധാനത്തിനു കൂടുതൽ അർത്ഥവും, വ്യാപ്തിയും പകരുന്നതാകും തീരുമാനമെന്നു വിദഗ്ധർ വ്യക്തമാക്കി. ക്രെഡിറ്റ് കാർഡുകൾ യുപിഐയിൽ ആഡ് ചെയ്യുന്നതോടെ എപ്പോഴും കാർഡുകൾ കൂടെ കൊണ്ടുനടക്കേണ്ട അവസ്ഥയും ഒഴിവാകും. ഇതിനു പുറമേ ക്രെഡിറ്റ് കാർഡുകൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും ഉപയോക്താക്കൾക്കു സാധിക്കും.

ദൈനംദിന ഇടപാടുകൾക്കായി ഏകദേശം 250 ദശലക്ഷം ഇന്ത്യക്കാർ യുപിഐ സംവിധാനം ഉപയോഗിക്കുന്നു. ഏകദേശം 50 ദശലക്ഷം ഇന്ത്യക്കാർ ഒന്നോ അതിലധികമോ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ക്രെഡിറ്റ് കാർഡ് വ്യവസായം 30% വളർന്നതായാണ് ആർബിഐ ഡാറ്റ വ്യക്തമാക്കുന്നത്. എന്നാൽ ഇപ്പോഴും ഇന്ത്യയിൽ 6 ശതമാനം പേരുടെ കൈയ്യിൽ മാത്രമാണ് ക്രെഡിറ്റ് കാർഡുകൾ ഉള്ളത്. ആളുകൾക്കിടയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിപ്പിക്കാൻ പുതിയ മാറ്റത്തിലൂടെ സാധ്യമാകും എന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications







