ലോൺ നൽകി ജീവനെടുക്കുന്നവർ പുറത്താകുമോ? ; ആപ്പ് സ്റ്റോറുകളിൽ കുടിയിറക്കലിന് കേന്ദ്രം തയാറെടുക്കുമ്പോൾ...
മുംബൈ: ലോണെടുത്തതിന്റെ പേരിൽ നിരവധി പേരുടെ ജീവനെടുത്ത ഓൺലൈൻ വായ്പാ ആപ്പുകൾക്കെതിരേ ശക്തമായ നടപടികളിലേക്ക് കടന്ന് കേന്ദ്ര സർക്കാർ. ഇതിന്റെ ആദ്യ പടിയായി നിയമാനുസൃതമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളുടെ പട്ടിക തയാറാക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐയോട് ആവശ്യപ്പെട്ടു. ഇതിനു ശേഷം ഈ ആപ്പുകൾ ഒഴികെയുള്ളവ ആപ്പ് സ്റ്റോറുകളിൽനിന്ന് ഒഴിവാക്കി സമ്പൂർണ ശുദ്ധീകരണത്തിനാണ് സർക്കാർ തയാറെടുക്കുന്നത്.

ഓൺലൈൻ വായ്പ നൽകിയ ശേഷം ഉപഭോക്താക്കളെ കൊള്ളയടിച്ചും ഭീഷണിപ്പെടുത്തിയും ബ്ലാക്മെയിൽചെയ്തും പണം തിരിച്ചുവാങ്ങുന്ന ഇത്തരം ആപ്പ് കമ്പനികൾ നിരവധി പേരെയാണ് മരണത്തിലേക്ക് തള്ളിവിട്ടത്. ബംഗളുരുവിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ 18 പരാതികളാണ് ലഭിച്ചത്. തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഇഡി അന്വേഷണവും ആരംഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചില ഓൺലൈൻ പേയ്മെന്റ് ആപ്പുകളുടെ ബംഗളുരുവിലെ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തുകയും ചെയ്തു.

രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ ആപ്പുകൾക്ക് എതിരേ ഇഡിയും കേന്ദ്രവും നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളുടെ ഭാഗമായി കൂടിയായിരുന്നു ബംഗളുരുവിലെ പരിശോധന. ചൈനീസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വ്യാപാരി ഐഡികളിലും ബാങ്ക് അക്കൗണ്ടുകളിലും ആയി സൂക്ഷിച്ചിരുന്ന 17 കോടി രൂപയുടെ ഫണ്ട് പിടിച്ചെടുത്തതായി പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥർ തുടർന്ന് വ്യക്തമാക്കിയിരുന്നു.

സാഹചര്യം ചൂഷണം ചെയ്യുന്ന ഓൺലൈൻ കുബുദ്ധി
അടിയന്തര ഘട്ടങ്ങളിൽ പണം ആവശ്യമായി വരുമ്പോഴാണ് കൂടുതൽ ആളുകളും പണത്തിനായി ഓൺലൈൻ ആപ്പുകളെ സമീപിക്കുന്നത്. ബാങ്ക് ലോൺ എടുക്കാനുള്ള നടപടിക്രമങ്ങളുടെ നൂലാമാലകളും അതിന്റെ പിന്നാലെ നടക്കേണ്ടിവരുന്ന സമയനഷ്ടവുമൊക്കെ ഇത്തരം ആപ്പുകളെ ആശ്രയിക്കാൻ ആളുകളെ നിർബന്ധിതരാക്കുന്നു. ഒരു സുഹൃത്തിനോടെന്ന പോലെ കടം വാങ്ങാമെങ്കിലും സമയത്ത് തിരിച്ച് അടയ്ക്കാൻ ആയില്ലെങ്കിൽ നേരിടേണ്ടിവരിക ജീവൻ വെടിയേണ്ട അവസ്ഥയിലെത്തിക്കും എന്നതാണ് ഈ ആപ്പുകളുടെ ദുരന്തം.

ഗൂഗിളിലോ വിവിധ ആപ്പ് സ്റ്റോറുകളിലോ വെറുതേ സെർച്ച് ചെയ്താൽ നൂറുകണക്കിന് ആപ്പുകൾ ഉടൻ പ്രത്യക്ഷപ്പെടുകയായി. തുടർന്ന് ആവശ്യമുള്ള പണം നൽകുകയും ചെയ്യും. എന്നാൽ ആദ്യം അനുഗ്രഹം നൽകുമെങ്കിലും പിന്നാലെ കാത്തിരിക്കുന്നത് മരണമായിരിക്കും. ഇത് അറിഞ്ഞും ചിലർ പണത്തിന്റെ അത്യാവശ്യം മൂലം കെണിയിൽ ചാടുകയും ചെയ്യാറുണ്ട്. പരാതികൾ വർധിച്ചതോടെ ഇത്തരം ആപ്പുകൾക്കെതിരേ ആർബിഐ അന്വേഷണം നടത്തിയിരുന്നു.

ലോൺ, ക്വിക്ക് ലോൺ, ഇൻസ്റ്റന്റ് ലോൺ തുടങ്ങിയ കീവേഡുകളിൽ പ്രവർത്തിക്കുന്ന ആപ്പുകളിൽ നിരവധിയെണ്ണം നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ആർബിഐ അന്വേഷണ സമിതി കണ്ടെത്തി. തുടർന്ന് വായ്പയുടെ പേരിൽ കൊള്ള നടത്തുന്ന ആപ്പുകളെ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിന് സമിതി ശുപാർശ നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികൾ.

ആദ്യം നല്ലത് തെരഞ്ഞെടുക്കും ശേഷിക്കുന്നവ തുടച്ചുനീക്കും
വിവിധ ആപ്പ് സ്റ്റോറുകളിലായി നങ്കൂരമിട്ടിരിക്കുന്ന വായ്പാ തട്ടിപ്പ് ആപ്പുകളെ കുടിയിറക്കാൻ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനാണ് ചുമതല നൽകിയിരിക്കുന്നത്. ആർബിഐ തയാറാക്കുന്ന വിശ്വസനീയ ആപ്പുകൾ ഒഴികെയുള്ളവയെ സമ്പൂർണമായി തുടച്ചു നീക്കി നല്ലവരുടെ ലോകമായി ആപ്പ് സ്റ്റോർ മാറ്റാൻ കേന്ദ്രത്തിന് എത്രത്തോളം സാധിക്കും എന്നതാണ് ഇനി കണ്ടറിയാണുള്ളത്.

അനധികൃത ലോൺ ആപ്പുകളുടെ പ്രവർത്തനം
അനധികൃത ലോൺ ആപ്പുകളുടെ പ്രവർത്തനം തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ എല്ലാ മന്ത്രാലയങ്ങളോടും ഏജൻസികളോടും ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികളുടെ മേൽനോട്ടവും ധനമന്ത്രാലയം നടത്തും. വ്യാജ ചൈനീസ് ലോൺ ആപ്ലിക്കേഷനുകളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ഉടൻ തന്നെ ഒരു ക്യാമ്പയിൻ ആരംഭിക്കാനും തീരുമാനം ആയിട്ടുണ്ട്. കൂടാത ഇത്തരം ആപ്പുകൾക്കെതിരേ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളാൻ എല്ലാ സംസ്ഥാനങ്ങൾക്കും കത്തയയ്ക്കാനും കേന്ദ്രം തീരുമാനിച്ചു.

ബംഗളുരുവിൽ ഇഡി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് പ്രാദേശികമായി നിയമിക്കുന്ന വ്യാജ ഡയറക്ടർമാരെയും കമ്പനികളെയും മറയാക്കിയാണ് ചൈനീസ് കമ്പനികൾ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് എന്നാണ്. അതിനാൽ സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നത് തട്ടിപ്പ് കുറയ്ക്കാൻ സഹായകമാകും എന്നാണ് കേന്ദ്ര നിലപാട്. ഒരു തട്ടിപ്പ് വഴി അടയുമ്പോൾ നൂറു വഴികൾ തുറക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഈ തട്ടിപ്പു വഴികളിലൂടെ സഞ്ചരിക്കാൻ തയാറായി നിൽക്കുന്നവരുടെ നീണ്ട നിരയുള്ളിടത്തോളം ആപ്പ് നിരോധന നീക്കങ്ങൾ എത്ര ഫലപ്രദമാകും എന്ന് കാത്തിരുന്നു കാണുകതന്നെ.


Click it and Unblock the Notifications