ചെറിയ ഓട്ടയിട്ട് പതിയെ വലുതാക്കി ചോർത്തും! റീച്ചാർജ് നിരക്ക് കൂട്ടാൻ തന്ത്രമൊരുങ്ങുന്നു

രാജ്യത്തെ ടെലിക്കോം നിരക്കുകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ, അതായത് മാർച്ച് അവസാനിക്കും മുമ്പ് വർധിക്കും എന്ന കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്കിൽ മാർച്ചിൽ വർധന ഉണ്ടാകുമെന്ന് 2022 നവംബർ മുതൽ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നു തുടങ്ങിയിരുന്നു. നിരക്ക് വർധന എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല എങ്കിൽക്കൂടി എയർടെൽ തങ്ങളുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന പ്ലാൻ ആയ 99 രൂപയുടെ പ്ലാൻ നിർത്തലാക്കുകയും 155 രൂപയുടെ ഒരു പ്ലാൻ അവതരിപ്പിക്കുകയും ചെയ്തു. ഫലത്തിൽ ഇവിടെ എയർടെലിന്റെ നിരക്കിൽ ഏതാണ്ട് 56 രൂപയുടെ വർധനവ് വന്നിരിക്കുകയാണ്. ഏതാണ്ട് ഇതേരീതിയിൽ തന്നെ ഘട്ടം ഘട്ടമായുള്ള വർധനവിനാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ തയാറെടുത്തുകൊണ്ടിരിക്കുന്നത്.
ചെറിയ ഭയം
ഒറ്റയടിക്ക് നിരക്ക് കൂട്ടിയാൽ അത് വൻ പ്രതിഷേധങ്ങൾക്കും ബഹിഷ്കരണത്തിനും മറ്റും കാരണമാകുമോ എന്ന് കമ്പനികൾ ഭയക്കുന്നുണ്ട്. അതിനാൽത്തന്നെ പരമാവധി വളയ്ക്കുക, എന്നാൽ ഒടിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്ന നയം ആണ് റീച്ചാർജ് നിരക്കുവർധനയുടെ കാര്യത്തിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ സ്വീകരിച്ചിരിക്കുന്നത്. കോവിഡിന് മുമ്പുള്ള സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ ടെലികോം മേഖല ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. എയർടെൽ ലാഭം ഉണ്ടാക്കിത്തുടങ്ങിയിരിക്കുന്നു. ബിഎസ്എൻഎല്ലിനും ശുഭപ്രതീക്ഷകളാണ് ഉള്ളത്. കുടിശികയായി നൽകാനുള്ള പണത്തിന് പകരം ഓഹരി നൽകാമെന്ന വാഗ്ദാനം സർക്കാർ അംഗീകരിച്ചതോടെ വൊഡാഫോൺ ഐഡിയയും ഉടൻ പൂട്ടിപ്പോകില്ല എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.

മുന്നോട്ട് പോകണമെങ്കിൽ...
ഇനി കൂടുതൽ ശക്തമായി മുന്നോട്ട് പോകണമെങ്കിൽ നിരക്ക് വർധന കൂടിയേ തീരൂ എന്നാണ് ടെലിക്കോം കമ്പനികളുടെ പക്ഷം. എന്നാൽ മുൻപ് നടത്തിയിരുന്നതുപോലെ ഒറ്റയടിക്ക് നിരക്കുകൾ വർധിപ്പിക്കേണ്ട എന്നാണ് കമ്പനികൾ പദ്ധതിയിട്ടിരിക്കുന്നത്. നേരത്തെ നിരക്കുകൾ താരതമ്യേന കുറവായിരുന്ന ഘട്ടത്തിലായിരുന്നു വർധന. അതിനാൽ അത് ഉപയോക്താക്കളെ കാര്യമായി ബാധിക്കാതെ കടന്നുപോയി. എന്നാൽ ഇപ്പോൾ അതല്ല സാഹചര്യം. നിരക്കുകൾ ഇപ്പോൾ തന്നെ അൽപ്പം ഉയരത്തിലാണ്.
ഒറ്റയടിക്ക് നിരക്ക് വർധിപ്പിച്ചാൽ...
ഇനി ഒറ്റയടിക്ക് നിരക്ക് വർധിപ്പിക്കാൻ തുനിഞ്ഞാൽ അത് വൻ ചാർജ് ഈടാക്കുന്നു എന്ന പ്രതീതി കൂടുതൽ ശക്തമാക്കും. ഇപ്പോൾ നിലവിലുള്ള ആഗോള വിപണിയുടെ പണപ്പെരുപ്പ സ്വഭാവം കൂടി കണക്കിലെടുക്കുമ്പോൾ, മൊബൈൽ ഡാറ്റയോ പ്രീപെയ്ഡ് പായ്ക്കുകളോ വാങ്ങാൻ വൻ തുക മുടക്കും മുമ്പ് ഉപഭോക്താക്കൾ അൽപ്പം ചിന്തിക്കും. എന്നാൽ നിരക്ക് വർധന ടെലിക്കോം കമ്പനികളുടെ പോസ്റ്റ് പെയ്ഡ് വരിക്കാരെ തൽക്കാലം ബാധിക്കില്ല എന്നാണ് വിലയിരുത്തൽ. പ്രീപെയ്ഡ് വരിക്കാർക്കാകും ഭാരം വർധിക്കുക.
മുൻ വർധന
2021 ഡിസംബറിൽ നടന്ന മുൻ പ്രീപെയ്ഡ് മൊബൈൽ താരിഫ് വർദ്ധന പരിശോധിച്ചാൽ 20% മുതൽ 25% വരെ നിരക്കുകൾ വർധിച്ചതായി കാണാം. 2019 ലും ഏതാണ്ട് ഇതേ നിരക്കിൽ തന്നെയായിരുന്നു വർധന. ഡാറ്റയ്ക്കും മറ്റും കൂടുതൽ നിരക്ക് നൽകേണ്ടിവന്നു എങ്കിലും ആളുകളുടെ ഉപഭോഗത്തെ അന്നത്തെ നിരക്കുവർധന കാര്യമായി ബാധിച്ചിരുന്നില്ല. ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നവർ അതിനുശേഷവും ധാരാളം ഉണ്ടായിരുന്നു. അതായത് താങ്ങാൻ പറ്റുന്ന തരത്തിലായിരുന്നു നിരക്കുവർധന എന്ന് പറയാം. എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല. താരിഫുകൾ ഇതിനകം തന്നെ ഉയർന്ന ഘട്ടത്തിലാണ്, അവ ഒറ്റയടിക്ക് വർദ്ധിപ്പിക്കുന്നത് രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണത്തെ പ്രതികൂലമായി ബാധിക്കും.

ഭയപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല!
വരിക്കാരെ ഭയപ്പെടുത്താൻ കമ്പനികൾ ഉദ്ദേശിക്കുന്നില്ല. പ്രത്യേകിച്ച് വൻ മുതൽമുടക്കിൽ 5ജി സേവനങ്ങളും മറ്റും കൊണ്ടുവന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ വരിക്കാർ കൊഴിഞ്ഞുപോകുന്നത് കമ്പനികൾക്ക് സഹിക്കാൻ കഴിയില്ല. എന്നാൽ 5ജി വ്യാപനവും മറ്റുമായി മുന്നോട്ട് പോകണമെങ്കിൽ പണം കൂടിയേ തീരൂ എന്ന അവസ്ഥയുമുണ്ട്. ഇതിന്റെ തുക വരിക്കാരിൽനിന്ന് തന്നെ കണ്ടെത്താൻ നിരക്കുകൾ കൂട്ടിയേ മതിയാകൂ താനും. ഈ വിഷമസന്ധി മറികടക്കാനാണ് പതിയെ ഉപയോക്താക്കളെ ഭയപ്പെടുത്താതെ നിരക്കുകളിൽ മാറ്റം വരുത്താൻ കമ്പനികൾ ആലോചിച്ചുകൊണ്ടിരിക്കുന്നത്.
ഒരു വ്യവസായം എന്ന നിലയിൽ...
ഒരു വ്യവസായം എന്ന നിലയിൽ ടെലിക്കോം കമ്പനികൾക്ക് ഉടൻ തന്നെ താരിഫ് വർദ്ധന ആവശ്യമാണ്, അതുവഴി അവർക്ക് തൊഴിൽ മൂലധനത്തിൽ മികച്ച വരുമാനം ലഭിക്കും. എന്നാൽ അതേ സമയം, താരിഫുകൾ ഒറ്റയടിക്ക് വർധിപ്പിച്ചാൽ സംഭവിക്കാവുന്ന സിം ഏകീകരണത്തിന്റെ തോതും ടെലിക്കോം കമ്പനികൾ മനസ്സിലാക്കുന്നു. വരിക്കാരുടെ കാര്യമാണ്, മൊബൈൽ നമ്പർ പോർട്ടബിലിറ്റി പോലുള്ള സൗകര്യങ്ങൾ ഉള്ളതിനാൽ ചിലപ്പോൾ ആളുകൾ കൂട്ടത്തോടെ മറ്റൊരു നെറ്റ്വർക്കിലേക്ക് മാറിയാൽ കാര്യങ്ങൾ കൈവിട്ട് പോകും. അതിനാൽ, കമ്പനികൾ വർധനവ് വൈകിപ്പിക്കുകയോ ഘട്ടം ഘട്ടമായി മാത്രം നിരക്ക് വർധന നടപ്പിലാക്കുകയോ ചെയ്യും.
ഇന്ന് ഭൂരിപക്ഷം വരിക്കാർക്കും ഡാറ്റ സേവനങ്ങൾ കൂടിയേ തീരൂ എന്നതാണ് കമ്പനികൾക്ക് പ്രതീക്ഷ നൽകുന്ന ഒരു ഘടകം. എന്തായാലും പതിയെ നിരക്ക് വർധിപ്പിക്കുന്നതിലൂടെ കൂടുതൽ നിരക്ക് നൽകാൻ മാനസികമായി തയ്യാറെടുക്കാനുള്ള സമയം ഉപഭോക്താക്കൾക്ക് ലഭിക്കും. അത് കമ്പനികളുടെ ഉപഭോക്തൃ അടിത്തറയെ വലിയ തോതിൽ ബാധിക്കുകയുമില്ല.


Click it and Unblock the Notifications