റീട്ടെയിൽ വിപണിയും കീഴടക്കുമോ റിലയൻസ്? വിലക്കുറവ് തന്ത്രം വീണ്ടും പയറ്റി അംബാനി
അത്ഭുതകരമെന്ന് തോന്നിപ്പിക്കുന്ന ഓഫറുകളുമായി ഇന്ത്യൻ ടെലിക്കോം രംഗത്ത് റിലയൻസ് ജിയോ വിപ്ലവം സൃഷ്ടിച്ചിട്ട് അധികം നാളുകൾ ആയിട്ടില്ല. പിന്നാലെ രാജ്യത്തെ മറ്റൊരു വിപണിയും കൈപ്പിടിയിൽ ഒതുക്കാൻ ഒരുങ്ങുകയാണ് മുകേഷ് അംബാനി. 90,000 കോടി ഡോളർ മൂല്യം വരുന്ന രാജ്യത്തെ റീട്ടെയിൽ വിതരണ, വിപണന രംഗത്ത് സമഗ്രാധിപത്യം സൃഷ്ടിക്കുക എന്നതാണ് അംബാനിയുടെ ലക്ഷ്യം. ജിയോമാർട്ട് എന്ന പേരിൽ റീട്ടെയിൽ വിതരണ ശൃംഖലയുടെ നിയന്ത്രണം കയ്യിലൊതുക്കാൻ റിലയൻസ് നിശബ്ദമായി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ കിരാന സ്റ്റോറുകൾ ( പ്രാദേശിക പലചരക്ക് കടകൾ ) മുഴുവൻ തങ്ങളുടെ വിതരണ ശൃംഖലയുടെ ഭാഗമാക്കുകയെന്നതാണ് തന്ത്രം. പിന്നാലെ ആമസോൺ, ഫ്ലിപ്പ്കാർട്ട് മുതലായ ഇ കൊമേഴ്സ് ഭീമന്മാർക്കും വെല്ലുവിളി സൃഷ്ടിക്കുക. വിതരണ മേഖലയുടെ നിയന്ത്രണം ജിയോമാർട്ട് വഴി പതുക്കെ റിലയൻസിലേക്ക് ചുരുക്കുക. കൃത്യമായ റോഡ് മാപ്പ് തയ്യാറാക്കിത്തന്നെയാണ് അംബാനിയുടെയും ജിയോമാർട്ടിന്റെയും പ്രവർത്തനങ്ങൾ.

ലോകത്തിലെ തന്നെ ഏറ്റവും വലിയ റീട്ടെയിൽ വിപണികളിൽ ഒന്നാണ് ഇന്ത്യയിലേത്. നഗര, ഗ്രാമ വ്യത്യാസങ്ങൾ ഇല്ലാതെ നാലര ലക്ഷത്തിലധികം വിതരണ കമ്പനികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. കമ്പനികളിൽ നിന്നും സാധനങ്ങൾ ഈ മഹാരാജ്യത്തിന്റെ ഓരോ കോണിലും എത്തിക്കുന്ന വിതരണ ശൃംഖലയുടെ നാഡികളും ഞരമ്പുകളുമായി പ്രവർത്തിച്ചിരുന്നത് ഈ സ്ഥാപനങ്ങൾ ആണ്. ആഴ്ചയിൽ ഓർഡറെടുത്ത് സാധനങ്ങൾ എത്തിച്ച് നൽകുന്നതിന് മൂന്ന് മുതൽ 5 ശതമാനം വരെ കമ്മീഷനും ഏജൻസികൾക്ക് ലഭിച്ചിരുന്നു. ഈ ക്രമം പൂർണമായും ഇല്ലാതാക്കി തങ്ങളുടേതായ പുതിയ ശൈലി സ്ഥാപിക്കുകയാണ് ജിയോമാർട്ട് ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്.

അതിവേഗ ബുക്കിങും അതിലും വേഗത്തിലുള്ള ഡെലിവറിയും ആണ് ജിയോമാർട്ടിന്റെ പ്രധാന സവിശേഷത. ഏത് സമയത്തും പലചരക്ക് കടക്കാർക്ക് ജിയോമാർട്ട് വഴി ഉത്പന്നങ്ങൾ ഓർഡർ ചെയ്യാം. നേരത്തത് പോലെ ഏജന്റുമാർക്കായി കാത്തിരിക്കേണ്ടി വരില്ല. ഓർഡർ നൽകിയാൽ 24 മണിക്കൂറിൽ ഉത്പന്നങ്ങൾ കച്ചവടക്കാരുടെ കയ്യിലെത്തും. ജിയോമാർട്ട് ഉപയോഗിക്കേണ്ട വിധം, ഓർഡർ നൽകേണ്ട രീതി, ക്രഡിറ്റ് നേടാൻ ഉള്ള വഴികൾ ഇവയൊക്കെ ജിയോമാർട്ടിന്റെ പ്രതിനിധികൾ നേരിട്ടെത്തി പഠിപ്പിക്കുകയും ചെയ്യും. പിന്നെ സാധനങ്ങൾക്ക് നൽകുന്ന വൻ ഡിസ്കൌണ്ടുകളും കച്ചവക്കാരെ ആകർഷിക്കുന്നു.

സൌജന്യ സിംകാർഡുകളും സൌജന്യ നിരക്കിലെ ഡാറ്റ പ്ലാനുകളും ആണ് ടെലിക്കോം മേഖലയിൽ ആധിപത്യം സൃഷ്ടിക്കാൻ ജിയോയെ സഹായിച്ചത്. സമാന തന്ത്രം തന്നെ ജിയോമാർട്ടും പയറ്റുന്നു. ഏറ്റവും വിലക്കുറവിൽ സാധനങ്ങൾ ലഭിക്കുമ്പോൾ പിന്നെ കച്ചവടക്കാർ എന്തിന് ഇടനിലക്കാരെ ആശ്രയിക്കണം. ലഭിക്കുന്നത് അധിക ലാഭവും. ജിയോമാർട്ടിനെ നേരിടാൻ തല പുകയ്ക്കുകയാണ് വിതരണ കമ്പനികൾ. ജിയോമാർട്ട് എഫ്കട് വിതരണ മേഖലയെ മൊത്തത്തിൽ ബാധിച്ച് തുടങ്ങിക്കഴിഞ്ഞു. 30 ശതമാനത്തോളം ആണ് മേഖലയിൽ ഇപ്പോൾ തന്നെയുള്ള തൊഴിൽ നഷ്ടം. വൻ കമ്പനികൾക്കും അടിപതറിത്തുടങ്ങിയിരിക്കുന്നു. പരമ്പരാഗത കമ്പനികളിലെ ജീവനക്കാരും ജിയോമാർട്ട് ജീവനക്കാരും തമ്മിലുള്ള സംഘർഷങ്ങൾ വരെ സംഭവിച്ച് തുടങ്ങിയിരിക്കുന്നു.

പ്രാദേശിക കച്ചവടക്കാരെ മാത്രമല്ല, വൻകിട ഇ കൊമേഴ്സിങ് സൈറ്റുകളെയും അംബാനി ലക്ഷ്യമിടുന്നു. സാധാരണ കച്ചവടക്കാരെ ഒപ്പം നിർത്തി ഡിജിറ്റൽ വ്യാപാര സംവിധാനം വികസിപ്പിക്കുമ്പോൾ വിദേശ നിയന്ത്രണത്തിലുള്ള ഇ കൊമേഴ്സ് കമ്പനികൾക്കും അടിപതറിയേക്കാം. സാധാരണ കച്ചവടക്കാർക്കും പ്രയോജനം ലഭിക്കുന്ന ഇ കൊമേഴ്സ് രീതികൾ ജിയോമാർട്ട് വഴി അവതരിപ്പിക്കപ്പെട്ടേക്കാം. അങ്ങനെയെങ്കിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ട കച്ചവടക്കാർക്ക് അമിത പ്രാധാന്യം നൽകുന്ന രീതികൾ അവസാനിപ്പിക്കാൻ ഇ കൊമേഴ്സ് രംഗത്തെ ഭീമന്മാരും തയ്യാറാകേണ്ടി വരും.

ജിയോമാർട്ട് ഇ കൊമേഴ്സ് രംഗത്തേക്കും പതുക്കെ ചുവട് ഉറപ്പിക്കുകയാണ്. കമ്പനി പൂർണ തോതിൽ ഇ കൊമേഴ്സ് സേവനങ്ങൾ ഇപ്പോഴും നൽകുന്നില്ല. കിരാനാ സ്റ്റോറുകളെ ഒപ്പം നിർത്തി ഇ കൊമേഴ്സ് രംഗത്തും പൂർണ തോതിൽ അംബാനി കളി തുടങ്ങാൻ അധിക കാലം കാത്തിരിക്കേണ്ടി വരില്ല. അങ്ങനെയൊരു വ്യാപാര യുദ്ധം സംഭവിച്ചാൽ റിലയൻസിന് മുമ്പിൽ വിദേശ കമ്പനികൾ എങ്ങനെ പിടിച്ചു നിൽക്കും എന്നതാണ് പ്രധാന ചോദ്യം.


Click it and Unblock the Notifications