ലാഭം കൂട്ടാൻ കടുംകൈ! ജിയോമാർട്ട് 1000 ജീവനക്കാരെ പിരിച്ചുവിട്ടു, 9000 പേർക്കുകൂടി ഉടൻ ജോലിപോകും
ടെക്നോളജി മേഖലയിലെ വൻ കമ്പനികളിൽ നടന്നിരുന്ന കൂട്ടപ്പിരിച്ചുവിടലുകൾക്ക് പിന്നാലെ ഇന്ത്യയിലും കൂട്ടപ്പിരിച്ചുവിടലുകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ട് 1000 ജോലിക്കാരെ പിരിച്ചുവിട്ടു. കൂടുതൽ പണം സമ്പാദിക്കുന്നതിലും ലാഭം മെച്ചപ്പെടുത്തുന്നതിലും റിലയൻസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് സൂചന.
വരും മാസങ്ങളിൽ ഏതാണ്ട് പതിനായിരത്തോളം ( നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം 9,900 ) തസ്തികകൾ വെട്ടിക്കുറയ്ക്കാനും ജീവനക്കാരെ ഒഴിവാക്കാനും റിലയൻസ് പദ്ധതിയിടുന്നു എന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. കൂടുതൽ ലാഭമുണ്ടാക്കുന്നതിലും നഷ്ടം കുറയ്ക്കുന്നതിലും ജിയോമാർട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.

"കമ്പനി അതിന്റെ കോർപ്പറേറ്റ് ഓഫീസിലെ 500 എക്സിക്യൂട്ടീവുകൾ ഉൾപ്പെടെ 1,000-ത്തിലധികം ആളുകളോട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് '' എന്ന് ഒരു ജീവനക്കാരൻ വെളിപ്പെടുത്തിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നൂറുകണക്കിന് ജീവനക്കാരെ ഇതിനകം തന്നെ പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്ലാൻ (പിഐപി) ഉൾപ്പെടുത്തി മറ്റൊരു വൻ കൂട്ടപ്പിരിച്ചുവിടലിനും കമ്പനി പദ്ധതിയിടുന്നു.
മറ്റുള്ളവർ നൽകുന്നതിനെക്കാൾ വളരെ കുറഞ്ഞ വിലയിലാണ് ജിയോമാർട്ടിൽ സാധനങ്ങൾ ലഭ്യമായിരുന്നത്. ഇത് തങ്ങളുടെ കച്ചവടത്തെ ഏറെ ഗുരുതരമായി ബാധിക്കുമോയെന്ന് മറ്റ് വ്യാപാരികൾ ഏറെ ആശങ്കപ്പെട്ടിരുന്നു. നിരവധി പേരെ അത് ബാധിക്കുകയും ചെയ്തിരുന്നു. ജിയോ മാർട്ടുകളിൽനിന്ന് സാധനം വാങ്ങുന്നത് ആളുകൾ ഇപ്പോൾ ഒരു ശീലമാക്കിക്കഴിഞ്ഞു.

എന്നാൽ ഈ ഘട്ടത്തിൽ റിലയൻസ് തങ്ങളുടെ തന്ത്രം മാറ്റുകയാണ്. ചെലവുകൾ കുറച്ച് പരമാവധി ലാഭം നേടാനാണ് കമ്പനിയുടെ നീക്കം. അതിന്റെ ഭാഗമായാണ് നിരവധി തസ്തികകൾ ഇല്ലാതാക്കുകയും ആളുകളെ പിരിച്ചുവിടാൻ തയാറെടുക്കുകയും ചെയ്യുന്നത്. ലാഭം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി ജിയോമാർട്ട് തങ്ങളുടെ പകുതിയിലധികം ഫുൾഫിൽമെന്റ് സെന്ററുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നു.
ജിയോമാർട്ടിന്റെ പകുതിയിലധികം പ്രാദേശിക സ്റ്റോറുകളിലേക്ക് ഉൽപ്പന്നങ്ങൾ തയ്യാറാക്കി അയയ്ക്കുന്നത് ഈ കേന്ദ്രങ്ങളിൽനിന്നായിരുന്നു. ഇതടക്കം നിരവധി ചെലവുചുരുക്കൽ പദ്ധതികൾക്ക് ജിയോമാർട്ട് പദ്ധതിയിടുന്നുണ്ട്. അടുത്തിടെ മെട്രോ എജി എന്ന ജർമ്മൻ റീട്ടെയിലറുടെ ഇന്ത്യൻ ബിസിനസ്സ് റിലയൻസ് റീട്ടെയിൽ സ്വന്തമാക്കിയിരുന്നു. 344 മില്യൺ ഡോളർ ചിലവഴിച്ചായിരുന്നു ഈ ഏറ്റെടുക്കൽ.
ഇപ്പോൾ ജിയോമാർട്ട് നടത്തുന്ന പരിഷ്കരണങ്ങളുടെ മറ്റൊരു കാരണം ഈ ഏറ്റെടുക്കലാണ്. ഇതിനകം തന്നെ ഇന്ത്യയിലെ ഓൺലൈൻ ബിസിനസ്-ടു-ബിസിനസ് (B2B) റീട്ടെയിൽ വിപണിയുടെ വലിയൊരു ഭാഗം റിലയൻസ് റീട്ടെയിലിന്റെ പക്കലാണ്. മെട്രോയുടെ 3,500 തൊഴിലാളികൾ കൂടി ചേരുന്നതോടെ ചില ഓവർലാപ്പിംഗ് റോളുകൾ ഉണ്ടാകും. അതുമൂലം ചില ജീവനക്കാർ തസ്തിക മാറുകയോ കമ്പനി വിടുകയോ ചെയ്യേണ്ടിവരുന്നു.
ഇന്ത്യയിലെ റീട്ടെയിൽ വ്യാപാരം വളരെയധികം മാറിക്കൊണ്ടിരിക്കുന്നു, വളർന്നുവരുന്ന ഓൺലൈൻ റീട്ടെയിൽ വിപണിയിൽ മുന്നേറാൻ ജിയോ ആഗ്രഹിക്കുന്നു. മറ്റ് കമ്പനികളുമായുള്ള മത്സരത്തിൽ മുന്നേറാനും വിജയിക്കാനുമുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ജിയോമാർട്ടിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ. മുന്നോട്ടുള്ള വളർച്ചയിൽ വിജയിക്കാൻ നടപ്പാക്കുന്ന തന്ത്രങ്ങൾ മൂലം ചില വെല്ലുവിളികളും ജിയോമാർട്ടിന് നേരിടേണ്ടിവരും.

ഉപയോക്താക്കളുടെ താൽപര്യങ്ങളെ ബാധിക്കാത്ത വിധം ലാഭം കണ്ടെത്താൻ തന്ത്രങ്ങൾ ആവിഷ്കരിക്കുക എന്നതാണ് പ്രധാന വെല്ലുവിളി. അതിനാൽ ജിയോമാർട്ടുകളിൽ നൽകുന്ന സാധനങ്ങളുടെ വിലയിൽ കാര്യമായ മാറ്റം വരുത്താൻ റിലയൻസ് തയാറായേക്കില്ല. ജീവനക്കാരെ ഒഴിവാക്കിയും ചില ഫുൾഫിൽമെന്റ് സെന്ററുകൾ അടച്ചുപൂട്ടിയും വൻ മാറ്റങ്ങൾ കൊണ്ടുവരികയാണ് റിലയൻസ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
ലാഭം വർധിപ്പിക്കാനുള്ള റിലയൻസിന്റെ നീക്കങ്ങൾ കമ്പനിയുടെ സ്ഥിരം തൊഴിലാളികളെ മാത്രമല്ല, ജിയോമാർട്ടിനോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി കരാർതൊഴിലാളികളെയും സ്ഥാപനങ്ങളെയും ദോഷകരമായി ബാധിക്കും. അതിനാൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത. ടെക്നോളജി മേഖലകളിലുള്ള പിരിച്ചുവിടലുകൾ മാതൃകയാക്കി മറ്റ് മേഖലകളിലെ കൂടുതൽ കമ്പനികൾ പിരിച്ചുവിടലുമായി മുന്നോട്ട് വരുന്നത് നിരവധിപേരിൽ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്.


Click it and Unblock the Notifications








