വർണ്യത്തിൽ ഒട്ടും ആശങ്ക വേണ്ട...രണ്ടും ഒന്നല്ല: ഇ-രൂപയും യുപിഐയും തമ്മിലുള്ള വ്യത്യാസങ്ങൾ അറിഞ്ഞിരിക്കാം
ഡിജിറ്റൽ രൂപ, ഇ-രൂപ (e-rupee) എന്നൊക്കെയുള്ള പേരുകൾ അടുത്ത കാലത്തായി എല്ലാവരും കേട്ടിരിക്കും. ഡിജിറ്റൽ കറൻസി എന്നൊക്കെ അറിയാമെങ്കിലും എന്താണ് ഈ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) അല്ലെങ്കിൽ ഇ-രൂപ എന്ന് പലരും വിശദമായി മനസിലാക്കിയിട്ടില്ലെന്നതാണ് യാഥാർഥ്യം. അടുത്തിടെ റീട്ടെയിൽ സെക്ടറിൽ പൈലറ്റ് റൺ ആരംഭിച്ചതോടെയാണ് എല്ലാവരും ഇ-രൂപയെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത് പോലും. ചിലരാകട്ടെ യുപിഐ ഉള്ളപ്പോൾ ഇതിന്റെ ആവശ്യമുണ്ടോ, പ്രഹസനമല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. എന്താണ് ഇ-രൂപയെന്നും യുപിഐയുമായുള്ള വ്യത്യാസവും അറിയാൻ തുടർന്ന് വായിക്കുക (Rbi E-Rupee).

ഇ-രൂപയും യുപിഐയും
യുപിഐ പൂർണമായും ഒരു ഡിജിറ്റൽ പേമെന്റ് സംവിധാനമാണ്. ഡിജിറ്റൽ രീതിയിൽ പണമിടപാടുകൾ നടത്താനുള്ള വിവിധ രീതികളിൽ ഒന്ന്. ഉദാഹരണത്തിന് ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ വാലറ്റുകൾ, ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഉപയോഗിച്ചുള്ള പണമിടപാടുകൾ എന്നിവ പോലെയുള്ള ഒരു സംവിധാനം. ബാങ്കിങ് ഇടപാടുകൾ സുഗമമാക്കുന്ന ഒരു പ്ലാറ്റ്ഫോം എന്ന നിലയ്ക്കാണ് യുപിഐ വരുന്നത്. ഇവിടെ നിങ്ങളുടെ അക്കൌണ്ടിൽ ഉള്ള പണം ബാങ്കുകൾ എന്ന ഇടനിലക്കാർ വഴി മറ്റൊരു ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്നു.

എന്നാൽ ഇ-രൂപ എന്നത് ദൈനംദിന ഇടപാടുകൾക്കായി നാം ഉപയോഗിക്കുന്ന അച്ചടിച്ച നോട്ടിന് പകരം ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണ്. നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ള, ഡിജിറ്റൽ രൂപത്തിൽ പുറത്തിറക്കുന്ന കറൻസിയെന്ന് ലളിതമായി പറയാം. സാധാ കറൻസികളുടെ പോലെ തന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് സിബിഡിസിയും പുറത്തിറക്കുന്നത്. നമ്മുടെ പോക്കറ്റിൽ നോട്ടുകൾ സൂക്ഷിക്കുന്നതിന് പകരം സ്മാർട്ട്ഫോണുകളിലെ ഡിജിറ്റൽ വാലറ്റിലാണ് ഇ-രൂപ സൂക്ഷിക്കുന്നത്.

ഇവിടെ പണമിടപാട് നടത്താൻ ബാങ്കുകളുടെ ഇടനില ആവശ്യം വരുന്നില്ല. എതെങ്കിലും ഒരു കടയിലോ അല്ലെങ്കിൽ വ്യക്തിക്കോ പണം കൈമാറുമ്പോൾ അത് നിങ്ങളുടെ വാലറ്റിൽ നിന്ന് അയാളുടെ വാലറ്റിലേക്ക് പോകുന്നു. ഇവിടെ ബാങ്കുകളുടെ ഇടനില ഇല്ലാത്തതിനാൽ തന്നെ ബാങ്ക് അക്കൌണ്ട് ഇല്ലാത്തവർക്കും ഇ-രൂപ ഉപയോഗിക്കാൻ സാധിക്കും. വാലറ്റ് തുടങ്ങാൻ ബാങ്ക് അക്കൌണ്ട് വേണ്ടി വരുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. നാം പോക്കറ്റിൽ നിന്ന് പണമെടുത്ത് സാധനങ്ങൾ വാങ്ങുന്നത് പോലെ ഇ-രൂപ ഉപയോഗിക്കാൻ കഴിയുന്നുവെന്നതാണ് പ്രധാന സവിശേഷത.

ലീഗൽ ടെൻഡർ
(സിബിഡിസി) അല്ലെങ്കിൽ ഇ-രൂപ, അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആർബിഐ പുറത്തിറക്കുന്ന നിയമവിധേയമായ ഡിജിറ്റൽ കറൻസിയാണ്. സാധാ നോട്ടുകൾക്ക് സാമ്പത്തിക ഇടപാടുകൾക്കുള്ള സാധുത നൽകുന്നത്, അത് കൈയ്യിൽ വയ്ക്കുന്നയാൾക്ക് അതേ മൂല്യത്തിലുള്ള രൂപ നൽകുന്നതായുള്ള റിസർവ് ബാങ്ക് ഗവർണറുടെ ഉറപ്പാണ്. ഇതേ മൂല്യവും ഉറപ്പും ഇ-രൂപയുടെ കാര്യത്തിലും റിസർവ് ബാങ്ക് ലഭ്യമാക്കുന്നു.

യുപിഐ ഇടപാടുകൾ നടക്കുമ്പോൾ നിങ്ങളുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കപ്പെട്ട പണത്തിന്റെ അടിസ്ഥാനത്തിലാണ് ഇടപാടുകൾ നടക്കുന്നത്. എന്നാൽ സിബിഡിസി സ്വയം ലീഗൽ ടെൻഡർ ആയതിനാൽ തന്നെ ഇടപാടുകൾക്ക് ബാങ്ക് അക്കൌണ്ടിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമോ ഉള്ള പണത്തിന്റെ ഏതെങ്കിലും സപ്പോർട്ട് ആവശ്യമില്ല. ഡിജിറ്റൽ വാലറ്റിലെ ഇ-രൂപയ്ക്ക് ബാങ്കുകളിലൂടെയുള്ള ട്രാൻസാക്ഷനുകൾ ആവശ്യമില്ലെന്ന് മനസിലായല്ലോ.

കറൻസി നോട്ടുകളുടെ കാര്യം പോലെ ഇ-രൂപയും ആർബിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുന്നു. അതിനാൽ തന്നെ ഇടപാടുകൾ നേരിട്ടും നിമിഷ നേരം കൊണ്ടും നടക്കുന്നു. ഡിജിറ്റൽ കറൻസികൾ ഇടപാടിന് ഉപയോഗിക്കുന്നത് തടയാൻ ആർക്കുമാകില്ല. എന്നാൽ രാജ്യത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പോരായ്മകൾ തത്കാലത്തേക്കെങ്കിലും അതിനൊരു തടസമായേക്കും. സ്വകാര്യതയാണ് യുപിഐ ട്രാൻസാക്ഷനുകളെ അപേക്ഷിച്ച് ഇ-രൂപയ്ക്കുള്ള മറ്റൊരു സവിശേഷത. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഇടപാടുകൾ നടത്താം മറ്റാരുമറിയാതെ
നാം നമ്മുടെ കയ്യിലുള്ള കറൻസി നോട്ടുകൾ മറ്റൊരാൾക്ക് കൈമാറുമ്പോൾ കിട്ടുന്ന സ്വകാര്യത അതേപോലെ ഡിജിറ്റൽ കറൻസിയിലും ലഭിക്കും. അതേ സമയം യുപിഐ പേമെന്റ് നടത്തുമ്പോൾ ഇത് സംബന്ധിച്ച ഡാറ്റ ഇടയ്ക്ക് നിൽക്കുന്ന ബാങ്കിന് ലഭിക്കുന്നു. ഇ-രൂപ ഇടപാടുകളിൽ പണം കൈമാറ്റം ചെയ്യപ്പെടുന്നത് രണ്ട് വ്യക്തികൾ, രണ്ട് സ്ഥാപനങ്ങൾ എന്നിവർക്കിടയിൽ മാത്രമായിരിക്കും.

കാലക്രമേണെ ഇ-രൂപ ഉപയോഗിച്ചുള്ള ഇടപാടുകൾ വ്യാപിക്കുമെന്നാണ് ആർബിഐ കണക്ക് കൂട്ടുന്നത്. വിവിധ തരം സർക്കാർ ആനുകൂല്യങ്ങൾ തുടങ്ങി പല മേഖലകളിലും സിബിഡിസി ഉപയോഗപ്പെടുത്താൻ കഴിയും. മൊബൈൽ നെറ്റ്വർക്ക് പോലുമില്ലാത്ത മേഖലകളിൽ ഓഫ്ലൈൻ വാലറ്റ് ഉപയോഗിച്ച് പണമിടപാട് നടത്താമെന്നതടക്കമുള്ള പ്രത്യേകതകളും ഇ-രൂപയുടെ സാധ്യതകൾ വർധിപ്പിക്കുന്നു.


Click it and Unblock the Notifications








