മെയ്ഡ് ഇൻ ഇന്ത്യ ഐഫോണിനെതിരേ ചൈനയിൽ 'വംശീയ' ആക്രമണം; പറഞ്ഞുപരത്തുന്നത് പച്ചക്കള്ളവും നികൃഷ്ട അധിക്ഷേപവും!
ചൈനയിലെ സാമൂഹികമാധ്യമങ്ങളിൽ ഇന്ത്യയെയും ഇന്ത്യൻ നിർമിത ഐഫോണുകളെയും കേന്ദ്രീകരിച്ചുകൊണ്ടുള്ള വ്യാപകമായ വംശീയ ആക്രമണങ്ങൾ നിറയുന്നതായി റിപ്പോർട്ട്. വെയ്‌ബോ, എക്‌സ്(ട്വിറ്റർ) തുടങ്ങിയ സാമൂഹികമാധ്യമങ്ങളിൽ നിറയുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഐഫോൺ നിർമാണം വ്യാപിപ്പിക്കാനുള്ള ആപ്പിളിന്റെ നീക്കമാണ് പ്രകോപനത്തിന് കാരണം.
ആപ്പിൾ ഇന്ത്യയിൽ ഐഫോൺ നിർമാണം വർധിപ്പിക്കാൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പരാമർശങ്ങളും തെറ്റായ വിവരങ്ങളും ചൈനീസ് സാമൂഹികമാധ്യമങ്ങളിൽ നിറയുകയാണ്. ഏതാണ്ട് ഒരാഴ്ചയായി, അതായത് ഐഫോൺ 15 വിപണിയിൽ എത്തിയതു മുതൽ ഇന്ത്യക്കെതിരേയും ഇന്ത്യൻ നിർമിത ഐഫോൺ മോഡലുകൾക്കെതിരേയും ചൈനയിൽ വ്യാജപ്രചാരണം ശക്തമാണ്.

പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ വിശ്വസിച്ച് നിരവധി ചൈനീസ് നെറ്റിസൺമാർ ഇന്ത്യൻ നിർമ്മിത ഐഫോൺ 15 ബഹിഷ്കരിക്കാൻ പോലും ആഹ്വാനം ചെയ്യുന്നു. ഇന്ത്യയിൽ നിർമിച്ച ഐഫോണുകൾക്കെതിരേ നട്ടാൽ കുരുക്കാത്ത നുണയാണ് ചൈനീസ് നെറ്റിസൺസ് സാമൂഹികമാധ്യമങ്ങളിലൂടെ പറഞ്ഞു പരത്തിയത്. ഇന്ത്യയിൽ നിർമിച്ച ഐഫോൺ യൂറോപ്പ് നിരസിച്ചു എന്നാണ് ചൈനക്കാർ പറഞ്ഞുപരത്തുന്ന നുണകളിലൊന്ന്.
ഇന്ത്യയിൽ നിർമിച്ച ഐഫോണുകൾക്ക് നിലവാരമില്ല എന്നാണ് പലരും യാതൊരു അടിസ്ഥാനവുമില്ലാതെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിക്കുന്നത്. ഇന്ത്യയിൽ നിർമിച്ച ഐഫോൺ 15മായി ബന്ധപ്പെട്ട് നിരവധി നുണകൾ ഇന്റർനെറ്റിന്റെ ഇരുട്ടിൽ ഒളിഞ്ഞിരുന്ന് നിർമിക്കുകയും അവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്യുന്ന സംഘടിത ആക്രമണമാണ് നടക്കുന്നത്. ഉൽപ്പാദനം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ തീരുമാനത്തെപ്പറ്റി ചൈനയിലെ സോഷ്യൽമീഡിയ ഉപയോക്താക്കൾ ആശങ്കകൾ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.
ഐഫോൺ നിർമാണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ വളർന്നുതുടങ്ങിയതാണ് ചൈനക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത് എന്നാണ് മനസിലാക്കേണ്ടത്. ചൈനയിൽ നിർമിച്ച പുതിയ ഐഫോൺ സീരീസ് ഫോണുകൾക്ക് ഒപ്പം തന്നെ ഈ വർഷം ഇതാദ്യമായി ഇന്ത്യൻ നിർമിത ഐഫോണുകളും ആദ്യദിവസം മുതൽ തന്നെ വിപണിയിൽ എത്തിയിരുന്നു. ഇത് ഇന്ത്യയെ ലോകമെമ്പാടുമുള്ള ഐഫോണുകളുടെ രണ്ടാമത്തെ വലിയ അസംബ്ലറായി മാറ്റുന്നു.
ഇന്ത്യൻ നിർമിത ഐഫോണുകൾ ലോഞ്ച് ചെയ്തത് ചൈനയ്ക്ക് തിരിച്ചടിയായി വിലയിരുത്തപ്പെട്ടു. അതോടെ ഇന്ത്യൻ നിർമിത ഐഫോണിനെതിരേ സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രതികരണങ്ങളും ചൈനീസ് സ്റ്റേറ്റ് മീഡിയയിലും പ്രത്യക്ഷപ്പെട്ടു. ഗുണനിലവാര പ്രശ്‌നങ്ങൾ കാരണം യൂറോപ്പിൽ നിരസിച്ച ഇന്ത്യൻ നിർമ്മിത ഐഫോൺ 15 യൂണിറ്റുകൾ ചൈനയിലേക്ക് വഴിതിരിച്ചുവിടുകയാണെന്ന പച്ചക്കള്ളം ഒരു വെയ്‌ബോ പോസ്റ്റ് ആരോപിച്ചു.
അതേസമയം തന്നെ ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ചൈന ഡെയ്‌ലിയിലെ ഒരു റിപ്പോർട്ട് ഈ വഴിതിരിച്ചുവിടൽ നുണയെ തള്ളിക്കളയുന്നുണ്ട്. 'ആപ്പിളിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ചൈന, ചൈനയിലെ ആവശ്യം നിറവേറ്റാൻ ഇന്ത്യയുടെ ഉൽപ്പാദന ശേഷിക്ക് കഴിയില്ല" എന്ന് പത്രം വിശദീകരിക്കുന്നു. ഐഫോൺ 15 പുറത്തിറങ്ങും മുമ്പ് തന്നെ ഇന്ത്യക്കെതിരേ സംഘടിത ആക്രമണത്തിന് ചൈനീസ് സാമൂഹികമാധ്യമങ്ങളിൽ കളമൊരുങ്ങിയിരുന്നു.
ഇപ്പോൾ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെയും സംഘടിത ആക്രമണങ്ങളുടെയും ഇരയായി ഇന്ത്യ മാറിയത് എങ്ങനെയാണ് എന്ന് വോയ്‌സ് ഓഫ് അമേരിക്കയ്‌ക്കായി എഴുതുന്ന ചൈനീസ് പത്രപ്രവർത്തകൻ വെൻഹാവോ എടുത്തുകാണിക്കുന്നു. "വെള്ളിയാഴ്ചത്തെ പുതിയ ഐഫോൺ റിലീസിന് മുന്നോടിയായി, ചില നെറ്റിസൺമാർ ഇന്ത്യൻ നിർമ്മിത ഐഫോൺ 15 ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നു," എന്ന് വെൻഹാവോ എഴുതിയിരുന്നു.
ഇന്ത്യക്കെതിരേ സംഘടിത ആക്രമണമാണ് നടക്കുന്നത് എന്ന് ഇത് അടിവരയിടുന്നു. ചില വെയ്‌ബോ ഉപയോക്താക്കൾ ക്യാമറ ലെൻസുകളിലും ഫോണിന്റെ മദർബോർഡിലും പൊടിപടലങ്ങൾ കാണിക്കുന്ന ഫോട്ടോകൾ പോസ്‌റ്റ് ചെയ്‌ത് ഇന്ത്യൻ നിർമ്മിത ഐഫോൺ 15-ൽ ഗുണനിലവാരം കുറഞ്ഞതിന്റെ തെളിവായി അവ ചൂണ്ടിക്കാട്ടി. (ഇത് കണ്ടുപിടിക്കാൻ വേണ്ടി പുതിയ ഐഫോൺ കുത്തിത്തുറന്ന ചൈനക്കാരന്റെ മനസിനെപ്പറ്റി ആലോചിച്ച് തല പുകയ്ക്കേണ്ട!).
വിവിധ രീതിയിലുള്ള വ്യാജ ആരോപണങ്ങളാണ് ഇന്ത്യൻ നിർമിത ഐഫോണുകൾക്കെതിരേ ഉയരുന്നത്. ഇക്കാര്യം വെൻഹാവോ വിശദീകരിക്കുന്നു, "തെറ്റായ വിവരങ്ങൾക്ക് വിവിധ രൂപങ്ങളുണ്ട്, എന്നാൽ മിക്കവരും അവകാശപ്പെടുന്നത് ഇന്ത്യയിൽ നിർമ്മിച്ച ഐഫോണുകൾക്ക് യൂറോപ്പിന്റെ നിലവാരം പുലർത്താൻ കഴിയില്ലെന്നാണ്. അതിനാലാണ് ഇന്ത്യയിൽ നിർമിച്ച ഐഫോണുകൾ സ്വീകരിക്കാതെ ചൈനയിൽ നിർമ്മിച്ച ഐഫോണുകൾ യൂറോപ്പിലേക്കും ഇന്ത്യയിൽ നിർമിച്ചത ചൈനയിലേക്കും അയച്ചതത്രേ!
യൂറോപ്പുകാർ വേണ്ടെന്ന് പറഞ്ഞ ഇന്ത്യൻ ഐഫോൺ ആണ് ചൈനയിൽ വിൽക്കുന്നതെന്ന വ്യാജ പ്രചാരണം വിശ്വസിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാരെ കുറിച്ച് വംശീയ അധിക്ഷേപങ്ങളും സ്റ്റീരിയോടൈപ്പിക് അഭിപ്രായങ്ങളും നടത്തി. "പ്രാരംഭ റിലീസ് തികച്ചും യാദൃശ്ചികമായി തോന്നുന്നു. ആദ്യം, നമുക്ക് പാക്കേജിംഗ് വലിച്ചുകീറി കറിയുടെ സുഗന്ധം ആസ്വദിക്കാം സുഹൃത്തുക്കളേ," എന്ന് ഒരു പോസ്റ്റിൽ പറയുന്നു.

മറ്റൊരു പോസ്റ്റിൽ, ഇന്ത്യൻ തൊഴിലാളികൾ കൈകൊണ്ട് കറി റൈസ് കഴിക്കുകയും, കണ്ണ് തുടച്ചതിന് ശേഷം മൊബൈൽ ഫോണിൽ സ്പർശിക്കുകയും ചെയ്യുമെന്നും ഇന്ത്യയിൽ നിന്നുള്ള ഐഫോണുകൾ വേണ്ടത്ര അണുവിമുക്തമാക്കിയേക്കില്ല എന്നും ആശങ്കപ്പെട്ടു. ശുചിത്വ മുൻഗണനകളുള്ളവർ അത്തരം ഫോണുകൾ കൈകാര്യം ചെയ്യാൻ മടിച്ചേക്കാമെന്നും ഇന്ത്യൻ ഐഫോണുകൾക്ക് ദുർഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചിലർ ആരോപിക്കുന്നു.
എന്നാൽ ചൈനയിൽ ഈ വിധം വ്യാജ പ്രചാരണങ്ങൾ നടക്കുമ്പോൾതന്നെ, ഏറ്റവും പുതിയ ഹാൻഡ്‌സെറ്റുകൾ വാങ്ങിയ ഇന്ത്യയിലെ പല ഉപയോക്താക്കളും പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, പുതിയ യൂണിറ്റുകൾ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ബാങ്ക് ഓഫ് അമേരിക്കയുടെ റിപ്പോർട്ട് അനുസരിച്ച്, ആപ്പിളിന്റെ ആഗോള ഐഫോൺ ഉൽപ്പാദനത്തിന്റെ ഏകദേശം 18% 2025-ഓടെ ഇന്ത്യയിലേക്ക് മാറ്റിയേക്കും.
രണ്ട് വർഷം മുമ്പ്, ഇന്ത്യയിൽ വിറ്റ ഐഫോണുകളുടെ 95 ശതമാനവും ചൈനയുടേതായിരുന്നു, ഇന്ത്യയുടെ സംഭാവന തുച്ഛമായ 3 ശതമാനം ആയിരുന്നു. എന്നാലിന്ന് ഇന്ത്യയുടെ വിഹിതം ഏകദേശം 14% ആയി വളർന്നു, അതേസമയം ചൈനയുടേത് ഏകദേശം 86% ആയി കുറഞ്ഞുവെന്ന് കൗണ്ടർപോയിന്റ് റിസർച്ച് പറയുന്നു.
2023-ൽ 5 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഐഫോണുകൾ കയറ്റുമതി ചെയ്‌ത ആപ്പിൾ, ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി അളവിന്റെ കാര്യത്തിൽ കൊറിയൻ എതിരാളിയായ സാംസങ്ങിനെ മറികടന്നു. 2023-ൽ ഏകദേശം 7 മില്യൺ യൂണിറ്റുകളുടെ റെക്കോർഡ് ഷിപ്പ്‌മെന്റുകൾ നേടിയതിനു പുറമേ, 2024-ൽ ഐഫോൺ കയറ്റുമതി 8-9 ദശലക്ഷമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനീസ് നെറ്റിസൺസിന്റെ അസഹിഷ്ണുതയ്ക്ക് കാരണവും ഇതൊക്കെത്തന്നെയാകാം!


Click it and Unblock the Notifications