ജിയോയും ബിഎസ്എൻഎൽ പോലെ പലയിടത്തും ഇഴയുന്നു; അതിനിടെ കൊല്ലത്തും കൊടി നാട്ടി എയർടെൽ
കേരളത്തിലെ ടെലിക്കോം വരിക്കാരുടെ കാര്യമെടുത്താൽ അൽപ്പം കഷ്ടമാണ്. പല ടെലിക്കോം വരിക്കാരും കാര്യമായ നെറ്റ്വർക്ക് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. വിളിച്ചാൽ മര്യാദയ്ക്ക് കോൾ പോലും കേൾക്കാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നു. ബിഎസ്എൻഎൽ മാത്രമല്ല, ടെലിക്കോം മേഖലയിലെ വമ്പൻ കമ്പനിയായ ജിയോ പോലും ഈ പരാതികളിൽ നിന്ന് മോചിതരല്ല.
5ജി സേവനങ്ങളൊക്കെ എത്തിയെങ്കിലും പല വരിക്കാരും ഡാറ്റ വേഗതക്കുറവ് പരാതിയായി ഉന്നയിക്കുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കേ തങ്ങളുടെ വരിക്കാർക്ക് മികച്ച സേവനം ഉറപ്പുവരുത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് എയർടെൽ. റൂറൽ എൻഹാൻസ്‌മെൻ്റ് പ്രോജക്‌റ്റിന് (REP) കീഴിൽ, 2024 തീരുമ്പോഴേക്കും രാജ്യത്തെ 60,000 ഗ്രാമങ്ങളിൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനാണ് എയർടെൽ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി കേരളത്തിലും എയർടെൽ നെറ്റ്വർക്ക് വിപുലീകരണം നടത്തിവരികയാണ്. ഏറ്റവുമൊടുവിലായി കേരളത്തിലെ കൊല്ലം ജില്ലയിലും തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിനായി അധിക സൈറ്റുകൾ വിന്യസിച്ചതായി ഭാരതി എയർടെൽ ഇന്ന് അറിയിച്ചു. ഇത് മേഖലയിലെ വോയ്‌സ്, ഡാറ്റ കണക്റ്റിവിറ്റിയിൽ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് എയർടെൽ പറഞ്ഞു. ഉപയോക്താക്കൾക്ക് മികച്ച സംതൃപ്തിയോടെ ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ ഇത് സഹായിക്കും.
കൊല്ലത്തെ "7 ലക്ഷം ജനസംഖ്യയുള്ള 18 നഗരങ്ങളിലും 78 ഗ്രാമങ്ങളിലും നെറ്റ്‌വർക്ക് മെച്ചപ്പെടുത്തൽ പ്രോജക്ടിന്റെ ഭാഗമായുള്ള നവീകരണങ്ങൾ നടത്തിയതായി എയർടെൽ പറയുന്നു. കൊല്ലം ജില്ലയ്ക്ക് കീഴിലുള്ള കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര, കുന്നത്തൂർ, പുനലൂർ, പത്തനാപുരം എന്നീ താലൂക്കുകളിലെ ഉപഭോക്താക്കൾക്ക് ഈ നെറ്റ്‌വർക്ക് നവീകരണത്തിന്റെ ഗുണം നേരിട്ട് ലഭിക്കുമെന്ന് എയർടെൽ അറിയിച്ചു.

കൊല്ലത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും അതിവേഗ കണക്ടിവിറ്റി ഉറപ്പുവരുത്താൻ ഈ പ്രോജക്ട് സഹായിക്കുമെന്ന് എയർടെൽ വ്യക്തമാക്കി. ഇതിനോടകം കേരളത്തിലെ തൃശൂർ, എറണാകുളം, ഇടുക്കി, വയനാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ നെറ്റ്‌വർക്കും എയർടെൽ ഇതേ രീതിയിൽ നവീകരിച്ചിരുന്നു. REP പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളമുള്ള 1,600 ഗ്രാമങ്ങളിലും 355 പട്ടണങ്ങളിലും എയർടെൽ നെറ്റ്‌വർക്ക് മെച്ചപ്പെടുത്തും.
കേരളത്തിലെ 14 ജില്ലകളിലെയും ഗ്രാമീണ പ്രദേശങ്ങൾ എയർടെലിന്റെ ഈ നെറ്റ്വർക്ക് മെച്ചപ്പെടുത്തൽ പ്രോജക്ടിൽ ഇടംപിടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എയർടെൽ പറയുന്നതനുസരിച്ച് ഇപ്പോൾ ഹൈവേകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ കേരളത്തിലെ എല്ലാ പ്രധാന നഗര, അർദ്ധ നഗര, ഗ്രാമ പ്രദേശങ്ങളും പ്രോജക്ടിൽ ഉൾക്കൊള്ളുന്നു.
സംസ്ഥാനത്തെ ഹിൽ സ്റ്റേഷനുകൾ മുതൽ ബീച്ചുകൾ വരെയുള്ള എല്ലാ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇതോടെ എയർടെലിന്റെ മെച്ചപ്പെട്ട നെറ്റ്‌വർക്ക് സേവനം ആളുകൾക്ക് ലഭ്യമാകും. വയനാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ ഹിൽ സ്റ്റേഷനുകളിൽ മികച്ച നെറ്റ്‌വർക്കാണ് എയർടെൽ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടങ്ങളിലെ വിദൂര പ്രദേശങ്ങളിൽ പോലും എയർടെൽ നെറ്റ്വർക്ക് ലഭ്യമാകും എന്ന് എയർടെൽ പറഞ്ഞു.

വരിക്കാർക്ക് മികച്ച സേവനം നൽകാൻ ഇത്തരമൊരു പദ്ധതിയുമായി എയർടെൽ മുന്നിട്ടിറങ്ങിയത് രാജ്യത്തെ ഗ്രാമീണ മേഖലയെയും ദുർഘടമായ പർവത മേഖലകളെയും ഡിജിറ്റൽ സേവനങ്ങളിലേക്കും ഇന്റർനെറ്റിന്റെയും മറ്റ് ടെലിക്കോം സേവനങ്ങളുടെയും കൈപിടിച്ച് ഉയർത്തുന്നതിന് വലിയ പങ്ക് വഹിക്കുന്നു. മറ്റ് ടെലിക്കോം കമ്പനികൾക്ക് മാതൃകയാക്കാവുന്ന ഒരു മോഡലാണ് എയർടെലിന്റെ റൂറൽ എൻഹാൻസ്‌മെൻ്റ് പ്രോജക്‌ട്.
മറ്റ് നെറ്റ്വർക്ക് കമ്പനികളെപ്പറ്റി ഉപയോക്താക്കൾ പരാതികൾ പറയുമ്പോഴും എയർടെലിനെപ്പറ്റി അതിന്റെ ഉപയോക്താക്കൾക്ക് പൊതുവെ പരാതി കുറവാണ് എന്നുകാണാം. നിരക്ക് മറ്റ് കമ്പനികളെ അപേക്ഷിച്ച് അൽപ്പം കൂടുതലാണ് എന്നതുമാത്രമാണ് എയർടെലിനെപ്പറ്റി പൊതുവെ ഉയർന്നുകേൾക്കാറുള്ള വിമർശനം. ജിയോയുമായുള്ള മത്സരത്തിൽ മുന്നേറാൻ ഇത്തരം നടപടികൾ എയർടെലിന് സഹായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.


Click it and Unblock the Notifications








