ശബരിമലയിൽ എത്ര പേർ വന്നാലും ഞങ്ങൾ റെഡി! നെറ്റ്വർക്ക് ശക്തമാക്കി VI: 13 പുതിയ സൈറ്റുകൾ ചേർത്തു
മണ്ഡല- മകരവിളക്ക് സീസൺ ആരംഭിച്ചതോടെ ശബരിമലയിലേക്ക് ഭക്തരുടെ ജനപ്രവാഹമാണ്. ആദ്യദിനം മുതൽ തന്നെ ശക്തമായ തിരക്ക് അനുഭവപ്പെട്ടതോടെ തിരക്കിൽ തീർഥാടകരും തിരക്ക് നിയന്ത്രിക്കാനാകാതെ പോലീസും വലഞ്ഞത് വലിയ വാർത്തയാകുകയും ചെയ്തിരുന്നു. എന്നാൽ ഈ തീർഥാടനകാലത്ത് തങ്ങളുടെ വരിക്കാർക്ക് സുഗമമായ ദർശനം സാധ്യമാക്കാൻ തങ്ങളാൽ കഴിയും വിധം മികച്ച നെറ്റ്വർക്ക് ഒരുക്കി ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) രംഗത്തെത്തി. വൻ തിരക്കിൽ തീർഥാടകർ ഒറ്റപ്പെട്ടുപോകാതിരിക്കാൻ ശക്തമായ നെറ്റ്വർക്ക് സജ്ജീകരണങ്ങൾ ആവശ്യമാണ്. ഈ സാഹചര്യത്തിൽ തങ്ങളുടെ വരിക്കാർക്ക് പ്രിയപ്പെട്ടവരുമായി എപ്പോഴും കണക്ടായിരിക്കാൻ വിഐ ശബരിമല പാതയിലുടനീളം നെറ്റ്വർക്ക് ശക്തമാക്കിയിരിക്കുന്നു.
ശബരിമല വനപ്രദേശമായതിനാൽ നെറ്റ്വർക്ക് ശേഷി വളരെ ദുർബലമാണ് എന്നത്പോലെ തന്നെ ശബരിമലയിലേക്കുള്ള റൂട്ടുകളിലും പലപ്പോഴും നെറ്റ്വർക്ക് അത്ര ശക്തമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് തീർഥാടനം സുഗമമാക്കാനും അന്യസംസ്ഥാനത്തുനിന്ന് എത്തുന്ന നിരവധി ഭക്തർക്ക് ഉൾപ്പെടെ ഏറെ സഹായമാകാനും സാധിക്കുന്ന വിധത്തിൽ വിഐ തങ്ങളുടെ ഈ പ്രദേശത്തെ നെറ്റ്വർക്ക് ശക്തമാക്കിയിരിക്കുന്നത്.

എത്ര തിരക്ക് വന്നാലും ശക്തമായ നെറ്റ്വർക്ക് ലഭ്യമാകും വിധത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവയിലുടനീളം കണക്റ്റിവിറ്റി വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് വിഐ പറയുന്നു. L900, L1800, L2100, L2300, L2500 എന്നിവയുൾപ്പെടെ ഒന്നിലധികം ബാൻഡുകളിലായി 70 MHz സ്പെക്ട്രം വൊഡാഫോൺ ഐഡിയ ഇവിടെ വിന്യസിച്ചിരിക്കുന്നു.
പത്തനംതിട്ട ജില്ലയിലാകെ പുതിയ 13 പുതിയ സൈറ്റുകൾ ചേർത്തതായും വിഐ അറിയിച്ചിട്ടുണ്ട്. ഈ തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന വരിക്കാർ അവരുടെ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക താൽപ്പര്യമെടുത്താണ് ശബരിമല റൂട്ടിലെ വോഡഫോൺ ഐഡിയയുടെ നെറ്റ്‌വർക്ക് ശേഷി മെച്ചപ്പെടുത്തിയിരിക്കുന്നത് എന്നാണ് അധികൃതർ വിശദീകരിച്ചിരിക്കുന്നത്.

ശബരിമലയിലെ ഗണപതി കോവിൽ, നടപ്പന്തൽ, അഡ്മിനിസ്ട്രേഷൻ ഓഫീസുകൾ, പമ്പ- സന്നിധാനം ട്രെക്കിംഗ് പാത, നിലയ്ക്കൽ പാർക്കിംഗ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ വിഐയുടെ നെറ്റ്വർക്ക് ശേഷി ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകരുടെ തിരക്ക് കൂടുതലുള്ള സമയങ്ങളിൽ പോലും ശക്തമായ ഡാറ്റയും വോയ്‌സ് സേവനങ്ങളും ഉറപ്പാക്കുന്നതിന് മാസിവ് MIMO സാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലമായ FDD, TDD ലെയറുകൾ വിന്യസിച്ചിട്ടുണ്ടെന്ന് വിഐ അറിയിച്ചു.
അതിനാൽ എത്ര തിരക്ക് വന്നാലും ശബരിമലയിൽ എത്തുന്ന വിഐ വരിക്കാർക്ക് കണക്ടിവിറ്റി പ്രശ്നങ്ങൾ നേരിടില്ല. തിരക്കിൽ ആരെങ്കിലും കൂട്ടം തെറ്റയാൽ, പ്രത്യേകിച്ച് കുട്ടികളും മറ്റും വേർപെട്ടുപോയാൽ നെറ്റ്വർക്ക് ഉള്ളതിനാൽ ഫോണിൽ ബന്ധപ്പെടാൻ നിലവിൽ അവസരമുണ്ട്. കൂടാതെ തീർഥാടനത്തിനിടയിൽ അവശ്യം വന്നാൽ വീടുമായും ബന്ധപ്പെടാൻ കഴിയും.
വിഐ മാത്രമല്ല, പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും തീർഥാടകർക്കായി ശക്തമായ നെറ്റ്വർക്ക് സംവിധാനങ്ങൾ ശബരിമലയിൽ ഒരുക്കിയിട്ടുണ്ട്. ശബരിമലയിൽ ഏറ്റവുമധികം തീർഥാടകർ എത്തുന്നത് മണ്ഡല - മകരവിളക്ക് സീസണിലാണ്. അതേസമയം തുടക്ക ദിവസങ്ങളിൽ ഉണ്ടായ അനിയന്ത്രിതമായ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഇപ്പോൾ സ്പോട്ട് ബുക്കിങ് 5,000 ആയി കുറച്ചു. ഇത് കുറച്ചുദിവസങ്ങളിലേക്ക് മാത്രമായുള്ള താൽക്കാലിക നടപടിയാണ്.

നിയന്ത്രണമില്ലാതെ നടത്തിയ സ്പോട്ട് ബുക്കിങ്ങാണ് ശബരിമലയിൽ തുടക്കത്തിൽ തിരക്ക് അനിയന്ത്രിതമാക്കിയത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്പോട്ട് ബുക്കിങ് കുറച്ചത്. നാഷനൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ (എൻഡിആർഎഫ്) ആദ്യസംഘം സന്നിധാനത്ത് എത്തിയത് തിരക്ക് നിയന്ത്രിക്കാൻ സഹായിക്കും എന്ന് കരുതപ്പെടുന്നു. തൃശ്ശൂരിൽ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗസംഘമാണ് ആദ്യമെത്തിയത്.


Click it and Unblock the Notifications








