പിരിച്ചുവിട്ടവരോട് കട്ട കലിപ്പ്! സാം ഓപ്പൺഎഐയിലേക്ക് തിരിച്ചുവരില്ല, എംമെറ്റ് ഷിയർ പുതിയ സിഇഒ
ടെക് ലോകത്തെ ആകെ ഞെട്ടിച്ച പുറത്താക്കലിന് ശേഷവും ഓപ്പൺഎഐയിൽ കലഹം പുകയുന്നു. സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സാം ആൾട്ട്മാനെ തിരിച്ചുകൊണ്ടുവരാൻ നടന്ന നീക്കങ്ങൾ പരാജയപ്പെട്ടു. തിരിച്ചുവരണമെങ്കിൽ തന്റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് സാം ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ കമ്പനി ബോർഡ് തയാറായില്ല.
മടങ്ങിവരവിനുള്ള സാം ആൾട്ട്മാന്റെ ഉപാധികൾ തള്ളിയ ഓപ്പൺഎഐ ബോർഡ് ട്വിച്ച് സഹസ്ഥാപകൻ എംമെറ്റ് ഷിയറെ (Emmett Shear) ഇടക്കാല സിഇഒ ആയി തിരഞ്ഞെടുത്തു. സാം ആൾട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസറായ മിറാ മുറാട്ടിയെ ഇടക്കാല സിഇഒ ആയി തിരഞ്ഞെടുത്തിരുന്നു.

എന്നാൽ മിറയെയും നീക്കിക്കൊണ്ട് ഇപ്പോൾ എംമെറ്റ് ഷിയറെ താൽക്കാലികമായി സിഇഒ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. ഒരേസമയം, ആൾട്ട്മാനെ ബോർഡ് പെട്ടെന്ന് പിരിച്ചുവിട്ടതും കമ്പനി ചെയർമാൻ ഗ്രെഗ് ബ്രോക്ക്മാനെ ബോർഡിലെ അദ്ദേഹത്തിന്റെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതും ഓപ്പൺഎഐയിൽ ഒരു അടിയന്തരാവസ്ഥ സൃഷ്ടിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ പ്രതിസന്ധി തുടരുന്നു എന്നാണ് മനസിലാകുന്നത്.
മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് പേരാണ് ഓപ്പൺഎഐയുടെ സ്ഥാനത്ത് വന്നുപോയത് എന്നത് ടെക്നോളജി മേഖലയിൽ വൻ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. പുറത്താക്കലിന്റെ പിന്നിലെ യഥാർഥ കാരണം എന്താണ് എന്ന കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം വെളിപ്പെടുത്തണമെന്ന് ഓപ്പൺഎഐയുടെ സഹ സ്ഥാപകരിലൊരാളായ ഇലോൺ മസ്ക് അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്.

ബോർഡിന്റെ കടുത്ത തീരുമാനത്തെ സ്വാധീനിക്കുന്ന വെളിപ്പെടുത്താത്ത ഘടകങ്ങളുണ്ടാകാമെന്ന് മസ്ക് പറയുന്നു. അതേസമയം സാം ആൾട്ട്മാൻ സിഇഒ സ്ഥാനത്തേക്ക് തിരിച്ചുവരും എന്നായിരുന്നു ഇന്ന് രാവിലെ വരെയുള്ള റിപ്പോർട്ടുകൾ. മൈക്രോ സോഫ്ടും സിഇഒ സത്യനാദെല്ലയും ആൾട്ട്മാനെ തിരിച്ചുകൊണ്ടുവരാൻ കരുക്കൾ നീക്കുകയും ചെയ്തിരുന്നു. എന്നാൽ സാം മുന്നോട്ട് വച്ച നിബന്ധനകൾ ബോർഡ് തള്ളിയതോടെ എല്ലാ വഴികളും അടയുകയായിരുന്നു.
അതേസമയം സാം ഓൾട്ട്മാന്‍ ഓപ്പണ്‍ എഐയിലേക്ക് തിരികെ വരാന്‍ സാധ്യതയില്ലെന്ന് ഇതിനകം തന്നെ ചിലർ നിരീക്ഷിച്ചിരുന്നു. അദ്ദേഹം പുതിയ കമ്പനി തുടങ്ങാൻ നീക്കങ്ങൾ നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ വന്നത്. ഓപ്പൺഎഐയിൽ നിന്ന് പുറത്തുപോയ വിദഗ്ധരും സാമിനൊപ്പം ഉണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
ടൈഗ്രിസ് എന്ന് കോഡ് നാമം നൽകിയിരിക്കുന്ന സംരംഭത്തിന് വേണ്ടി നിക്ഷേപം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് സാം ആൾട്ട്മാനെന്ന് ബ്ലൂം ബെർഗ് റിപ്പോർട്ടിൽ പറയുന്നു. എൻവിഡിയ കോർപ്പുമായി മത്സരിക്കുന്ന ഒരു എഐ ചിപ്പ് നിർമാണ കമ്പനിക്ക് തുടക്കമിടാനാണ് ഓൾട്ട്മാന്റെ ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു. എങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടക്കുന്നതേയുള്ളൂ.
ഓപ്പൺ എഐയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചവരിൽ ഒരാളാണ് സാമിനൊപ്പം സ്ഥാനനഷ്ടമുണ്ടായ ബ്രോക്ക്മാൻ. അദ്ദേഹത്തിന്റെ വിടവാങ്ങലിന് പിന്നാലെ മൂന്ന് പ്രമുഖ ഗവേഷകരും ഓപ്പൺഎഐയിൽ നിന്ന് പുറത്തുകടന്നിരുന്നു. ഇവരും ആൾട്ട്മാനൊപ്പം പുതിയ കമ്പനിയിൽ ചേരുമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നുമുണ്ടായിട്ടില്ല.
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഓപ്പൺഎഐ ജീവനക്കാർ ആൾട്ട്‌മാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തി. ഇതോടെ ആൾട്ട്മാനെതിരായ നീക്കം കമ്പനിക്കുള്ളിൽ രാജികളുടെ ഒരു പരമ്പര സൃഷ്ടിക്കും എന്നും വിലയിരുത്തലുകൾ വരുന്നുണ്ട്. ചാറ്റ്ജിപിടി എന്ന എഐ ചാറ്റ്ബോട്ടിലൂടെ ലോകത്തെയാകെ അമ്പരപ്പിച്ച ഓപ്പൺഎഐ കമ്പനിയുടെ ഭാവി ഇനിയെന്താകും എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.
മനുഷ്യനെക്കാണ്ട് മാത്രം കഴിയുമെന്ന് കരുതിയിരുന്ന പല കാര്യങ്ങളും ചെയ്തുകൊണ്ടാണ് ചാറ്റ്ജിപിടി ലോകത്തെ വിസ്മയിപ്പിച്ചത്. എഐയുടെ സാധ്യതകളിലേക്ക് സാധാരണക്കാരുടെ ശ്രദ്ധ എത്തിച്ചതും ചാറ്റ്ജിപിടി ആയിരുന്നു. അങ്ങനെയുള്ള ചാറ്റ്ജിപിടിക്ക് ഒരു മുഖം ഉണ്ടെങ്കിൽ അത് സാം ആൾട്ട്മാൻ ആയിരുന്നു. ആൾട്ട്മാൻ തിരിച്ചു വരില്ല എന്ന് ഉറപ്പായതോടെ ചാറ്റ്ജിപിടി വളർച്ച മുരടിച്ച് നിന്നുപോകുമോ എന്ന ചോദ്യത്തിന് ശക്തി കൂടിയിരിക്കുന്നു.


Click it and Unblock the Notifications








