ചൈന വേണ്ട! മെയ്ക്ക് ഇൻ ഇന്ത്യ കരുത്താക്കി സാംസങ് നോയിഡയിൽ ലാപ്‌ടോപ്പ് നിർമ്മാണം ആരംഭിക്കുന്നു!
സ്മാർട്ട്ഫോൺ നിർമാണത്തിന് പുറമേ ലാപ്ടോപ്പ് നിർമാണത്തിലും വൻ മുന്നേറ്റം കുറിക്കാൻ ഒരുങ്ങി ഇന്ത്യ. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഇലക്ട്രോണിക്സ് ഭീമനായ സാംസങ് അടുത്തമാസം മുതൽ ഇന്ത്യയിൽ ലാപ്‌ടോപ്പുകളുടെ നിർമ്മാണം ആരംഭിക്കാൻ പദ്ധതിയിടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാംസങ്ങിന്റെ ഈ നീക്കം ഇന്ത്യയെ ആഗോളശ്രദ്ധയിലേക്ക് എത്തിക്കുന്നു.
സാംസങ് നിലവിൽ ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾ നിർമിക്കുന്നുണ്ട്. ഇതിന് പുറമേയാണ് ഇപ്പോൾ ലാപ്ടോപ്പ് നിർമാണവും ആരംഭിക്കാൻ തയാറെടുത്തിരിക്കുന്നത്. കേന്ദ്രത്തിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി കരുത്താക്കിക്കൊണ്ട് പുതിയ ലാപ്‌ടോപ്പ് നിർമ്മാണ യൂണിറ്റ് സജ്ജമാക്കാൻ സാംസങ് എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയെന്ന് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ലാപ്ടോപ്പ് നിർമാണം ലക്ഷ്യമിട്ടുകൊണ്ട്, നിലവിൽ മൊബൈൽ ഫോണുകൾ നിർമ്മിക്കുന്ന തങ്ങളുടെ ഗ്രേറ്റർ നോയിഡ ഫാക്ടറി സാംസങ് വിപുലീകരിച്ചതായി മിന്റിലെ ഒരു റിപ്പോർട്ട് പറയുന്നു. സാംസങ്ങിന്റെ ഈ പുതിയ ലാപ്ടോപ്പ് നിർമാണ യൂണിറ്റിന് പ്രതിവർഷം 60,000 മുതൽ 70,000 വരെ ലാപ്‌ടോപ്പുകൾ നിർമ്മിക്കാൻ കഴിയും. അതിനായി 100-200 കോടിയുടെ നിക്ഷേപമാണ് സാംസങ് നടത്തുക.
2018-ൽ ഉദ്ഘാടനം ചെയ്ത നോയിഡയിലെ സാംസങ് മൊബൈൽ നിർമാണ ഫാക്ടറി ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ഫാക്ടറി എന്ന ബഹുമതി ഇതിനകം നേടിയിട്ടുണ്ട്. ഇവിടേക്കാണ് സാംസങ് ഇപ്പോൾ ലാപ്ടോപ്പ് നിർമാണം കൂടി കൊണ്ടുവരുന്നത്. ഇതിനായുള്ള ഫാക്ടറി വിപുലീകരണം കഴിഞ്ഞ മാസം തന്നെ സാംസങ് നടത്തിയെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.
നികുതി ഇളവുകൾ, സാമ്പത്തിക ആനുകൂല്യങ്ങൾ, ഇറക്കുമതി നിയന്ത്രണങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെ ആഭ്യന്തര ഹാർഡ്‌വെയർ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതികൾ സാംസങ്ങിന്റെ പുതിയ തീരുമാനത്തിന് കരുത്തായി എന്നാണ് ചില കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം ലാപ്ടോപ്പ് ഇറക്കുമതി നിരോധിക്കാനുള്ള കേന്ദ്ര നീക്കവും ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ട്.
കഴിഞ്ഞ മാസം ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതിക്ക് ഇന്ത്യൻ സർക്കാർ ലൈസൻസിംഗ് നിബന്ധന ഏർപ്പെടുത്തിയിരുന്നു. ഇലക്ട്രോണിക്സ് ഇറക്കുമതിയിലെ ഈ നിയന്ത്രണങ്ങൾ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ്. ലോകത്തിലെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. അവിടെ തങ്ങൾക്ക് ഇടമില്ലാതാകുന്നത് കമ്പനികൾക്ക് വൻ തിരിച്ചടിയാകും. അതിനാൽ ഇന്ത്യയിൽ ഉൽപാദനം നടത്താൻ കമ്പനികൾ നിർബന്ധിതമാകുന്ന സാഹചര്യമുണ്ട്.
ആഭ്യന്തരമായി നിർമ്മിക്കുന്നതും വിശ്വസനീയമായ, വിശ്വസനീയവും പരിശോധിച്ചുറപ്പിച്ചതുമായ സംവിധാനങ്ങൾ മാത്രമാണ് ഇന്ത്യയുടെ സാങ്കേതിക ഇക്കോ സിസ്റ്റം ഉപയോഗിക്കുന്നത് എന്ന് പുതിയ നിയമം ഉറപ്പാക്കുമെന്ന് പുതിയ നയം പ്രഖ്യാപിച്ച സമയത്ത് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിലെ വമ്പൻ ബ്രാൻഡുകളുടെ പ്രധാന ഫാക്ടറികൾ ചൈനയിലാണ്.
എന്നാൽ അമേരിക്കയുമായുള്ള തർക്കങ്ങൾ അമേരിക്കൻ കമ്പനികളെ ചൈനയിൽനിന്ന് പുറത്തുകടക്കാൻ പ്രേരിപ്പിക്കുന്നു. ആപ്പിൾ അടക്കം ഇതിനുള്ള നീക്കങ്ങൾ നടത്തുന്നു. ഈ ഘട്ടത്തിൽ ഇന്ത്യ സ്വീകരിച്ച ഇത്തരമൊരു നയം ഇന്ത്യയിൽ ലാപ്ടോപ്പ് നിർമിക്കാൻ പ്രമുഖ ബ്രാൻഡുകളെ പ്രേരിപ്പിക്കുന്നു. ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ ഐടി ഹാർഡ്‌വെയറുകളുടെ പ്രാദേശിക നിർമ്മാണം വർദ്ധിപ്പിക്കുന്നതിന് 17,000 കോടിയുടെ പ്രോത്സാഹനം കേന്ദ്രം മേയിൽ പ്രഖ്യാപിച്ചിരുന്നു.
കേന്ദ്രത്തിന്റെ സഹായ വാഗ്ദാനത്തിന് തൊട്ടുപിന്നാലെ, ഇന്ത്യയിൽ പ്രാദേശിക ഇലക്ട്രോണിക്സ് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സാംസങ്ങും ആപ്പിളും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. അതേസമയം കേന്ദ്ര സർക്കാർ ഇറക്കുമതി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ നടപ്പാക്കാൻ കുറച്ച് സമയമെടുത്തേക്കും. ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നവംബർ 1-ന് ഇറക്കുമതി രജിസ്‌ട്രേഷൻ പ്രക്രിയ ആരംഭിക്കാൻ നിർദ്ദേശിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഇറക്കുമതി നിയന്ത്രണം സംബന്ധിച്ച ആഗസ്റ്റ് 3 ലെ ഉത്തരവിലെ വ്യവസ്ഥകളിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയ "ഇറക്കുമതി മാനേജ്‌മെന്റ് സിസ്റ്റം" പ്രകാരം കമ്പനികൾ ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് "രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ" നേടിയിരിക്കണം. കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ വ്യവസായ പ്രതിനിധികളുമായി ഐടി മന്ത്രാലയം ഈ നിർദ്ദേശം പങ്കുവച്ചു.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സാമ്പത്തിക കാലയളവിൽ ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഇറക്കുമതി 19.7 ബില്യൺ ഡോളറാണ്. അസൂസ്, ഏസർ, എച്ച്പി, ലെനോവോ തുടങ്ങിയ ടെക്നോളജി കമ്പനികളും ഇന്ത്യയിൽ ഐടി ഹാർഡ്‌വെയർ നിർമ്മിക്കുന്നതിന് പ്രാദേശിക നിർമ്മാതാക്കളുമായി സഹകരിക്കുന്നതിനെപ്പറ്റി ആലോചിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








