പൂട്ടിച്ചേ അടങ്ങൂ; മികച്ച ജനപ്രീതിയുള്ള രണ്ട് പ്ലാനുകൾ നിർത്തലാക്കാനൊരുങ്ങി ബിഎസ്എൻഎൽ
രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അതിനാൽ തന്നെ കമ്പനി സ്വീകരിക്കുന്ന തലതിരിഞ്ഞ നടപടികൾ എല്ലാം ആദ്യം ബാധിക്കുന്നതും നമ്മുടെ സംസ്ഥാനത്തെ യൂസേഴ്സിനെ കൂടിയാണ്. ഓഫറുകളുടെ ഭാഗമായി BSNL അവതരിപ്പിക്കുന്ന ലിമിറ്റഡ് ടൈം പ്ലാനുകളുടെ കാര്യം തന്നെ എടുത്താൽ മതി. അടുത്തിടെ പുറത്തിറക്കിയ രണ്ട് കിടിലൻ Fiber Broadband Plans നിർത്തലാക്കാൻ ഒരുങ്ങുകയാണ് കമ്പനിയിപ്പോൾ.

ഒരു കമ്പനിയുടെ അടിസ്ഥാന പ്രവർത്തന തത്വം, അത് ഏത് തരത്തിലുള്ള സ്ഥാപനവും ആയിക്കൊള്ളട്ടെ തങ്ങളുടെ കസ്റ്റമേഴ്സിനായി നല്ല സേവനങ്ങൾ അവതരിപ്പിക്കുകയും വിജയിക്കുന്ന പ്രോഡക്ടുകൾ നിലനിർത്തി കൂടുതൽ കസ്റ്റമേഴ്സിനെ ആകർഷിക്കുകയും ചെയ്യുകയെന്നതാണ്. ഇവിടെയാണ് ആകർഷകമായ പ്ലാനുകൾ ഇടയ്ക്കിടയ്ക്ക് ഇല്ലാതാക്കുന്ന ബിഎസ്എൻഎൽ സമീപനം പരിഹാസ്യമാകുന്നത്. എന്തായാലും ബിഎസ്എൻഎൽ നിർത്തലാക്കുന്ന പ്ലാനുകളെക്കുറിച്ച് ആദ്യം കൂടുതൽ അറിയാം.

ഒരേ വിലയും ചെറിയ വ്യത്യാസങ്ങളുള്ള ആനുകൂല്യങ്ങളും
275 രൂപ നിരക്കിലാണ് ഈ രണ്ട് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളും വിപണിയിൽ എത്തുന്നത്. നേരത്തെ പറഞ്ഞത് പോലെ ആനുകൂല്യങ്ങളിൽ ചെറിയ വ്യത്യാസമുണ്ടെന്ന് മാത്രം. ഒരു പ്ലാൻ 3300 ജിബി ഡാറ്റയും 30 എംബിപിഎസ് ഇന്റർനെറ്റ് വേഗവും ഓഫർ ചെയ്യുന്നു. രണ്ടാമത്തെ പ്ലാൻ ഇതേ നിരക്കിൽ 60 എംബിപിഎസ് ഇന്റർനെറ്റ് വേഗവും 3300 ജിബി ഡാറ്റയും നൽകുന്നുണ്ട്.

രണ്ട് പ്ലാനുകളിലും ഫെയർ യൂസേജ് പോളിസി പ്രകാരമുള്ള ഡാറ്റ പരിധി അവസാനിച്ചാൽ ഇന്റർനെറ്റ് വേഗം 2 എംബിപിഎസ് ആയി കുറയുന്നുവെന്നും മനസിലാക്കുക. രണ്ട് പ്ലാനുകൾക്കൊപ്പവും ഫിക്സഡ് ലൈൻ വോയ്സ് കോളിങ് കണക്ഷൻ സൌജന്യമായി ലഭിക്കും. എന്നാൽ ലാൻഡ്ഫോണിന് യൂസേഴ്സ് പണം നൽകേണ്ടി വരും. 275 രൂപ നിരക്കിലെത്തുന്ന 60 എംബിപിസ് പ്ലാനും 30 എംബിപിഎസ് പ്ലാനും 75 ദിവസത്തെ വാലിഡിറ്റിയാണുള്ളത്.

നവംബർ 15 മുതൽ ഈ രണ്ട് പ്ലാനുകളും ലഭ്യമാകുന്നതല്ല. ആവശ്യമുള്ളവർ അതിന് മുമ്പ് തന്നെ റീച്ചാർജ് ചെയ്തിരിക്കണം. ഒടിടി ആനുകൂല്യങ്ങളൊന്നും ഈ രണ്ട് പ്ലാനുകളിലും ലഭ്യമല്ലെന്ന കാര്യവും യൂസേഴ്സ് അറിഞ്ഞിരിക്കണം. അധിക ഒടിടി ആനുകൂല്യങ്ങളും സർവീസുകളും ആവശ്യമില്ലാത്ത ശരാശരി ഡാറ്റ യൂസേഴ്സിന് ഈ പ്ലാനുകൾ ആശ്രമായിരുന്നു.

ഇവ രണ്ടും ലിമിറ്റഡ് ടൈം പ്ലാനുകൾ എന്ന രീതിയിൽ തന്നെയാണ് അവതരിപ്പിച്ചത്. ഇതൊരു വാസ്തവമായി നിലനിൽക്കുമ്പോൾ തന്നെ ആകർഷകമായ ഓഫറുകൾ ഇല്ലാതാക്കിയാൽ യൂസേഴ്സ് അകലുമെന്ന ഏറ്റവും അടിസ്ഥാനമായ കാര്യം കമ്പനി മനസിലാക്കുന്നില്ലേയെന്നാണ് ചോദ്യം വരുന്നത്.

എൻട്രി ലെവൽ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളാണ് നിർത്തലാക്കുന്നത് എന്ന് കൂടി ആലോചിക്കേണ്ടതുണ്ട്. വളരെ താങ്ങാവുന്ന പ്രൈസിൽ റീചാർജ് ചെയ്യാമെന്നതാണ് ഈ രണ്ട് പ്ലാനുകളുടെയും സവിശേഷത. രാജ്യത്തിന്റെ 75ാം സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ് നേരത്തെ ഈ രണ്ട് പ്ലാനുകളും അവതരിപ്പിച്ചത്.

എത്തുമോ എന്നെങ്കിലും ബിഎസ്എൻഎൽ 5ജി
അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ ബിഎസ്എൻഎൽ 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. 3ജി സേവനങ്ങൾ പോലും നേരാംവണ്ണം നൽകാൻ കഴിയാത്ത കമ്പനിയെന്നൊക്കെയുള്ള വിമർശനങ്ങൾ കേട്ടിട്ടുള്ള ടെലിക്കോം സ്ഥാപനമാണ് ബിഎസ്എൻഎൽ എന്ന് ആലോചിക്കണം. 4ജി ലോഞ്ച് അടുത്ത വർഷത്തേക്കും മാറ്റിയിരിക്കുന്നു. ഇവിടെയാണ് വരുന്ന സ്വാതന്ത്ര്യദിനത്തിൽ തന്നെ 5ജിയും അവതരിപ്പിക്കുമെന്ന അവകാശവാദം ശ്രദ്ധേയമാകുന്നത്.

4ജി നെറ്റ്വർക്ക് കോറുകളെ അടിസ്ഥാനമാക്കിയുള്ള നോൺ സ്റ്റാൻഡ് എലോൺ 5ജിയായിരിക്കും ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. 4ജി ലോഞ്ചിൽ പറ്റിയ, അല്ലെങ്കിൽ ബിഎസ്എൻഎല്ലിന് എപ്പോഴും സംഭവിക്കുന്ന വീഴ്ചകൾ ആവർത്തിച്ചില്ലെങ്കിൽ 5ജി ലോഞ്ച് അടക്കമുള്ള കാര്യങ്ങളിൽ കമ്പനിക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും. പ്രത്യേകിച്ചും രാജ്യവ്യാപക 5ജി സേവനങ്ങൾ എത്തിക്കാൻ ഇനിയും മാസങ്ങൾ ആവശ്യമാണെന്ന് സ്വകാര്യ ടെലിക്കോം കമ്പനികൾ പറയുന്ന സാഹചര്യത്തിൽ.


Click it and Unblock the Notifications








