ടൈറ്റാനിക്ക് മുങ്ങിയത് ശിൽപ്പിയുമായി; അതേ സ്ഥലത്ത് ടൈറ്റൻ പൊട്ടിത്തെറിച്ചത് സ്ഥാപകനുമായി!
ആഘോഷത്തോടെ തുടങ്ങി ദുരന്തത്തിൽ കലാശിച്ച ഒരു യാത്രയുടെ സ്മാരകമാണ് ടൈറ്റാനിക്. അറ്റ്ലാന്റിക്കിന്റെ മടിത്തട്ടിൽ വിശ്രമിക്കുന്ന ടൈറ്റാനിക്കിന്റെ വീഡിയോ കാഴ്ചകൾ ഇന്നും മനുഷ്യനെ ആശ്ചര്യപ്പെടുത്തുന്നു. ടൈറ്റാനിക്കിന്റെ ഈ ജനപ്രീതി തന്നെയാണ് കോടികൾ ചെലവ് വരുന്ന ടൈറ്റാനിക് ടൂർ നടത്താൻ ടൈറ്റൻ എന്ന പേടകം തയാറാക്കുന്നതിലേക്ക് ഓഷൻഗേറ്റിനെ നയിച്ചത്.
എന്നാൽ 18ന് ഞായർ രാവിലെ പ്രാദേശിക സമയം 6 മണിയോടെ (ഇന്ത്യൻസമയം പുലർച്ചെ 1.30 ന്) ടൈറ്റാനിക് സന്ദർശനത്തിന് പുറപ്പെട്ട ടൈറ്റന്റെ യാത്ര അന്ത്യയാത്രയായി മാറുകയായിരുന്നു. പരമാവധി 96 മണിക്കൂർ നേരത്തേക്ക് മാത്രമുള്ള ഓക്സിജൻ ശേഖരിക്കാൻ കഴിയുന്ന ടൈറ്റൻ, കാണാതായെന്ന് വ്യക്തമായതിന് പിന്നാലെ തീവ്രമായ തിരച്ചിലാരംഭിച്ചിരുന്നു.

എന്നാൽ 96 മണിക്കൂർ പിന്നിട്ടശേഷവും ടൈറ്റൻ പേടകം കണ്ടെത്താനായില്ല. ഏറ്റവുമൊടുവിൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിൽനിന്നു ഏകദേശം 1,600 അടി അകലെ പൊട്ടിത്തെറിച്ച നിലയിൽ ടൈറ്റന്റെ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. ഉള്ളിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായാണ് യുഎസ് കോസ്റ്റ്ഗാർഡ് കണക്കാക്കുന്നത്. 1912 ഏപ്രിൽ 14 ന് ആയിരുന്നു ടൈറ്റാനിക്കിന്റെ അപകടം.
111 വർഷങ്ങൾക്കിപ്പുറം, ടൈറ്റാനിക് സന്ദർശനത്തിനായുള്ള യാത്രയിൽ ടൈറ്റാനിക്കിന്റെ പേരിനോട് സാമ്യമുള്ള ടൈറ്റനും അപകടത്തിൽപ്പെടുകയും അതിൽ ഉണ്ടായിരുന്ന യാത്രക്കാർ കൊല്ലപ്പെടുകയും ചെയ്യുമ്പോൾ, യാദൃശ്ചികമായി സംഭവിച്ചതാണ് എങ്കിൽക്കൂടി അതിൽ ചില സമാനതകൾ കാണാം. ടൈറ്റാനിക്ക് അപകടത്തിൽപ്പെട്ടത് അതിന്റെ ശിൽപ്പിയുമായിട്ടാണ്. അതേരീതിയിൽ ടൈറ്റനും തന്റെ നിർമാണത്തിൽ പ്രധാന പങ്കുവഹിച്ചിരുന്ന ആളുമായാണ് ദുരന്തത്തിലേക്ക് യാത്രയായത്.

ടൈറ്റാനിക്കിന്റെ അപകടത്തോടൊപ്പം കപ്പൽ മുങ്ങുമെന്ന ഉറപ്പായിട്ടും രക്ഷപ്പെടാൻ ശ്രമിക്കാതെ മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിച്ച തോമസ് ആൻഡ്രൂസിന്റെ കഥയും പ്രശസ്തമാണ്. ടൈറ്റാനിക്കിന്റെ ഡിസൈനിങ്ങിൽ മുഖ്യ പങ്ക് വഹിച്ചയാളാണ് തോമസ് ആൻഡ്രൂസ്. കപ്പലിന്റെ കന്നിയാത്രയിൽ പോരായ്മകൾ അറിയുന്നതിനായി ടിക്കറ്റ് നമ്പർ 112050-ൽ ഫസ്റ്റ് ക്ലാസ് യാത്രക്കാരനായി അദ്ദേഹവും കപ്പലിൽ ഉണ്ടായിരുന്നു.
യാത്രയ്ക്കിടെ നോട്ട്പാഡും പെൻസിലും ഉപയോഗിച്ച് അദ്ദേഹം കുറിപ്പുകൾ തയാറാക്കുന്നുണ്ടായിരുന്നു. ഒടുവിൽ കപ്പൽ മഞ്ഞുമലയിൽ ഇടിച്ചപ്പോൾ കപ്പൽ മുങ്ങുമെന്ന് മനസിലാക്കി രക്ഷാപ്രവർത്തനത്തിന് പ്രേരിപ്പിച്ചത് തോമസ് ആൻഡ്രൂസ് ആയിരുന്നു. കപ്പലിലെ വെള്ളപ്പൊക്കമുള്ള സ്ഥലങ്ങൾ, മെയിൽ റൂമും റാക്കറ്റ് കോർട്ടും ഉൾപ്പെടെ പരിശോധിക്കുകയും രണ്ട് മണിക്കൂറിനുള്ളിൽ കപ്പൽ മുങ്ങുമെന്ന് ആൻഡ്രൂസ് പ്രവചിക്കുകയും ചെയ്തു.
ഒരിക്കലും മുങ്ങാത്ത കപ്പലിന് ഒന്നും സംഭവിക്കില്ല എന്ന ധാരണയിലായിരുന്നു പലരും. എന്നാൽ അപകടത്തിന്റെ വ്യാപ്തി മനസിലാക്കി രക്ഷപ്പെടാൻ അദ്ദേഹം ആളുകളോട് നിർദേശിച്ചു. എന്നാൽ ഈ ഘട്ടത്തിലൊന്നും സ്വയം രക്ഷപ്പെടാൻ അദ്ദേഹം ശ്രമിച്ചില്ലെന്ന് രക്ഷപ്പെട്ടവർ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. ടൈറ്റാനിക് അപകടത്തിന് ശേഷം കപ്പലിൽ മതിയായ സുരക്ഷാ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല എന്ന നിലയ്ക്ക് ചില വാർത്തകൾ വന്നിരുന്നു.
മുഴുവൻ യാത്രക്കാർക്കും വേണ്ട ലൈഫ് ബോട്ട് കപ്പലിൽ ഉണ്ടായിരിക്കണമെന്ന് തോമസ് ആൻഡ്രൂസ് വാദിച്ചിരുന്നു. എന്നാൽ കപ്പൽ കമ്പനിയായ വൈറ്റ് സ്റ്റാർ ലൈൻ അതിനു തയാറായില്ല. അധിക ബോട്ടുകൾ മുകളിലെ ഡെക്കിന്റെ സ്ഥലം നഷ്ടപ്പെടുത്തുമെന്നും മനോഹരമായ അവിടെ ഫസ്റ്റ് ക്ലാസ് യാത്രക്കാർ നടക്കാൻ ആഗ്രഹിക്കുന്നതായുമാണ് കമ്പനി അദ്ദേഹത്തെ അറിയിച്ചത്.
കൂടുതൽ ലൈഫ് ബോട്ടുകൾ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ യാത്രക്കാരെ രക്ഷപ്പെടുത്താമായിരുന്നു. കപ്പൽ മുങ്ങിത്താഴുമ്പോൾ തന്റെ അധ്വാനം ഒരു ദുരന്തമായി മാറിയത് കണ്ട് രക്ഷപ്പെടാൻ തയാറാകാതെ ലൈഫ് ജാക്കറ്റുകൾ പോലും ഉപേക്ഷിച്ച് മരണം വരിച്ച് തോമസ് ആൻഡ്രൂസും ടൈറ്റാനിക്ക് ജീവനെടുത്ത അനേകം പേരിൽ ഒന്നായി മാറി.
111 വർഷങ്ങൾക്കിപ്പുറം, ടൈറ്റാനിക്കിന്റെ പേരിനെ അനുസ്മരിപ്പിക്കുന്ന, ടൈറ്റാനിക് സന്ദർശനവാഹനം എന്ന നിലയിൽ പേരെടുത്ത ടൈറ്റൻ പേടകവും തന്റെ നിർമാതാവുമായാണ് അന്ത്യയാത്ര നടത്തിയത്. ടൈറ്റനിലെ അഞ്ച് യാത്രക്കാരുടെ കൂട്ടത്തിൽ ഓഷ്യൻഗേറ്റിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സ്റ്റോക്ക്‌ടൺ റഷും ഉൾപ്പെട്ടിരുന്നു. ടൈറ്റന്റെ നിർമാണത്തിനുൾപ്പെടെ മുൻകൈയെടുത്തത് റഷ് ആയിരുന്നു.
ആഴക്കടലിലേക്കുള്ള പ്രവേശനം കൂടുതൽ സുഗമമാക്കാൻ അറുപത്തൊന്നുകാരനായ റഷ് 2009 ലാണ് ഓഷ്യൻഗേറ്റ് കമ്പനി സ്ഥാപിച്ചത്. 2015ലാണ് ഓഷൻഗേറ്റ് ആദ്യമായി 'സൈക്ലോപ്സ്' എന്ന സമുദ്രപേടകം പരീക്ഷിച്ചത്. തുടർന്ന് ടൈറ്റാനിക്കിന്റെ ദുരന്ത കാഴ്ചകൾ വരുമാനമാക്കി മാറ്റാനുള്ള ചിന്തയിൽ ടൈറ്റൻ പേടകം നിർമിക്കുകയും ഒരാൾക്ക് രണ്ട്കോടി രൂപ ടിക്കറ്റ് ചാർജ് എന്ന നിലയിൽ ടൈറ്റാനിക്ക് സന്ദർശന യാത്രകൾ ആരംഭിക്കുകയുമായിരുന്നു.
ഒടുവിൽ അന്ത്യയാത്രയിൽ ടൈറ്റനോടൊപ്പം സ്റ്റോക്ക്‌ടൺ റഷും മരണം വരിച്ചു. ടൈറ്റാനിക്കുമായി ടൈറ്റന്റെ അപകടത്തിന് സമാനതയുണ്ടെന്ന് ടൈറ്റാനിക് എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ വിഖ്യാതനായി മാറിയ ജെയിംസ് കാമറൂണും ചൂണ്ടിക്കാട്ടുന്നുണ്ട്. മഞ്ഞ് മലകൾ സംബന്ധിച്ച മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും ടൈറ്റാനിക് ആ ദുരന്തത്തിലേക്ക് പോയി. അതേപോലെ നിർമാണത്തിലെ അപാകത ചൂണ്ടിക്കാണിച്ചിട്ടും മനസിലാക്കാതെ ടൈറ്റനും നാശത്തിലേക്ക് പോയി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ടൈറ്റാനിക് ആഢംബര രൂപം കൊണ്ട് അതിശയിപ്പിച്ചപ്പോൾ, ടൈറ്റൻ അതിശയിപ്പിച്ചത് 'ആഢംബര' നിരക്കുകൊണ്ടായിരുന്നു. ടൈറ്റാനിക്കിന്റെ കാഴ്ചകൾ കാണാൻ രണ്ട് കോടിയിലേറെ രൂപയാണ് ഒരാൾ നൽകേണ്ടിയിരുന്നത്. ടിക്കറ്റ് നിരക്ക് കേട്ട് ഉയർന്ന തുകയ്ക്ക് സുഗമമായ യാത്രയാകും ലഭിക്കുകയെന്ന് കരുതരുത്. ടൈറ്റന്റെ ഇടുങ്ങിയ ഉള്ളിൽ നിലത്ത് കുത്തിയിരുന്നുവേണം യാത്ര.
22 അടിയും 23000 പൗണ്ടും ഭാരമുള്ള സബ്‌മെർസിബിൾ, ഭാരം കുറഞ്ഞ കാർബൺ ഫൈബർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, കാർബൺ ഫൈബർ ട്യൂബിനുള്ളിലെ അടിത്തട്ടിൽ യാത്രക്കാർ തറയിൽ കാലു കുത്തി ഇരിക്കേണ്ട അവസ്ഥയാണ്. യാത്രക്കാർക്ക് ടൈറ്റാനിക് കാഴ്ചകൾ കാണാൻ പോർട്ടൽ അല്ലാതെ ജനാലകളൊന്നും ഉണ്ടായിരുന്നില്ല.
ടൈറ്റാനിക് അപകടത്തിൽ പെട്ടതിന് പിന്നാലെ തോമസ് ആൻഡ്രൂസ് ഉന്നയിച്ച സുരക്ഷാ പ്രശ്നം ചർച്ചയായപോലെ, ടൈറ്റൻ അപകടത്തിൽപ്പെട്ട് ഉടമ അടക്കം മരിച്ചതിന് പിന്നാലെ ടൈറ്റന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു എന്ന മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ എത്തിയിട്ടുണ്ട്. ടൈറ്റന്റെ മാതൃകമ്പനിയായ ഓഷ്യൻഗേറ്റിന്റെ മുൻ ഓപ്പറേഷൻസ് ഡയറക്ടർ ഡേവിഡ് ലോക്‌റിഡ്ജ് ആണ് വെളിപ്പെടുത്തൽ നടത്തിയത്.
അത്രയും ആഴത്തിൽ പോയാൽ, മർദത്തെ മറികടക്കാനുള്ള ശേഷി കപ്പലിന്റെ പുറംതോടി(Hull)നില്ലെന്ന് ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും എന്നാൽ ചെവിക്കൊണ്ടില്ലെന്നുമാണ് ആരോപണം. അപകടം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെയാണ് തനിക്ക് ജോലി നഷ്ടമായത് എന്നും അദ്ദേഹം പറയുന്നു. കടലിനടിയിലുണ്ടായ ശക്തമായ മർദത്തിൽ പേടകം ഉൾവലിഞ്ഞുണ്ടായ സ്ഫോടനത്തിലാണ് ടൈറ്റൻ തകർന്നത് എന്ന അധികൃതരുടെ പ്രാഥമിക നിഗമനം ഡേവിഡ് ലോക്‌റിഡ്ജിന്റെ വാദത്തെ ശരിവയ്ക്കുന്നു.


Click it and Unblock the Notifications