പൊടിപോലുമില്ല, കണ്ടുപിടിക്കാൻ! ഗായകന്റെ 40 ലക്ഷത്തിന്റെ എസ്‌യുവി കാർ അപ്പാടെ 'അപ്രത്യക്ഷമായി'
ഒരു വണ്ടി വാങ്ങണമെന്ന മോഹം മനസിൽ കൊണ്ടുനടക്കുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. ചിലർ ഏറെ നാളത്തെ പ്രയത്നത്തിനൊടുവിൽ ആ മോഹം സഫലമാക്കുന്നു. എന്നാൽ ആശിച്ച് മോഹിച്ച് സ്വന്തമാക്കിയ കാർ കണ്ട് കൊതിതീരും മുമ്പേ നഷ്ടപ്പെട്ടാൽ എന്തായിരിക്കും അവസ്ഥ. ചോദിക്കേണ്ടതില്ല. ഹൃദയഭേദകം തന്നെ.
ആ ഹൃദയവേദന ഇപ്പോൾ നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളാണ് ബിന്നി ശർമ്മ എന്ന ഗുജറാത്തി ഗായകൻ. ബിന്നിയുടെ 40 ലക്ഷം വില വരുന്ന എസ്‌യുവി കാർ ഇപ്പോൾ എവിടെയാണ് എന്ന് അദ്ദേഹത്തിന് ഒരു പിടിയുമില്ല. കാർ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെ അഭ്യർഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിന്നി.

തന്റെ എസ്യുവി കാർ ഹിമാചലിൽ നിന്ന് സ്വന്തം വീട് സ്ഥിതിചെയ്യുന്ന അഹമ്മദാബാദിലേക്ക് അയയ്ക്കാനുള്ള ബിന്നിയുടെ ശ്രമമാണ് നാട്ടുകാരുടെ സഹായം തേടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടേണ്ട അവസ്ഥയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ബിന്നിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്ന വിവരങ്ങൾ പ്രകാരം വാഹനം വീട്ടിലേക്ക് അയയ്ക്കാനായി അദ്ദേഹം ഒരു ഓൺലൈൻ വെബ്സൈറ്റിന്റെ സഹായം തേടി.
നഗരങ്ങൾക്കിടയിൽ വാഹനങ്ങൾ കൊണ്ടുപോകാൻ സഹായിക്കുന്ന "movemycar" എന്ന വെബ്‌സൈറ്റ് വഴിയാണ് താൻ ഒരു സ്ഥാപനത്തെ കണ്ടെത്തിയതെന്ന് ശർമ്മ പറഞ്ഞു. തുടർന്ന് ട്രാൻസ്‌പോർട്ട് ട്രക്കിൽ കാർ കയറ്റിയ ശേഷം ട്രാൻസ്‌പോർട്ടർ ആശയവിനിമയം നിർത്തിയാതായും ഇൻവോയ്‌സിൽ സമ്മതിച്ചതിലും കൂടുതൽ പണം തട്ടിയെടുക്കാൻ ശ്രമിച്ചതായും ബിന്നി വെളിപ്പെടുത്തി.

''എന്റെ വാഹനം കൈക്കലാക്കിയ ശേഷം കൈവശം വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഞാൻ കൂടുതൽ പണം നൽകിയില്ലെങ്കിൽ എന്റെ കാറിന് കേടുപാടുകൾ വരുത്തുമെന്ന് ഭീഷണിപ്പെടുത്തി, നിലവിൽ കാർ എവിടെയാണ് എന്നത് സംബന്ധിച്ച് എനിക്ക് യാതൊരു വിവരവുമില്ല''. തുടർന്നാണ് ഏറെ ഹൃദയവേദനയോടെ താൻ സഹായം അഭ്യർഥിക്കുന്നതെന്നും തന്റെ ഇൻസ്റ്റഗ്രാം കുടുംബത്തിന്റെ മുഴുവൻ സഹായവും ഉണ്ടാകണമെന്നും ബിന്നി അപേക്ഷിച്ചു.
അഗൾവാൾ എക്സ്പ്രസ് പാക്കേഴ്സ് ആൻഡ് മൂവേഴ്സ് എന്ന പേരിലുള്ള സ്ഥാപനമാണ് വാഹനം കൊണ്ടുപോകാനുള്ള ചുമതല ഏറ്റെടുത്തത് എന്നാണ് ബിന്നിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വ്യക്തമാക്കുന്നത്. അഗൾവാൾ എക്സ്പ്രസ് പാക്കേഴ്സിനും മൂവ് മൈ കാർ പോർട്ടലിനും എതിരെ ഒരു സൈബർ ക്രൈം പരാതിയും ഉപഭോക്തൃ ഫോറം പരാതിയും ഫയൽ ചെയ്തതായി ബിന്നി പറഞ്ഞു.
കൂടാതെ, കാർ മോഷ്ടിച്ചതിനും കൊള്ളയടിച്ചതിനും എഫ്‌ഐആർ ഫയൽ ചെയ്യുമെന്നും ബിന്നി ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. ഈ "തട്ടിപ്പുകാരെ"ക്കുറിച്ചും മൂവ് മൈ കാർ, ജസ്റ്റ് ഡയൽ, ഗൂഗിൾ പരസ്യങ്ങൾ എന്നിവ പോലുള്ള അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമുകളെക്കുറിച്ചും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
ഇത്തരം പരസ്യങ്ങൾ വിശ്വസിച്ചാല ഉപയോക്താക്കളുടെ സ്വത്തും പണവും കവർച്ച ചെയ്യപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുകയെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കി. സാധാരണയായി താൻ ആരോടും സഹായം അഭ്യർഥിക്കാറില്ല. അത്രയ്ക്ക് വിഷമം നേരിടുന്നതുകൊണ്ടാണ് ഇപ്പോൾ സഹായം തേടുന്നതെന്നും എല്ലാവരും വിവരം പരമാവധി ഷെയർ ചെയ്ത് കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കണമെന്നും ബിന്നി അഭ്യർഥിക്കുന്നു.
ബിന്നിയുടെ കാർ എവിടെ: ഓൺലൈനിൽ പതിവായി കാണുന്ന തട്ടിപ്പുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ അദ്ദേഹം കാർ കൊണ്ടുപോകാൻ സഹായം തേടിയെത്തിയത് വ്യാജ വെബ്സൈറ്റിനെ ആയിരിക്കാനാണ് സാധ്യത. പ്രൊഫഷണൽ സ്ഥാപനങ്ങളുടേതിന് സമാനമായ രീതിയിൽ സജ്ജീകരിച്ച വ്യാജ വെബ്സൈറ്റ് ആയിരിക്കാം അത്. ആദ്യഘട്ട പേയ്മെന്റ് ലഭിച്ചശേഷം വാഹനവുമായി തട്ടിപ്പുകാർ മുങ്ങിയിരിക്കാനാണ് സാധ്യത.
ഓൺലൈനിൽ കാണുന്ന പല സേവനങ്ങളുടെയും സഹായം സ്വീകരിക്കും മുമ്പ് അവയുടെ ആധികാരികത പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. സർക്കാർ ക്വാർട്ടേഴ്സിന്റെ ചിത്രം ഉപയോഗിച്ച് പ്രമുഖ സൈറ്റുകളിൽ പരസ്യം നൽകിയശേഷം വീട് തേടിയെത്തുന്നവരുടെ പണം തട്ടിയ സംഭവങ്ങളും ആളുകൾ ആശ്രയിക്കാൻ സാധ്യതയുള്ള വിവിധ സേവനങ്ങളുടെ വ്യാജ വെബ്സൈറ്റുകൾ സൃഷ്ടിച്ച് പണം തട്ടുന്നതുമൊക്കെ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അത്തരം ഓൺലൈൻ തട്ടിപ്പ് സംഭവങ്ങളുടെ ഏറ്റവും പുതിയ അധ്യായമാണ് ഈ കാർ മോഷണം. ഓൺലൈൻ വെബ്സൈറ്റുകളെ ആശ്രയിക്കും മുമ്പ് അവയുടെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ ഓൺലൈൻ സാന്നിധ്യം, അവലോകനങ്ങൾ, പ്രശസ്തി എന്നിവ പരിശോധിക്കുക. അവയുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചുള്ള എന്തെങ്കിലും പരാതികളും മുന്നറിയിപ്പുകളും നോക്കുക.
സാധ്യമെങ്കിൽ ബന്ധപ്പെടാനുള്ള വിവരങ്ങൾ, വിലാസം, ക്രെഡൻഷ്യലുകൾ എന്നിവ പരിശോധിക്കുക. വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ഓൺലൈനിൽ പങ്കിടുമ്പോൾ, വെബ്സൈറ്റ് സുരക്ഷിതമാണെന്ന് ഉറപ്പാക്കുക. URL സൂക്ഷ്മമായി പരിശോധിക്കുക. സുരക്ഷിതമല്ലാത്തതോ സംശയാസ്പദമായതോ ആയ വെബ്‌സൈറ്റുകളിൽ തന്ത്രപ്രധാനമായ വിശദാംശങ്ങൾ നൽകുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം ചെന്നുപെടുന്നത് ഓൺലൈൻ തട്ടിപ്പുകാരുടെ വലയിലാകും.
Image credit: Binny Sharma


Click it and Unblock the Notifications








