മഹാരാഷ്ട്രയിൽ പതിച്ച ലോഹ വളയം ചൈനീസ് റോക്കറ്റിന്റെ ഭാഗമെന്ന് സംശയം
മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലകളിൽ പതിച്ച സ്പേസ് ഡിബ്രീസ് ( ബഹിരാകാശ അവശിഷ്ടങ്ങൾ ) ചൈനീസ് റോക്കറ്റിന്റേതെന്ന് സംശയം. കഴിഞ്ഞ വർഷം ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ചൈനീസ് റോക്കറ്റിൽ നിന്നുള്ളതാകാം ഈ ഭാഗങ്ങൾ എന്നാണ് കരുതുന്നത്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലാണ് ലോഹ ഭാഗങ്ങൾ പതിച്ചത്. രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ( 6.5 - 10 അടി ) വ്യാസവും 40 കിലോഗ്രാമിൽ കൂടുതൽ (90 പൗണ്ട്) ഭാരവുമുള്ള ലോഹ വളയമാണ് നിലത്ത് പതിച്ച ലോഹ ഭാഗങ്ങളിൽ ഒന്ന്. ചന്ദ്രാപൂർ ജില്ലയിലെ സിന്ദേവാഹി ഗ്രാമത്തിലാണ് ഈ ലോഹ വളയം പതിച്ചത്.

അര മീറ്റർ (1.5 അടി) വ്യാസമുള്ള ഒരു വലിയ ലോഹ ഗോളമാണ് ആകാശത്ത് നിന്നും പതിച്ച മറ്റൊരു വസ്തു. ചന്ദ്രാപൂരിലെ തന്നെ മറ്റൊരു ഗ്രാമമായ പവൻപാറിലാണ് ഈ ലോഹ ഗോളം പതിച്ചത്. വലിയ സ്ഫോടന ശബ്ദത്തോടെയും പ്രകാശത്തോടെയുമാണ് ഈ ലോഹ ഭാഗങ്ങൾ നിലം പതിച്ചത്. കൈ കൊണ്ട് തൊടാൻ പോലും കഴിയാത്ത വിധത്തിൽ ചുട്ട് പൊള്ളുന്നവയായിരുന്ന ഇവ. കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ശനിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ ആകാശത്ത് ഉൽക്കാ പതനം പോലെയുള്ള തീജ്വാലകൾ കണ്ടിരുന്നു. പിന്നാലെയാണ് ഗ്രാമങ്ങളിൽ നിന്നും ലോഹ ഭാഗങ്ങൾ കണ്ടെത്തിയത്. പരിക്കുകളോ ഘടനാപരമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വലിയ സ്ഫോടന ശബ്ദത്തോടെയാണ് ലോഹ ഭാഗങ്ങൾ പതിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗ്രാമത്തിലെ ആളുകൾ സമൂഹ വിരുന്നിൽ പങ്കെടുക്കുന്ന സമയത്താണ് ലോഹ വളയം പതിച്ചത്. സ്ഫോടനം ഭയന്ന് ആളുകൾ അവരുടെ വീട്ടിലേക്ക് ഓടി, ഏകദേശം അരമണിക്കൂറോളം അകത്ത് തന്നെ നിന്നതായും ഗ്രാമത്തിലെ ആളുകൾ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ടെത്തിയ ലോഹ ഭാഗങ്ങൾ വിദഗ്ധ സംഘം പരിശോധിക്കുകയാണ്. റോക്കറ്റ് ബൂസ്റ്ററിന്റെ ഭാഗമാണ് നിലം പതിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ ലോഹ ഭാഗങ്ങൾ എവിടെയെങ്കിലും പതിച്ചിട്ടുണ്ടോ എന്നറിയാൻ മേഖലയിൽ കൂടുതൽ പരിശോധനകളും നടക്കുന്നുണ്ട്. 2021 ഫെബ്രുവരിയിൽ വിക്ഷേപിച്ച ചൈനീസ് റോക്കറ്റിൽ നിന്നുള്ള അവശിഷ്ടങ്ങളുടെ റീ എൻട്രി സമയവുമായി ഏറ്റവും പൊരുത്തപ്പെടുന്ന സമയത്താണ് ലോഹ ഭാഗങ്ങൾ പതിച്ചതെന്ന് ഐഎസ്ആർഒയിലെ ഉദ്യോഗസ്ഥർ പറയുന്നു.

റോക്കറ്റ് ബോഡികൾ അന്തരീക്ഷത്തിലേക്കുള്ള റീ എൻട്രിയെ അതിജീവിക്കുമ്പോഴാണ് നോസിലുകൾ, വളയങ്ങൾ, ടാങ്കുകൾ തുടങ്ങിയ റോക്കറ്റ് ഭാഗങ്ങൾ ഭൂമിയിൽ പതിക്കുന്നതെന്നും ഐഎസ്ആർഒ പറയുന്നു. ഇപ്പോൾ കണ്ടെത്തിയ വളയം ചൈനയുടെ ലോംഗ് മാർച്ച് 3 ബി റോക്കറ്റിന്റെ ഒരു ഭാഗവുമായി പൊരുത്തപ്പെടുന്നതായി ഹാർവാർഡ് സ്മിത്‌സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ ബഹിരാകാശ നിരീക്ഷകനായ ജോനാഥൻ മക്ഡവൽ ട്വീറ്റ് ചെയ്തു.

ഉൽക്കകളും റോക്കറ്റുകളുടെ ഭാഗങ്ങളും ഉപഗ്രഹ ഭാഗങ്ങളും ഒക്കെയാണ് സാധാരണ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്. ഇങ്ങനെ ബഹിരാകാശത്ത് നിന്നുള്ള വസ്തുക്കൾ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ വലിയ അളവിലുള്ള താപവും ഘർഷണവും സൃഷ്ടിക്കുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഘർഷണം മിക്കവാറും അവ കത്തി തീരാൻ കാരണം ആകും. അതിനാൽ തന്നെ ഭൂരിഭാഗം വസ്തുക്കളും ഭൌമോപരിതലത്തിൽ എത്തുന്നതിന് മുമ്പ് തന്നെ കത്തിത്തീരാനാണ് സാധ്യത. പക്ഷെ വലിയ ഭാഗങ്ങൾ പലപ്പോഴും ഇങ്ങനെ പൂർണമായി നശിപ്പിക്കപ്പെടാറില്ല.

അവയുടെ അവശിഷ്ടങ്ങൾ ഗ്രഹത്തിന്റെ ഉപരിതലത്തിൽ പതിക്കുകയും ചെയ്യുന്നു. ഇത്തരം വസ്തുക്കൾക്ക് അപകട സാധ്യത കുറവാണെന്നാണ് സാധാരണ ഗതിയിലെ വിലയിരുത്തൽ. എന്നാൽ അപൂർവമായി നാശനഷ്ടങ്ങൾക്കും ഇവ കാരണം ആകാറുണ്ട്. ചൈനീസ് ലോങ് മാർച്ച് റോക്കറ്റിന്റെ ഭാഗങ്ങൾ നേരത്തെയും ഭൂമിയിൽ പതിച്ചിട്ടുണ്ട്. 2020ൽ ആണ് ഈ സംഭവം. ഐവറി കോസ്റ്റിലെ ഗ്രാമീണ മേഖലകളിൽ ആണ് അന്ന് ലോങ് മാർച്ച് റോക്കറ്റിന്റെ ഭാഗങ്ങൾ പതിച്ചത്. ആർക്കും പക്ഷെ പരിക്കുകളോ മരണമോ സംഭവിച്ചിട്ടില്ല.


Click it and Unblock the Notifications