സ്‌പൈസ്‌ജെറ്റിന് നേരെ റാൻസംവെയർ ആക്രമണം; യാത്രക്കാർ കുടുങ്ങിയത് മണിക്കൂറുകളോളം
കഴിഞ്ഞ ദിവസം രാത്രിയാണ് വിമാനക്കമ്പനിയായ സ്പൈസ്ജെറ്റിന് നേരെ റാൻസംവെയർ ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് സ്പൈസ്ജെറ്റ് സേവനങ്ങൾ വ്യാപകമായി തടസപ്പെട്ടു. വിമാന സർവീസുകൾ വൈകിയതിനെത്തുടർന്ന് 100 കണക്കിന് യാത്രികർ പല വിമാനത്താവളങ്ങളിലും വിമാനങ്ങളിലുമായി കുടുങ്ങിക്കിടക്കുന്ന സാഹചര്യവും ഉണ്ടായി. സ്പൈസ്ജെറ്റ് വിമാനങ്ങൾ വൈകുന്ന സാഹചര്യം വാർത്തയാകുകയും നവമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയും ചെയ്തതിന് പിന്നാലെയാണ് റാൻസംവെയർ ആക്രമണത്തെത്തുടർന്നാണ് സർവീസുകൾ വൈകിയതെന്ന് സ്പൈസ്ജെറ്റ് വിശദീകരിച്ചത്. പ്രശ്നങ്ങൾ പരിഹരിച്ചെന്നും വിമാന സർവീസുകൾ സാധാരണ നിലയിൽ ആയെന്നും കമ്പനി അറിയിച്ചു.

"ചില സ്പൈസ്ജെറ്റ് സിസ്റ്റങ്ങൾക്ക് നേരെ ഇന്നലെ രാത്രി ഒരു റാൻസംവെയർ ആക്രമണം നടന്നു. അത് ഇന്ന് രാവിലെയുള്ള ഫ്ലൈറ്റ് ഡിപ്പാർച്ചറുകൾ വൈകാൻ കാരണമായി. ഞങ്ങളുടെ ഐടി ടീം സ്ഥിതിഗതികൾ കണ്ടെയ്ൻ ചെയ്യുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു. ഫ്ലൈറ്റ് സർവീസുകൾ ഇപ്പോൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നു." സ്പൈസ്ജെറ്റ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു.
പ്രശ്നങ്ങൾ പരിഹരിച്ചതായി സ്പൈസ്ജെറ്റ് അറിയിച്ച ശേഷവും ചിലയിടങ്ങളിൽ യാത്രികർ കുടുങ്ങിക്കിടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലും നേരത്തെ പറഞ്ഞ വിശദീകരണക്കുറിപ്പിന് താഴെയും കുടുങ്ങിക്കിടക്കുന്നവർ പ്രതിഷേധം അറിയിച്ചിരുന്നു. മണിക്കൂറുകളോളം വിമാനങ്ങളിലും എയർപോർട്ടിലും കുടുങ്ങിയെന്നും ഭക്ഷണവും വെള്ളവും പോലും ലഭിച്ചില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു.

കഴിഞ്ഞയാഴ്ച ഡൽഹി വിമാനത്താവളത്തിൽ നിന്നുമുള്ള സ്പൈസ്ജെറ്റ് സർവീസുകൾ തടസപ്പെട്ടിരുന്നു. "ക്യാഷ് ആൻഡ് ക്യാരി" മോഡലിൽ പ്രവർത്തിക്കുന്ന കമ്പനി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎഐ) പണം അടയ്ക്കാൻ വീഴ്ച വരുത്തിയതിനെത്തുടർന്ന് വിമാനങ്ങൾ തടഞ്ഞിടുകയായിരുന്നു. സോഫ്‌റ്റ്‌വെയർ തകരാർ കാരണമാണ് പ്രതിദിന പേയ്‌മെന്റ് വൈകിയതെന്നും പ്രശ്നങ്ങൾ പരിഹരിച്ചെന്നും വിമാന സർവീസ് സാധാരണ രീതിയിൽ പ്രവർത്തിക്കുകയാണെന്നുമായിരുന്നു അന്ന് കമ്പനി നൽകിയ വിശദീകരണം. ഇത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും കമ്പനി വക്താവ് പറഞ്ഞു.

"ക്യാഷ് ആൻഡ് ക്യാരി" രീതിയിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾ നാവിഗേഷൻ, ലാൻഡിങ്, പാർക്കിങ് തുടങ്ങിയ മറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് പ്രതിദിനം പണം അടയ്ക്കണം. നേരത്തെയുള്ള കുടിശ്ശിക തീർക്കാൻ കഴിയാത്തതിനാലാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 2020ൽ സ്പൈസ്ജെറ്റിനെ "ക്യാഷ് ആൻഡ് കാരി" വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.

റാൻസംവെയർ
സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്ന അപകടകരമായ മാൽവെയർ സോഫ്റ്റ്വയറാണ് റാൻസംവെയർ. ബാധിക്കുന്ന കമ്പ്യൂട്ടറിലോ നെറ്റ്വർക്കിലോ ഉള്ള ഡാറ്റ എൻക്രിപ്റ്റ് ചെയ്യാൻ റാൻസംവെയറുകൾക്ക് സാധിക്കും. ഈ ഡാറ്റ പുറത്ത് വിടാതിരിക്കാനും അല്ലെങ്കിൽ തിരിച്ചുകിട്ടണമെങ്കിൽ പണം ആവശ്യപ്പെടുകയും ചെയ്യുന്നു. പണം നൽകാത്ത ആളുകളുടെ ഡാറ്റ ഡാർക്ക് വെബിലൂടെ തട്ടിപ്പുകാർ പുറത്ത് വിടുകയും ചെയ്യും. സാധാരണ ഗതിയിൽ വലിയ കമ്പനികൾക്ക് നേരെയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നത്. റാൻസംവെയറുകളായി ഉപയോഗിക്കുന്ന രണ്ട് തരം മാൽവെയറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ലോക്കർ റാൻസംവെയർ
കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ തടയുന്ന റാൻസംവെയറുകളാണ് ലോക്കർ റാൻസംവെയർ എന്ന് അറിയപ്പെടുന്നത്. ഉദാഹരണത്തിന്, നിങ്ങളുടെ പിസിയുടെ മൗസും കീബോർഡും ഭാഗികമായി ഡിസേബിൾ ചെയ്യുക, ഡെസ്ക്ടോപ്പിലേക്കുള്ള ആക്സസ് തടയുക എന്നിവയെല്ലാം ലോക്കർ റാൻസംവെയർ രീതികളാണ്. ലോക്കർ റാൻസംവെയർ സാധാരണ ഗതിയിൽ നിങ്ങളുടെ ഫയലുകളെ ലക്ഷ്യമിടുന്നില്ല എന്ന കാര്യം ശ്രദ്ധിക്കണം. ക്രിപ്‌റ്റോ റാൻസംവെയറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ക്രിപ്‌റ്റോ റാൻസംവെയർ
മറ്റൊരു അപകടകാരിയായ റാൻസംവെയർ ആണ് ക്രിപ്റ്റോ റാൻസംവെയർ. ഡോക്യുമെന്റുകൾ, ഫോട്ടോസ്, വീഡിയോസ് എന്നിവ പോലുള്ള നിങ്ങളുടെ പ്രധാനപ്പെട്ട ഡാറ്റ എൻക്രിപ്റ്റ് ചെയ്യുകയാണ് ക്രിപ്‌റ്റോ റാൻസംവെയറിന്റെ രീതി. ബേസിക് കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ ക്രിപ്‌റ്റോ റാൻസംവെയർ ബാധിക്കാറില്ല. ഉപയോക്താക്കൾക്ക് അവരുടെ ക്രിപ്‌റ്റോ റാൻസംവെയർ ബാധിച്ച ഫയലുകൾ കാണാൻ കഴിയും. എന്നാൽ ഇവ ആക്‌സസ് ചെയ്യാൻ സാധിക്കില്ല. ഹാക്കർമാർ ആവശ്യപ്പെട്ട പണം സമയ പരിധിക്കുള്ളിൽ നൽകിയില്ലെങ്കിൽ ഫയലുകൾ ഇല്ലാതാക്കുകയും ചെയ്യും.


Click it and Unblock the Notifications








