ലൈസൻസ് എടുക്കാം; കേന്ദ്ര സർക്കാരിന് വഴങ്ങി സ്റ്റാർലിങ്ക്
ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക് ഉടൻ തന്നെ ഇന്ത്യയിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കും. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ലൈസൻസ് എടുക്കാനും കമ്പനി ഉടൻ അപേക്ഷ നൽകും. രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ അനുമതി വാങ്ങാൻ സ്റ്റാർലിങ്കിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് കമ്പനിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നതിനുള്ള വാണിജ്യ ലൈസൻസിന് ജനുവരിയിൽ തന്നെ അപേക്ഷ നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ലൈസൻസിനായി ഉടൻ അപേക്ഷ സമർപ്പിക്കുമെന്ന് സ്റ്റാർലിങ്ക് കൺട്രി ഡയറക്ടർ സഞ്ജയ് ഭാർഗവ ലിങ്ക്ഡിൻ പോസ്റ്റിലാണ് വ്യക്തമാക്കിയത്. "ഞങ്ങൾക്ക് 2022 ജനുവരി 31 നോ അതിന് മുമ്പോ വാണിജ്യ ലൈസൻസിനായി അപേക്ഷ സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്, (ഞങ്ങൾ ചില പ്രധാന തടസ്സങ്ങൾ നേരിട്ടില്ലെങ്കിൽ)." വ്യക്തികൾക്കും സ്വകാര്യ മേഖലയ്ക്കും പ്രത്യേകവും സർക്കാർ സംവിധാനങ്ങൾക്ക് പ്രത്യേകവും സർവീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സ്റ്റാർലിങ്ക് ഇന്ത്യയിലെ സേവനങ്ങൾ പ്രഖ്യാപിക്കുകയും സർവീസിനായുള്ള പ്രീ ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു. സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള വരവ് വലിയ ചർച്ചാ വിഷയം ആയതിന് പിന്നാലെയാണ് ലൈസൻസ് എടുത്തിട്ട് മതി സർവീസ് എന്ന് കേന്ദ്ര സർക്കാർ സ്റ്റാർലിങ്കിനെ അറിയിച്ചത്.

രാജ്യത്ത് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ, സ്റ്റാർ ലിങ്ക് ബുക്കിങ് ആരംഭിച്ചത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയായിരുന്നു കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ഇടപെടൽ. ഏത് സ്വകാര്യ കമ്പനിയ്ക്കും രാജ്യത്ത് സാറ്റലൈറ്റ് അധിഷ്‌ഠിത സേവനങ്ങൾ നൽകണമെങ്കിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് ലൈസൻസ് എടുക്കേണ്ടതുണ്ട്. നിലവിൽ ഈ രീതിയിൽ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് സ്റ്റാർലിങ്കിന് ലൈസൻസ് ലഭിച്ചിട്ടില്ലെന്നും അതിനാൽ സർവീസുകൾ വാഗ്ദാനം ചെയ്യുന്നത് നിർത്തി വയ്ക്കണമെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. പ്രീബുക്കിങ് അവസാനിപ്പിക്കാനും ഉപയോക്താക്കൾ ബുക്കിങ് നടത്തരുതെന്നും ടെലിക്കോം മന്ത്രാലയം നിർദേശം നൽകി. പിന്നാലെ സ്റ്റാർലിങ്ക് വെബ്സൈറ്റിലെ പ്രീ ബുക്കിങ് പോർട്ടലും കമ്പനി അടച്ചിരിക്കുകയാണ്.

ഇന്ത്യയിൽ ഇതിനകം 5,000 പ്രീ ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് സ്റ്റാർലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാർഗവ പറഞ്ഞിരുന്നു. നിലവിൽ ലൈസൻസ് ഇല്ലാത്ത കമ്പനിയ്ക്ക് ബുക്ക് ചെയ്തവർക്കെല്ലാം ഉടൻ സേവനം ലഭ്യമാക്കാൻ കഴിയില്ല. എങ്കിലും ലൈസൻസ് ലഭിച്ചു കഴിഞ്ഞാൽ ഇവർക്ക് മുൻഗണന ലഭിക്കാൻ സാധ്യതയുണ്ട്. പ്രീ ബുക്കിങ് ചെയ്തവർക്ക് ഇന്റര്‍നെറ്റ് സാറ്റലൈറ്റ് ഡിഷ് , റിസീവര്‍ തുടങ്ങി നെറ്റ്വർക്ക് സെറ്റ് ചെയ്യാനുള്ള ഡിവൈസുകളും സ്റ്റാർലിങ്ക് നൽകും. ബീറ്റ ഘട്ടത്തിൽ 50 മുതൽ 150 എംബിപിഎസ് വരെ ഡാറ്റ സ്പീഡ് ആണ് സ്റ്റാർലിങ്ക് വാഗ്ദാനം ചെയ്യുന്നത്. ഭാവിയിൽ സ്പീഡ് 1ജിബിപിഎസ് വരെ ആയി ഉയരുമെന്നും കമ്പനി അവകാശപ്പെടുന്നു. പ്രീ ബുക്കിങ് ചെയ്യുന്നവരിൽ നിന്നും നിക്ഷേപം എന്ന നിലയിൽ 99 ഡോളർ ( 7,350 രൂപ ) ഈടാക്കിയിരുന്നു. സേവനം ആക്ടീവ് ആക്കിയ ശേഷം ഈ തുക പ്രതിമാസ ഫീസുമായി ക്രമീകരിക്കും എന്നാണ് കമ്പനി പറയുന്നത്.

ഉപഗ്രഹ അധിഷ്‌ഠിത ഇന്റർനെറ്റ് സേവനങ്ങൾ 2022ന്റെ പകുതിയോടെയെങ്കിലും സ്റ്റാർലിങ്ക് രാജ്യത്ത് അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ലോഞ്ച് തീയതി അടക്കമുള്ള കാര്യങ്ങൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ലൈസൻസുമായി ബന്ധപ്പെട്ട് സർക്കാരുമായി ഉണ്ടായ കല്ലുകടി കമ്പനിയുടെ മുന്നോട്ട് പോക്കിനെ ബാധിക്കില്ലെന്ന് വേണം കരുതാൻ. ഇന്ത്യയിൽ സാറ്റലൈറ്റ് സേവനങ്ങൾ ആരംഭിക്കാനുള്ള കമ്പനിയുടെ പദ്ധതികളെക്കുറിച്ച് സഞ്ജയ് ഭാർഗവ നേരത്തെ വെളിപ്പെടുത്തിയിരുന്നു. രാജ്യത്ത് സ്‌പേസ് എക്‌സിന് 100 ശതമാനം ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറി ഉണ്ടെന്നും കമ്പനിക്ക് ലൈസൻസുകൾക്കായി അപേക്ഷിക്കാനും ഇന്ത്യയിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും കഴിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
100 ശതമാനം ബ്രോഡ്‌ബാൻഡ് ലഭിക്കാൻ ആഗ്രഹിക്കുന്ന ഗ്രാമീണ ഭരണകൂടങ്ങളുമായി സഹകരിക്കുമെന്നാണ് സ്റ്റാർലിങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ സ്ഥലങ്ങളിൽ ടെറസ്‌ട്രിയൽ ബ്രോഡ്‌ബാൻഡ് വഴി സേവനങ്ങൾ നൽകാൻ കമ്പനി പദ്ധതിയിടുന്നു, എന്നാൽ എത്തിച്ചേരാൻ പ്രയാസമുള്ള മേഖലകളിൽ നേരിട്ട് സാറ്റലൈറ്റ് ഇന്റർനെറ്റ് കണക്ഷനും നൽകും.

2022 ഡിസംബറോടെ ഇന്ത്യയിൽ 2,00,000 ത്തിൽ അധികം സാറ്റലൈറ്റ് ഇന്റർനെറ്റ് ഡിവൈസുകൾ ഇൻസ്റ്റാൾ ചെയ്യാനാണ് സ്റ്റാർലിങ്ക് ലക്ഷ്യമിടുന്നത്. ഇതിൽ 80 ശതമാനം ഡിവൈസുകളും ഗ്രാമീണ മേഖലയിൽ സ്ഥാപിക്കാൻ കഴിയുമെന്നാണ് സ്റ്റാർലിങ്ക് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ എല്ലായിടത്തും പൂർണമായി ബ്രോഡ്ബാൻഡ് കണക്ഷനുകൾ എത്തിക്കുന്നതിന് വലിയ പദ്ധതികൾ ആവശ്യമാണെന്ന് സ്റ്റാർലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാർഗവ പറയുന്നു. ഇതിനായി രാജ്യത്തെ സർവീസ് പ്രോവൈഡർമാർ തമ്മിലുള്ള സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വിപണി പിടിക്കാൻ സ്റ്റാര്‍ലിങ്ക് സബ്സിഡികൾ അടക്കമുള്ള പദ്ധതികൾ തയ്യാറാക്കുന്നതായാണ് വിവരം. വിപണി പിടിക്കൾ ലക്ഷ്യമിട്ട് മറ്റ് അന്താരാഷ്ട്ര വിപണികളേക്കാള്‍ കുറഞ്ഞ നിരക്കില്‍ സ്റ്റാർലിങ്ക് ഇന്ത്യയില്‍ സേവനം അവതരിപ്പിക്കുമെന്നാണ് വിലയിരുത്തൽ. സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്ക് സാധാരണ ഗതിയിൽ ചിലവ് കൂടുതൽ ആണ്. ഈ ചിലവിന് അനുസരിച്ച് പണം നൽകാൻ രാജ്യത്തെ സാധാരണ നെറ്റ് ഉപയോക്താക്കൾക്ക് കഴിയില്ലെന്നും സ്റ്റാർലിങ്കിന് അറിയാം. അതിനാൽ തന്നെ പ്രതീക്ഷിച്ച രീതിയിൽ ഉള്ള വളർച്ചയ്ക്ക് സൌജന്യ നിരക്കുകളും സർവീസുകളും കൂടിയേ തീരു.

നിലവിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള സാറ്റലൈറ്റ് ഇന്റർനെറ്റുമായി ബന്ധപ്പെട്ടാണ് ബീറ്റ പരീക്ഷണങ്ങൾ നടക്കുന്നത്. അടുത്ത വർഷം പകുതിയോടെ സാധാരണ യൂസേഴ്സിനും സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാർ ലിങ്ക് സേവനം ആരംഭിച്ചാൽ രാജ്യത്തെ ബ്രോഡ്ബാൻഡ് രംഗത്ത് കനത്ത മത്സരമായിരിക്കും നടക്കാൻ പോകുന്നത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളാകും സ്റ്റാർലിങ്കിന്റെ കടന്നു വരവിൽ ഏറ്റവും അധികം ബാധിക്കപ്പെടുക. ഇന്ത്യയിലെ ബ്രോഡ്ബാൻഡ് കമ്പനികളുമായി സ്റ്റാർലിങ്ക് സഹകരണത്തിന് തയ്യാറാകുന്നതായും ചില റിപ്പോർട്ടുകൾ സൂചന നൽകുന്നു.


Click it and Unblock the Notifications








