സഹപാഠികള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ ഓൺലൈനിലിട്ടു; വിദ്യാര്‍ത്ഥി അറസ്റ്റില്‍!
സഹപാഠികള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ പരപ്പന അഗ്രഹാര പോലീസ് അറസ്റ്റ് ചെയ്തു. സിദ്ദാര്‍ത്ഥ് ആണ് അറസ്റ്റിലായത്. ഇയാളെ റിമാന്റ് ചെയ്തു. ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനായി ഹോസ്റ്റലില്‍ വച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് ആരോപണം.

ഇരകളിലൊരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ സുഹൃത്താണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇയാളെ സഹായിച്ചതെന്ന് സൗത്ത് ഈസ്റ്റ് ഡിവിഷന്‍ പോലീസ് വ്യക്തമാക്കി. സിദ്ദാര്‍ത്ഥിനെ സഹായിച്ച പെണ്‍കുട്ടിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇത് രണ്ടാംതവണയാണ് പരാതിക്കാരി ഇയാള്‍ക്ക് എതിരെ പോലീസിനെ സമീപിക്കുന്നത്. ജൂലൈ ആദ്യം ഇവര്‍ സമാനമായ പരാതിപരപ്പന അഗ്രഹാര പോലീസില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് അവരുടെ സമൂഹ മാധ്യമ പേജില്‍ നിന്ന് വീഡിയോ നീക്കം ചെയ്തു.
ഏതാനും ദിവസം ഹോസ്റ്റലില്‍ താമസിച്ച സഹപാഠിയുടെ അമ്മയുടെ ദൃശ്യങ്ങളും ഇയാള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നതായി പരാതിക്കാരി ആരോപിച്ചു.
പരാതിക്കാരി സഹപാഠികളുടെ സഹായത്തോടെ കുറ്റാരോപിതന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് കണ്ടെത്തി. ഇതോടെ തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്തതെന്ന് തെളിഞ്ഞു. ബന്ധുവിന്റെ ഐപി അഡ്രസ്സ് ഉപയോഗിച്ചാണ് കുറ്റാരോപിതന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നത്.
സിദ്ദാര്‍ത്ഥിന് എതിരെ വിവരസാങ്കേതികവിദ്യാ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഇയാളുടെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നുവെന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് പോലീസെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Click it and Unblock the Notifications








