ഒന്നും ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല! കുടിലിൽനിന്ന് കൊട്ടാരത്തിലേക്ക് പിച്ചെയെ എത്തിച്ചത് കഠിനാധ്വാനം
ഗൂഗിൾ- ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ വാർഷിക ശമ്പളം സംബന്ധിച്ച വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വരികയും അത് ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം മാത്രം ശമ്പളവും മറ്റുമായി 1,854 കോടി രൂപ പിച്ചൈയ്ക്ക് ഗൂഗിളിൽനിന്ന് ലഭിച്ചു എന്നായിരുന്നു വാർത്ത.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരെ പിരിച്ചുവിടുന്ന ഗൂഗിൾ തങ്ങളുടെ സിഇഒയ്ക്ക് ഇത്ര ഉയർന്ന തുക നൽകുന്നതിലെ ധാർമ്മിക പ്രശ്നങ്ങളാണ് പലരും ചൂണ്ടിക്കാട്ടിയത്. എന്നാൽ അക്കാര്യങ്ങളൊക്കെ മാറ്റിനിർത്തിയാൽ, ഒരു സാധാരണ ഇന്ത്യൻ പൗരനിൽനിന്ന് ഇത്രയും ഉയർന്ന ശമ്പളം വാങ്ങുന്ന നിലയിലേക്കുള്ള പിച്ചൈയുടെ വളർച്ച ഏറെ പ്രചോദനം പകരുന്നതാണ്.

നിലവിൽ അമേരിക്കൻ പൗരത്വം ഉണ്ടെങ്കിലും ഇപ്പോഴും ഇന്ത്യയുടെ മകൻ തന്നെയാണ് സുന്ദർ പിച്ചൈ. ഇന്ത്യയോടുള്ള സ്നേഹം പലപ്പോഴും പിച്ചൈ വ്യക്തമാക്കിയിട്ടുമുണ്ട്. ചെന്നൈയിലെ സാധാരണ സർക്കാർ സ്കൂളിൽനിന്ന് പഠനം ആരംഭിച്ച സുന്ദർ പിച്ചൈ ഇന്ന് ലോകം ഉറ്റുനോക്കുന്ന ഗൂഗിൾ സിഇഒ ആയി മാറിയതും കോടികൾ ശമ്പളമായി വാങ്ങുന്നതും കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ്.
1972 ജൂലൈ 12-നു തമിഴ്നാട്ടിലെ ചെന്നൈയിലാണ് പിച്ചൈ സുന്ദരരാജൻ എന്ന സുന്ദർ പിച്ചൈ(Sundar Pichai) ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് രഘുനാഥ പിച്ചൈ ബ്രിട്ടീഷ് കമ്പനിയായ ജി.ഇ.സിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്നു. അമ്മ ലക്ഷ്മി ഒരു സ്റ്റെനോഗ്രാഫറും. ചെന്നൈയിലെ അശോക് നഗറിലെ രണ്ട് മുറികളുള്ള അപ്പാർട്ട്മെന്റിലാണ് പിച്ചൈ വളർന്നത്.

ചെന്നൈയിലെ അശോക് നഗറിലെ ജവഹർ വിദ്യാലയത്തിൽ ആയിരുന്നു പിച്ചൈയുടെ സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് മദ്രാസിലെ ഐഐടി വാന വാണി സ്കൂളിൽ നിന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ഖരക്പൂർ ഐഐടിയിൽ നിന്നും മെറ്റലർജിക്കൽ എഞ്ചിനിയറിങ്ങിൽ ബിടെക് ബിരുദം നേടി. ഇന്ന് ഖരക്പൂർ ഐഐടിയുടെ അഭിമാനമായ പൂർവവിദ്യാർഥിയാണ് പിച്ചൈ.
സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്നും മെറ്റീരിയൽ സയൻസസ് & എഞ്ചിനീയറിങ്ങിൽ എം.എസ്. ബിരുദവും പെൻസിൽവേനിയയിലെ വാർട്ടൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്നും എം.ബി.എ. ബിരുദവും നേടിയ ശേഷമായിരുന്നു ഔദ്യോഗിക ജീവിതത്തിലേക്കുള്ള പിച്ചൈയുടെ പ്രവേശനം. 2004ൽ ആണ് ഗൂഗിളിൽ എത്തിച്ചേർന്നത്. തുടർന്നങ്ങോട്ട് ഗൂഗിളിന്റെ വളർച്ചയ്ക്കായി പിച്ചൈ തന്റെ ജീരിതം ഉഴിഞ്ഞുവച്ചു.
2008-ൽ ഗൂഗിൾ ക്രോം ബ്രൗസർ തയ്യാറാക്കിയ സംഘത്തെ നയിച്ചത് പിച്ചൈ ആയിരുന്നു. തുടർന്നങ്ങോട്ട് നിർണായകമായ പല പ്രോജക്ടുകളിലും ഗൂഗിളിനെ നയിച്ച പിച്ചൈ പടിപടിയായി മുന്നേറി. പിൽക്കാലത്ത് ഗൂഗിൾ സ്ഥാപകൻ ലാറി പേജിന്റെ വലംകൈ എന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ പിച്ചൈയെ വിശേഷിപ്പിച്ചത്. 2015 ഓഗസ്റ്റ് 10-നു ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ ഉപവിഭാഗമായി ഗൂഗിൾ മാറി.
ഈ ഘട്ടത്തിലാണ് ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സുന്ദർ പിച്ചൈയെ ലാറി പേജ് നിയമിക്കുന്നത്. പിന്നെയും ഗൂഗിളിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ആൻഡി റൂബിന് ശേഷം ആൻഡ്രോയിഡ് അടക്കമുള്ള ഉൽപ്പന്നങ്ങളുടെ മേൽനോട്ടം വഹിക്കുകയും ചെയ്ത പിച്ചൈ, 2019 ഡിസംബറിൽ ആൽഫബെറ്റിന്റെ സിഇഒ ആയി.

ഏതൊരു ഇന്ത്യക്കാരനും അഭിമാനവും പ്രചോദനവും നൽകുന്നതാണ് പിച്ചൈയുടെ ജീവിതം. ആ ജീവിത നേട്ടങ്ങൾക്കുള്ള അംഗീകാരമായി രാജ്യം 2022 ൽ പത്മഭൂഷൺ പുരസ്കാരം നൽകി പിച്ചൈയെ ആദരിക്കുകയും ചെയ്തിരുന്നു. കഠിനാധ്വാനത്തിലൂടെ ഗൂഗിൾ തലപ്പത്തെത്തിയ പിച്ചൈയുടെ വളർച്ച ഔദ്യോഗികമായി മാത്രമല്ല, സാമ്പത്തികമായും ഏറെ മുന്നേറിയിരുന്നു.
ചെന്നൈയിലെ രണ്ട് മുറി വീട്ടിൽനിന്ന് ജീവിതം ആരംഭിച്ച പിച്ചൈ ഇന്ന് താമസിക്കുന്നത് 10,215 കോടി രൂപ മതിപ്പ് വരുന്ന വീട്ടിലാണ്. കാലിഫോർണിയയിലെ സാന്താ ക്ലാര കൗണ്ടിയിലെ ലോസ് ആൾട്ടോസിലെ ഒരു കുന്നിൻ മുകളിൽ 31.17 ഏക്കറിലാണ് പിച്ചൈയുടെ ഈ മണിമാളിക സ്ഥിതിചെയ്യുന്നത്. ആഢംബരത്തിന്റെ പര്യായപദമെന്ന് പിച്ചൈയുടെ ഈ വീടിനെ വിശേഷിപ്പിക്കാം.
ഈ വീടിന്റെ ഇന്റീരിയർ ഡിസൈനിങ്ങിന് മാത്രം 49 കോടി രൂപയാണ് ചെലവ്. ഒരു കുളം, ഇൻഫിനിറ്റി പൂൾ, ജിം, സ്പാ, വൈൻ നിലവറ, ലിഫ്റ്റുകൾ, ക്വാർട്ടേഴ്‌സ് എന്നിവയുൾപ്പെടെ സർവ സജ്ജീകരണങ്ങളും ഇവിടെയുണ്ട്. ഐഐടി ബിരുദധാരിയായ അഞ്ജലിയെ ആണ് സുന്ദർ പിച്ചൈ വിവാഹം കഴിച്ചിരിക്കുന്നത്. ഇവർക്ക് രണ്ട് മക്കളുമുണ്ട്.
നിരവധി പ്രതിസന്ധികൾ നേരിടുമ്പോഴും പതറാതെ പിടിച്ചുനിൽക്കാൻ ഗൂഗിളിന് കഴിയുന്നത് പ്രതിസന്ധികളിൽനിന്ന് പാഠം പഠിച്ച് വളർന്നുവന്ന സുന്ദർ പിച്ചൈയുടെ നായക മികവുകൊണ്ടുകൂടിയാണ്. സ്വന്തം പ്രതിഭാശക്തതിയാൽ ഇന്ന് ലോകത്തെ ഏറ്റവും മികച്ച സിഇഒമാരിൽ ഒരാളായി മാറാൻ പിച്ചൈക്ക് കഴിഞ്ഞു. അതിനാൽത്തന്നെ വളർന്നുവരുന്ന യുവ പ്രതിഭകൾക്ക് ഊർജവും ദിശാബോധവും പകരുന്ന ഒരു മികച്ച മാതൃകയാണ് പിച്ചൈയുടെ ജീവിതം.


Click it and Unblock the Notifications