സിം കാർഡിനും റീച്ചാർജ് കൂപ്പണുകൾക്കും വിൽപ്പന നികുതി ഈടാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി
സിം കാർഡുകൾ, റീചാർജ് കൂപ്പൺ വൗച്ചറുകൾ എന്നിവയെയും റിംഗ് ടോൺ, വാൾപേപ്പർ, മ്യൂസിക് ഡൗൺലോഡ് തുടങ്ങിയ മൂല്യവർദ്ധിത സേവനങ്ങളെയും ചരക്കുകളായി പരിഗണിക്കാൻ കഴിയില്ലെന്നും അതിനാൽത്തന്നെ അവയ്ക്ക് വിൽപ്പന നികുതി(sales tax) ഈടാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി. ആന്ധ്രാപ്രദേശ് നികുതി വകുപ്പിന്റെ വാദം തള്ളിക്കളഞ്ഞുകൊണ്ടാണ് കോടതിയുടെ നിർണായക വിധി.
അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിന് വിൽപ്പന നികുതി ചുമത്താനാകില്ലെന്നും സിം കാർഡുകൾ, റീചാർജ് കൂപ്പൺ വൗച്ചറുകൾ, റിംഗ് ടോൺ, വാൾപേപ്പർ, മ്യൂസിക് ഡൗൺലോഡ് തുടങ്ങിയവയൊന്നും ചരക്കുകളുടെ വിഭാഗത്തിൽ വരുന്നവ അല്ല എന്നും 2011ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിർണായക തീർപ്പ് കൽപ്പിച്ചിരിക്കുന്നത്.

ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധിക്കെതിരേ നികുതി വകുപ്പ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഏതെങ്കിലും 'മാധ്യമ'ത്തിൽ ഉള്ളടങ്ങിയിരിക്കുന്ന ഏതൊരു ബൗദ്ധിക സ്വത്തും (intellectual property) 'ചരക്ക്' എന്ന വിഭാഗത്തിൽ തന്നെയാണ് ഉൾപ്പെടുന്നത് എന്നും അങ്ങനെയേ കാണാൻ സാധിക്കൂ എന്നുമായിരുന്നു ആന്ധ്രാപ്രദേശ് നികുതി വകുപ്പിന്റെ നിലപാട്.
എന്നാൽ ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, ആന്ധ്രാപ്രദേശ് നികുതി വകുപ്പിന്റെ ഈ നിലപാട് തള്ളിക്കളഞ്ഞു. കോണ്ടാക്ടുകൾ ഉൾപ്പെടെ സംഭരിക്കാനും കോളുകൾ വിളിക്കാനും ഗെയിമുകൾ, സംഗീതം മുതലായവയെല്ലാം ആസ്വദിക്കാനും അവസരമൊരുക്കാൻ സിമ്മുകൾക്ക് സാധിക്കും. ചരക്കുകളുടെ പരിധിയിൽ ഉൾപ്പെടുത്താനുള്ള എല്ലാ നിർദിഷ്ട യോഗ്യതകളും സിമ്മിന് ഉണ്ടെന്നും അതിനാൽത്തന്നെ വിൽപ്പന നികുതിക്ക് വിധേയമാക്കണമെന്നും വകുപ്പ് വാദിച്ചു.

എന്നാൽ, ഈ വാദങ്ങളും സുപ്രീം കോടതി തള്ളിക്കളഞ്ഞു. നൽകുന്ന സേവനങ്ങളുടെ സ്വഭാവം അവ വിതരണം ചെയ്യുന്ന മാധ്യമങ്ങളുടെ രൂപത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽത്തന്നെ സിം കാർഡുകൾക്കും ബന്ധപ്പെട്ട മറ്റ് സേവനങ്ങൾക്കും വിൽപ്പന നികുതി ചുമത്താൻ സാധിക്കില്ലെന്ന് സുപ്രീം കോടതി വിധിക്കുകയായിരുന്നു.
എയർടെൽ, ടാറ്റ, ബിഎസ്എൻഎൽ, വോഡഫോൺ ഐഡിയ എന്നിവയുൾപ്പെടെ വിവിധ ടെലികോം കമ്പനികളും കേസിൽ പങ്കുചേരുകയും സിം കാർഡുകളും മൂല്യവർധിത സേവനങ്ങളും ചരക്കുകളുടെ വിഭാഗത്തിൽ ഉൾപ്പെടില്ലെന്നും അതിനാൽ വിൽപ്പന നികുതി ചുമത്താൻ കഴിയില്ലെന്നും വാദിക്കുകയും ചെയ്തു. ഇവരുടേതടക്കം ഈ വിഷയത്തിൽ സമർപ്പിക്കപ്പെട്ട അമ്പതോളം ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് സുപ്രീ കോടതി നിർണായക വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
നൽകുന്ന സേവനങ്ങളുടെ സ്വഭാവം അവ വിതരണം ചെയ്യുന്ന മാധ്യമങ്ങളുടെ രൂപത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന സുപ്രീം കോടതി നിരീക്ഷണം നികുതി നിർണയത്തിലും സിം കാർഡുകൾക്ക് വിൽപ്പന നികുതി ഏർപ്പെടുത്തില്ലെന്ന വിധി ഇന്ത്യൻ ടെലിക്കോം മേഖലയിലും ഏറെ നിർണായകമായ ചലനങ്ങൾ സൃഷ്ടിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

എക്കണോമികസ് ടൈംസ് റിപ്പോർട്ട് പ്രകാരം, സിം കാർഡ് ചരക്കുകളുടെ നിർവചനത്തിൽ വരുമോ എന്നതിൽ സുപ്രീം കോടതിവിധി വ്യക്തത വരുത്തിയിരിക്കുകയാണെന്നും സിം കാർഡിനും റീച്ചാർജ് കൂപ്പണുകൾക്കും വിൽപ്പന നികുതി ഈടാക്കാൻ കഴിയില്ലെന്ന കോടതി തീരുമാനം ടെലിക്കോം മേഖലയ്ക്ക് ഏറെ ഗുണംചെയ്യും. ഭാവിയിൽ മറ്റ് വിവിധ സേവനങ്ങളുടെ നികുതിയിലും ഈ വിധി കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
നിരക്കുവർധനയുടെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ടെലിക്കോം വരിക്കാർക്കും സുപ്രീം കോടതി വിധി ആശ്വാസം പകരുന്നുണ്ട്. വിധി പ്രതികൂലമായിരുന്നു എങ്കിൽ സിം കാർഡുകളുടെയും റീച്ചാർജ് പ്ലാനുകളുടെയും മറ്റും നിരക്ക് വർധിക്കാൻ സാധ്യതയുണ്ടായിരുന്നു. അതേസമയം ടെലിക്കോം നിരക്കുകൾ വർധിപ്പിക്കുന്നത് സംബന്ധിച്ച ആലോചനകൾ കമ്പനികൾ ശക്തമായി തുടരുന്നത് വരിക്കാർക്ക് ഇപ്പോഴും വെല്ലുവിളിയാണ്.


Click it and Unblock the Notifications