82,999 രൂപയുടെ ആപ്പിൾ വാച്ചുമായി സ്വിഗ്ഗി ബോയ് മുങ്ങി; പക്ഷേ കളിച്ചത് ആപ്പിളിനോട് ആണെന്ന് ഓർത്തില്ല!
ഓൺലൈനിൽ സാധനങ്ങൾ ഓഡർ ചെയ്യുന്നതും പാഴ്സൽ അയയ്ക്കുന്നതുമൊക്കെ ഇന്ന് സർവസാധാരണമായിക്കൊണ്ടിരിക്കുന്നു. എന്നാൽ വിലയേറിയ വസ്തുക്കൾ ഇത്തരത്തിൽ കൈകാര്യം ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കണം. കാരണം ഡെലിവറി കമ്പനികൾ കരാർ ജീവനക്കാരെ ഉപയോഗിച്ചാണ് നമ്മുടെ ആവശ്യം നിറവേറ്റുന്നത്. അവർക്കുമേൽ കാര്യമായ നിയന്ത്രണം ഒരുപക്ഷേ സ്ഥാപനങ്ങൾക്ക് ഉണ്ടായേക്കില്ല.
നാം ഡെലിവറി ചെയ്ത സാധനം ജീവനക്കാരന്റെ കുഴപ്പം കൊണ്ട് നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താലും കമ്പനികളുടെ ഭാഗത്തു നിന്ന് കാര്യമായ സഹായം ഉണ്ടായേക്കില്ല. കഴിഞ്ഞ ദിവസം ഒരു ട്വിറ്റർ ഉപയോക്താവ് പങ്കുവച്ച തന്റെ സുഹൃത്തിന്റെ ദുരനുഭവം ആണ് ഇത്തരമൊരു മുൻകരുതലിന്റെ ആവശ്യകതയിലേക്ക് ഇപ്പോൾ വിരൽ ചൂണ്ടിയിരിക്കുന്നത്.

ബംഗളുരുവിൽ ജോലിചെയ്യുന്ന യുവാവ് സുഹൃത്തിന്റെ വീട്ടിൽ തന്റെ 82,999 രൂപയുടെ ആപ്പിൾ വാച്ച് അൾട്ര മറന്നുവച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് വാച്ച് സൃഹൃത്തിന്റെ വീട്ടിൽനിന്ന് തന്റെ താമസ സ്ഥലത്തേക്ക് എത്തിക്കാൻ യുവാവ് സ്വിഗ്ഗി ജീനിയുടെ സഹായം തേടി. ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോം എന്ന നിലയിൽ പ്രശസ്തമായ സ്വിഗ്ഗിയുടെ മറ്റൊരു സേവനമാണ് സ്വിഗ്ഗി ജീനി.
ഉപയോക്താക്കളുടെ സാധനങ്ങൾ അവർ പറയുന്ന സ്ഥലത്തുനിന്ന് ഏറ്റെടുത്ത് നിർദേശിക്കുന്ന സ്ഥലത്ത് എത്തിച്ചു നൽകുന്ന ഒരു സേവനമാണ് സിഗ്ഗി ജീനി. മറന്നുവച്ച വാച്ച് സ്വിഗ്ഗി ജീനി ഉപയോഗിച്ച് തിരിച്ചെത്തിക്കാൻ യുവാവ് തീരുമാനിച്ചു. അതുപ്രകാരം സ്വിഗ്ഗി ജീനിയുടെ പ്രതിനിധി യുവാവിന്റെ സുഹൃത്തിന്റെ വീട്ടിലെത്തി വാച്ച് കൈപ്പറ്റുകയും ചെയ്തു.
എന്നാൽ വാച്ച് കൈപ്പറ്റിയശേഷം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ട ഡെലിവറി ജീവനക്കാരൻ അൽപ്പ സമയത്തിനുള്ളിൽത്തന്നെ ഡെലിവറി റദ്ദാക്കുകയും അയാളുമായി ബന്ധപ്പെടാനുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടർന്ന് ആപ്പിൾ വാച്ചുമായി അപ്രത്യക്ഷനായി. ഇതോടെ വാച്ചുടമയായ യുവാവും സുഹൃത്തും എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. തുടർന്ന് അവർ സ്വിഗ്ഗി ജീനി സർവീസുമായി ബന്ധപ്പെട്ടെങ്കിലും മെയിൽ അയയ്ക്കാനായിരുന്നു നിർദേശം.
എന്നാൽ ആപ്പിൾ വാച്ച് വൻ വിലയുള്ളതാണെന്ന് അറിയാമായിരുന്നെങ്കിലും അതിന്റെ 'പവർ' മോഷ്ടാവിന് അത്ര പിടിയുണ്ടായിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം ഐഫോണിലെ ലൊക്കേഷൻ ട്രാക്കിംഗ് ഫീച്ചറിന്റെ സഹായത്തോടെ മണിക്കൂറുകൾക്കകം വാച്ചുടമയും സുഹൃത്തും ചേർന്ന് മോഷ്ടാവിനെ പിടികൂടി. വാച്ചുമായി ജീവനക്കാരൻ മുങ്ങിയതറിഞ്ഞ്, മെയിലും അയച്ച് നോക്കിയിരുന്നാൽ നടപടിയുണ്ടാകില്ലെന്ന് യുവാക്കൾ തിരിച്ചറിഞ്ഞു.
തുടർന്ന് യുവാവും സുഹൃത്തും വാച്ച് കണ്ടെത്താൻ മുന്നിട്ടിറങ്ങി. തുടർന്നാണ് ലൊക്കേഷൻ ട്രാക്കിംഗ് ഫീച്ചറിന്റെ സഹായം തേടിയത്. പാഴ്സൽ തുറന്ന ജീവനക്കാരൻ ഇതിനകം ആപ്പിൾ വാച്ച് ഓൺ ചെയ്തിരുന്നു. ഇതോടെ പുലർച്ചെ 2 മണിയോടെ വാച്ച് ഉള്ള സ്ഥലം ട്രാക്ക് ചെയ്യാൻ യുവാക്കൾക്ക് സാധിച്ചു. ഉടൻതന്നെ ഒരു റാപ്പിഡോ ബോയിയുടെ സഹായത്തോടെ അവർ ലൊക്കേഷനിലേക്ക് പുറപ്പെട്ടു.

അങ്ങനെ ഒരു മണിക്കൂറിനുള്ളിൽ മോഷ്ടാവിനെ കണ്ടെത്തുകയും വാച്ച് വീണ്ടെടുക്കുകയും ചെയ്തതായി വാച്ചുടമയുടെ സുഹൃത്തായ യുവാവ് ട്വിറ്റർ പോസ്റ്റിലൂടെ വെളിപ്പെടുത്തി. സ്വിഗ്ഗിയുടെ കസ്റ്റമർ സപ്പോർട്ട് സേവനം തൃപ്തികരമല്ലെന്നും ഇതോടൊപ്പം യുവാവ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ പിന്നീട് സ്വിഗ്ഗിയുടെ ഔദ്യോഗിക സപ്പോർട്ട് ഹാൻഡിൽ പരാതിയോട് പ്രതികരിച്ചു.
"ഇത് സംഭവിക്കാൻ പാടില്ലായിരുന്നു! ഓർഡർ ഐഡി നൽകി സഹായിക്കാമോ? ഞങ്ങൾ അത് പരിശോധിക്കും. " എന്നായിരുന്നു സ്വിഗ്ഗിയിൽനിന്ന് ലഭിച്ച പ്രതികരണം. അതേസമയം സംഭവത്തെക്കുറിച്ച് സ്വിഗ്ഗി ഇതുവരെ ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ല. ട്വിറ്ററിലൂടെ സംഭവം പുറത്തുവിട്ടതിനപ്പുറം, മോഷണത്തിനിരയായ ആളും സുഹൃത്തും പരാതി നൽകുകയോ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ ചെയ്തോ എന്ന് വ്യക്തമല്ല.


Click it and Unblock the Notifications








