ചരിത്ര ഏറ്റെടുക്കലിന് കളമൊരുങ്ങി! ഇന്ത്യയോട് ടാറ്റാ പറയാൻ വിസ്ട്രോൺ, ആപ്പിളിനോട് ഹലോ പറയാൻ ടാറ്റ!
ഒരു ഇന്ത്യൻ കമ്പനി ആപ്പിളിനായി ഐഫോണുകൾ നിർമിക്കുന്ന ചരിത്ര മാറ്റത്തിന് കളമൊരുക്കങ്ങൾ തകൃതി. ഇന്ത്യൻ വ്യവസായ രംഗത്തെ പ്രമുഖനായ ടാറ്റ ഓഗസ്റ്റിൽ ആപ്പിളിന്റെ കരാർ കമ്പനിയായ വിസ്ട്രോണിന്റെ കർണാടകയിലെ ഫാക്ടറി ഏറ്റെടുക്കും. ഇക്കാര്യത്തിൽ ഇരുകമ്പനികളും തമ്മിൽ ധാരണയിലെത്തി എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ആപ്പിളിനായി ഐഫോൺ നിർമിച്ചുനൽകുന്ന കരാർ കമ്പനികളിൽ പ്രമുഖരാണ് തായവാൻ ആസ്ഥാനമായുള്ള വിസ്ട്രോൺ. 15 വർഷത്തിലേറെയായി ഇന്ത്യയിൽ ബിസിനസ് നടത്തുന്ന വിസ്ട്രോൺ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമ്പോൾ അതിന്റെ നേട്ടം ടാറ്റയ്ക്കും അതുവഴി ഇന്ത്യക്കുമാണ്. കാരണം ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ഐഫോൺ നിർമാണത്തിലേക്ക് കടക്കുന്നത്.

രാജ്യത്ത് ഐഫോൺ നിർമിക്കാനുള്ള കരാർ സ്വന്തമാക്കാനും ഐഫോൺ നിർമാതാവ് എന്ന പേര് നേടാനും ടാറ്റ ഏറെനാളായി ശ്രമം നടത്തുന്നുണ്ട്. തുടക്കത്തിൽ ഫലം കാണാതെ പോയ ഈ നീക്കങ്ങൾ ഒടുവിൽ വിജയത്തിലേക്ക് അടുത്തിരിക്കുന്നു. വിസ്ട്രോൺ കോർപ്പറേഷൻ കർണാടകയിലെ കോലാർ ജില്ലയിൽ നടത്തുന്ന ഐഫോൺ നിർമ്മാണ പ്ലാന്റ് ടാറ്റ ഏറ്റെടുക്കും.
600 മില്യൺ ഡോളറിലധികം മൂല്യം വരുന്ന ഈ ഏറ്റെടുക്കലിന്റെ നടപടികൾ ഒരുവർഷത്തോളം നീണ്ടുനിൽക്കും. ഏറ്റവും പുതിയ ഐഫോൺ 14 മോഡൽ അസംബിൾ ചെയ്യുന്ന ഇവിടെ, 10,000-ൽ ഏറെ തൊഴിലാളികൾ ജോലി ചെയ്യുന്നു. സർക്കാരിൽനിന്നുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി 2024 മാർച്ച് വരെ ഫാക്ടറിയിൽനിന്ന് കുറഞ്ഞത് 1.8 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ വിസ്ട്രോൺ പുറത്തിറക്കേണ്ടതുണ്ട്.
അതിനാൽത്തന്നെ അടുത്തമാസം ആരംഭിക്കുന്ന ഫാക്ടറി ഏറ്റെടുക്കൽ നടപടികൾ അടുത്തവർഷം മാർച്ചോടുകൂടി മാത്രമേ അവസാനിക്കൂ എന്നാണ് രഹസ്യകേന്ദ്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വിസ്ട്രോണിന്റെ ബിസിനസ് ഏറ്റെടുക്കുന്നതോടൊപ്പം അവരുടെ പ്രതിബദ്ധതകളും ടാറ്റ ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഫാക്ടറി ഏറ്റെടുക്കൽ സംബന്ധിച്ച് ടാറ്റയോ വിസ്ട്രോണോ ഔദ്യോഗികമായി പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.
അടുത്ത വർഷത്തോടെ പ്ലാന്റിന്റെ തൊഴിലാളികളെ മൂന്നിരട്ടിയാക്കാൻ വിസ്ട്രോൺ നേരത്തെ പദ്ധതിയിട്ടിരുന്നു. ഇതും ടാറ്റ നടപ്പിലാക്കും എന്നാണ് സൂചന. വിസ്‌ട്രോണിന്റെ കർണാടകയിലെ ഐഫോൺ ഫാക്ടറി 44 ഏക്കറിലാണ് സ്ഥിതിചെയ്യുന്നത്. ഐഫോൺ നിർമാണ സൗകര്യത്തിനായി എട്ട് അസംബ്ലി ലൈനുകൾ ഇവിടെയുണ്ട്. ഐഫോൺ 14ന് പുറമേ, ഐഫോൺ 12 മോഡലുകളും വിസ്ട്രോൺ ഇന്ത്യയിൽ നിർമിക്കുന്നു.
ടാറ്റയുടെ വിസ്ട്രോൺ ഏറ്റെടുക്കൽ ഇന്ത്യക്കും ഏറെ അഭിമാന നേട്ടമാണ്. കാരണം ഇന്ത്യയിൽ ഐഫോൺ നിർമാണം നടക്കുന്നുണ്ടെങ്കിലും ഇവയെല്ലാം തായ്വാൻ കമ്പനികളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ഐഫോൺ നിർമാണം ഏറ്റെടുക്കുന്നത്. അത് ടാറ്റ ഗ്രൂപ്പ് ആണ് എന്നത് ആളുകൾക്ക് പ്രതീക്ഷ വർധിപ്പിക്കുന്നു.
ഇന്ത്യൻ വ്യവസായ രംഗത്തെ നിർണായക ശക്തിയാണ് ടാറ്റ. 155 വർഷം പഴക്കമുള്ള ടാറ്റ ഗ്രൂപ്പ് ഉപ്പുമുതൽ കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അടുത്തകാലത്തായി ഇലക്ട്രോണിക്സ് രംഗത്തേക്കും ചുവടുവച്ച ടാറ്റ ഐഫോൺ നിർമാണത്തിലൂടെ ആഗോളതലത്തിൽ തങ്ങളുടെ പ്രശസ്ത് കൂടുതൽ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
വിസ്ട്രോണിന്റെ ഫാക്ടറികൾ ഏറ്റെടുക്കുന്നതോടൊപ്പം തന്നെ ടാറ്റയ്ക്ക് നിലവിൽ രാജ്യത്തുള്ള സൗകര്യങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ അത് ഐഫോൺ നിർമാണത്തിന് കൂടുതൽ സഹായകമാകും എന്ന് കരുതപ്പെടുന്നു. ടാറ്റ സൺസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ടിപിഇഎൽ, നിലവിൽ തമിഴ്‌നാട്ടിലെ ഹൊസൂർ യൂണിറ്റിൽനിന്ന് ആപ്പിളിന് പാർട്സുകൾ വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം ചിപ്പ് നിർമാണ രംഗത്തും ഒരുകൈ നോക്കാൻ ടാറ്റയ്ക്ക് പ്ലാനുണ്ട്.

ടാറ്റയുടെ ഏറ്റെടുക്കൽ രാജ്യത്തെ ഐഫോൺ ഉൽപ്പാദനം വൻതോതിൽ വർധിപ്പിക്കും എന്ന് കരുതപ്പെടുന്നു. തങ്ങളുടെ ഉൽപ്പന്നങ്ങളുടെ നിർമാണം ചൈനയ്ക്ക് പുറത്തേക്ക് മാറ്റാനുള്ള ആപ്പിളിന്റെ നീക്കങ്ങളും, രാജ്യത്തെ ഉൽപ്പാദനവും തൊഴിലവസരങ്ങളും വിപുലീകരിക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികളും രാജ്യത്തെ ഐഫോൺ ഉൽപ്പാദനം വർധിപ്പിക്കാൻ സഹായകമായ അന്തരീക്ഷം ഒരുക്കുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വിസ്‌ട്രോൺ ഇന്ത്യയിൽനിന്ന് ഏകദേശം 500 മില്യൺ ഡോളർ ഐഫോണുകളാണ് കയറ്റുമതി ചെയ്തത്. ചൈനയെ മറികടന്ന്, ഭാവിയിൽ ലോകത്തിന്റെ ഐഫോൺ ഫാക്ടറിയായി മാറാനുള്ള ഇന്ത്യൻ നീക്കങ്ങൾക്ക് ടാറ്റയുടെ വിസ്ട്രോൺ ഏറ്റെടുക്കൽ ശക്തിപകരും. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യയിലെ ഉൽപ്പാദനം വർധിപ്പിക്കാനും ആഗോള കമ്പനികളെ പ്രേരിപ്പിക്കാനും ഈ ഏറ്റെടുക്കൽ സഹായിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications








