മസ്കിന്റെ ഇന്ത്യയിലെ എതിരാളി ടാറ്റയോ? സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്കായി നിർണായക നീക്കവുമായി ടാറ്റ
ആഗോള തലത്തിൽ ഇപ്പോൾ കത്തിനിൽക്കുന്ന വിഷയം ഇലോൺ മസ്കും ട്വിറ്ററിൽ മസ്ക് നടത്തുന്ന പരിഷ്കാരങ്ങളുമൊക്കെയാണ്. ഇതിനിടയിൽ ഇന്ത്യയിൽ നിശബ്ദമായി ചില നിർണായകമായ നീക്കങ്ങളും നടക്കുന്നുണ്ട്. സാറ്റലൈറ്റ് ഇന്റർനെറ്റ് വിതരണത്തിനായുള്ള ലൈസൻസ് സ്വന്തമാക്കാൻ ടാറ്റ ഗ്രൂപ്പ് നീക്കം ശക്തമാക്കിയതാണ് ആ നിശബ്ദനീക്കം. ടെസ്ലലുടെയും സ്പേസ്എക്സിന്റെയുമൊക്കെ ഉടമയായ മസ്കിന് ഇന്ത്യയിലും സാറ്റലൈറ്റ് ഇന്റർനെറ്റ് വിതരണം ആരംഭിക്കാൻ ഉദ്ദേശമുണ്ട്. ഇതിനായി അപേക്ഷയും നൽകിയിട്ടുണ്ട്. ഇതിനിടെയാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് (internet) വിതരണത്തിനായി അപേക്ഷനൽകി ഇന്ത്യയിലെ വ്യവസായ പ്രമുഖരായ ടാറ്റ ഗ്രൂപ്പും കളത്തിലേക്ക് എത്തുന്നത്.

സാറ്റലൈറ്റ് ഇന്റർനെറ്റ് വിതരണത്തിനായി കേന്ദ്ര ടെലിക്കോം മന്ത്രാലയത്തെ സമീപിക്കുന്ന നാലാമത്തെ കമ്പനിയാണ് ടാറ്റയുടെ കീഴിലുള്ള നെൽകോ. മുമ്പ് ഭാരതി ഗ്രൂപ്പിന്റെ വൺ വെബ്, റിലയൻസ് ജിയോ എന്നീ കമ്പനികൾ ഇതേ ആവശ്യമുന്നയിച്ച് അപേക്ഷ നൽകുകയും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ലൈസൻസ് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരു കമ്പനികളും സാറ്റലൈറ്റ് ഇന്റർനെറ്റ് വിതരണം ആരംഭിച്ചിട്ടില്ല.

അങ്ങനെയിരിക്കെയാണ് വെല്ലുവിളിയുയർത്തി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് ലൈസൻസ് ആവശ്യവുമായി കേന്ദ്ര മന്ത്രാലയത്തെ സമീപിച്ചത്. ആദ്യം ഇതേ ആവശ്യവുമായി അപേക്ഷ നൽകിയ സ്സ്റ്റാർലിങ്ക് അത്
പിന്നീട്പിൻവലിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ വിശാലമായ സാധ്യതകൾ തിരിച്ചറിഞ്ഞ മസ്ക് വീണ്ടും ലൈസൻസിനായി അപേക്ഷയുമായി എത്തുകയായിരുന്നു. ടാറ്റയും ഈ രംഗത്തേക്ക് കടന്നുവരുന്നതായി ഏറെ നാളായി വാർത്തകൾ വരുന്നുണ്ടെങ്കലും ലൈസൻസിനായി ടാറ്റ മുന്നോട്ടു വന്നിരിക്കുന്നത് ഇപ്പോഴാണ്.

രാജ്യത്തിന്റെ ഏതു മുക്കിലും മൂലയിലും തടസമില്ലാത്ത ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ സാറ്റലൈറ്റ് ഇന്റർനെറ്റിനാകും. ഈ നാലു കമ്പനികൾക്കും സാറ്റലൈറ്റ് ഇന്റർനെറ്റ് വിതരണത്തിന് അനുമതി ലഭിച്ചാൽ വൻ വിപ്ലവമാകും ഇന്ത്യയിൽ ഉണ്ടാകുക. 5ജിയുടെ വരവോടെ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ തയാറെടുക്കുന്ന ഇന്ത്യക്ക് അത് കൂടുതൽ ഗുണം ചെയ്യും. നാല് വമ്പൻ കമ്പനികൾ ഏറ്റുമുട്ടുമ്പോൾ അതിന്റെ പ്രയോജനം ലഭിക്കുക സാധാരണക്കാർ ഉൾപ്പെടെ ഉള്ളവർക്കാണ്.

ഇന്ത്യയിൽ സാറ്റലൈറ്റ് സേവനങ്ങൾ നൽകാൻ ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്) ലൈസന്‍സ് ആവശ്യമാണ്. ജിഎംപിസിഎസ് ലൈസൻസ് കിട്ടിയാൽ ഡിഷ് ഉപയോഗിച്ച് സാറ്റലൈറ്റ് വഴിയുള്ള ഇന്റർനെറ്റ് വിതരണം ചെയ്യാനാണ് ടാറ്റ പദ്ധതിയിട്ടിരിക്കുന്നത്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലിസാറ്റുമായി ചേര്‍ന്നാണ് നെല്‍കോ സേവനങ്ങള്‍ അവതരിപ്പിക്കുക.

സാറ്റലൈറ്റ് വഴി വോയ്‌സ്, ഡാറ്റ സേവനങ്ങൾ നൽകാൻ ജിഎംപിസിഎസ് കമ്പനികളെ സഹായിക്കും. 20 വർഷത്തേക്കാണ് ജിഎംപിസിഎസ് ലൈസൻസ് നൽകുന്നത്, ലൈസൻസുള്ള സേവന മേഖലകളിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകാൻ ഇതുവഴി സാധിക്കും. അതേസമയം ഇന്ത്യൻ കമ്പനികൾക്ക് വൻ വെല്ലുവിളിയാണ് മസ്കിന്റെ സ്റ്റാർലിങ്ക് ഉയർത്തുന്നത്. വിവിധ രാജ്യങ്ങളിൽ സാറ്റലൈറ്റ് വിതരണം ആരംഭിക്കാൻ മസ്ക് നീക്കം ആരംഭിച്ചിട്ടുണ്ട്.

അതിന്റെ ഭാഗമായാണ് ഇന്ത്യയിലും അപേക്ഷ നൽകുന്നത്. ഈ മേഖലയിൽ മറ്റു നാല് കമ്പനികളെക്കാളും പരിചയവും സാങ്കേതിക സംവിധാനങ്ങളുടെ പിൻബലവും അവകാശപ്പെടാനാകുന്ന കമ്പനിയാണ് മസ്കിന്റെ സ്റ്റാർലിങ്ക്. മനുഷ്യനെ ബഹിരാകാശത്ത് ടൂറിസ്റ്റുകളായി എത്തിക്കുന്നതടക്കം സ്വപ്നം കണ്ട് നടപ്പാക്കാൻ മുന്നോട്ടുപോകുന്ന സ്പേസ്എക്സിന് സാറ്റലൈറ്റ് ഇന്റർനെറ്റ് വളരെ നിസാരമായൊരു കാര്യം മാത്രമാണ്.

ഇന്ത്യയിൽ മത്സരം കടുത്താൽ ആഗോള ബ്രാൻഡായ സ്റ്റാർലിങ്കിനെ മറികടന്ന് ആധിപത്യം ഉറപ്പിക്കുക എന്നത് ഇന്ത്യൻ കമ്പനികളെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. അമേരിക്കയില്‍ ഇന്റര്‍നെറ്റ് ശൃംഖല സ്ഥാപിക്കാന്‍ അനുമതി ലഭിച്ച ചുരുക്കം ചില സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളില്‍ ഒന്നാണ് ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സ്.


Click it and Unblock the Notifications