ഉന്നമിട്ടു, ഇനി കൊണ്ടേ പോകൂ; ആപ്പിൾ ഉൽപ്പന്നങ്ങൾ മാത്രം വിൽക്കുന്ന 100 സ്റ്റോറുകൾ തുറക്കാൻ ടാറ്റ
ആപ്പിളിനെ വിടാതെ നോട്ടമിട്ടിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ആപ്പിളിന്റെ ഐഫോൺ ഉൽപ്പാദനം രാജ്യത്ത് ആരംഭിക്കാനുള്ള കരാറിനായി ടാറ്റ (Tata) ഗ്രൂപ്പ് ചർച്ചകൾ നടത്തിവരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ പുതിയൊരു പദ്ധതിയുമായി ടാറ്റ മുന്നോട്ടു നീങ്ങുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് 100 ആപ്പിൾ സ്റ്റോറുകൾ തങ്ങളുടെ ഇലക്ട്രോണിക്സ് വിൽപ്പന്ന ശൃംഖലയായ ക്രോമ വഴി പ്രവർത്തിപ്പിക്കാൻ ടാറ്റ ഗ്രൂപ്പ് ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഉപ്പുമുതൽ കർപ്പൂരം വരെ വിറ്റഴിക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ വ്യാപാര ശൃംഖലയായ ഇൻഫിനിറ്റി റീട്ടെയിലിനു കീഴിലാകും ആപ്പിൾ സ്റ്റോറുകൾ വരിക. ആപ്പിളിന്റെ എല്ലാ ഉൽപ്പന്നങ്ങളും ലഭ്യമാകുന്ന, രാജ്യത്തെ അംഗീകൃത റീസെല്ലർ ആകാനാണ് ടാറ്റ നീക്കം നടത്തുന്നത്.

പ്രമുഖ ഷോപ്പിംഗ് മാളുകളിലും പ്രധാന കച്ചവട കേന്ദ്രങ്ങളിലും ആപ്പിൾ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ക്രോമ സ്റ്റോറുകൾ സ്ഥാപിക്കാൻ മാളുകളുമായും മറ്റും ടാറ്റ ഗ്രൂപ്പ് ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ വാർത്തകൾ സംബന്ധിച്ച പ്രതികരണം അറിയാൻ വിവിധ മാധ്യമങ്ങൾ പലവഴിക്കും ശ്രമിച്ചെങ്കിലും പതിവുപോലെ ഇത്തവണയും ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ ആപ്പിളോ ടാറ്റ ഗ്രൂപ്പോ തയാറായിട്ടില്ല.

ആപ്പിളിന്റെ ഉൽപ്പന്നങ്ങളുടെ നിർമാണ കരാറുകാരിൽ പ്രമുഖരായ വിസ്ട്രോൺ കമ്പനിയുമായാണ് ടാറ്റ ഗ്രൂപ്പ് നേരത്തെ ആപ്പിൾ നിർമാണ കരാർ ചർച്ചകൾ നടത്തിയത്. വിസ്ട്രോൺ കമ്പനിയുടെ ഉടമസ്ഥതയിൽ കർണാടകയിലുള്ള ഐഫോൺ നിർമാണ യൂണിറ്റ് ഉൾപ്പെടെ വിലയ്ക്ക് വാങ്ങാനാണ് ടാറ്റ ഗ്രൂപ്പ് ആദ്യം ശ്രമിച്ചത്. എന്നാൽ ഈ നീക്കം കാര്യമായി മുന്നോട്ടുപോയില്ല. തുടർന്ന് കമ്പനിയുമായി ചേർന്ന് പാർട്ട്നർഷിപ്പ് വ്യവസ്ഥയിലെങ്കിലും ഐഫോൺ നിർമാണ കരാർ നേടാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും അതും നടന്നില്ല.

ഈ നീക്കങ്ങൾ സംബന്ധിച്ച വാർത്തകൾ ഒന്ന് കെട്ടടങ്ങിയ ഘട്ടത്തിലാണ് ഇപ്പോൾ വീണ്ടും ടാറ്റ ഗ്രൂപ്പിന്റെ ആപ്പിൾ മോഹം പുതിയ രൂപത്തിൽ വന്നു നിൽക്കുന്നത്. തമിഴ്നാട്ടിലെ ഹൊസൂരിൽ സ്ഥിതിചെയ്യുന്ന ആപ്പിൾ ഉൽപ്പന്ന നിർമാണ കേന്ദ്രത്തിന് നിലവിൽ ടാറ്റ പാർട്സുകൾ എത്തിച്ച് നൽകുന്നുണ്ട്. ടാറ്റ ആപ്പിൾ നിർമാണം ആരംഭിക്കാൻ ആഗ്രഹിച്ച കർണാടകയോടെ ചേർന്നു തന്നെയാണ് ഈ യൂണിറ്റ് സ്ഥിതിചെയ്യുന്നത്.

ടാറ്റ ഗ്രൂപ്പ് ചർച്ച നടത്തിയ ആപ്പിൾ കരാർ കമ്പനിയായ വിസ്ട്രോൺ തായ്വാൻ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. കർണാടകയിൽ നിലവിൽ അവർക്ക് ആപ്പിൽ പ്രോഡക്ട് നിർമാണ യൂണിറ്റും ഉണ്ട്. ഇന്ത്യയിൽ മൂന്ന് ഐഫോൺ നിർമാണ കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്. ആപ്പിളിന്റെ കരാർ കമ്പനികളായ വിസ്ട്രോൺ ഗ്രൂപ്പ് കർണാടകയിലും ഫോക്സ്കോൺ, പെഗാട്രോൺ എന്നിവ തമിഴ്നാട്ടിലും ഐഫോൺ നിർമാണ യൂണിറ്റുകൾ പ്രവർത്തിപ്പിച്ച് വരുന്നു.

ഇതുവരെ ഐഫോൺ 13 വരെയുള്ള മോഡലുകളാണ് ഇന്ത്യയിൽ നിർമിച്ചുവന്നിരുന്നത്. എന്നാൽ ചൈനയിലെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഉണ്ടായ നിർമാണ സ്തംഭനവും പ്രതിസന്ധിയും മൂലം പുതിയ ഐഫോൺ മോഡലുകൾ കിട്ടാനില്ലാത്ത സാഹചര്യം ഉണ്ടായി. ഇതോടെ പെഗാട്രോൺ ഇന്ത്യയിൽ ഐഫോണിന്റെ ഏറ്റവും പുതിയ 14 മോഡലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുന്നതായി വാർത്തകൾ വന്നിരുന്നു.

ഇങ്ങനെ ആപ്പിളും ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാകുന്നതിനിടയിലാണ് ഇപ്പോൾ ഇന്ത്യൻ വ്യവസായ രംഗത്തെ വമ്പനായ ടാറ്റ ആപ്പിൾ സ്റ്റോറിനായുള്ള നീക്കങ്ങൾ നടത്തുന്നതും വെളിയിൽ വന്നിരിക്കുന്നത്. ചൈനയിൽനിന്ന് ആപ്പിൾ നിർമാണം പുറത്തേക്ക് കൊണ്ടുപോകാനുള്ള പരിശ്രമത്തിലാണ് ആപ്പിൾ. നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ 2025 എത്തുമ്പോഴേക്കും ഈ നീക്കത്തിൽ ആപ്പിൾ വിജയിക്കുമെന്നും ആപ്പിൾ ഉൽപ്പന്നങ്ങളുടെ പ്രധാന നിർമാണ കേന്ദ്രമായി ഇന്ത്യ മാറുമെന്നുമാണ് വിദഗ്ധർ വിലയിരുത്തുന്നത്.


Click it and Unblock the Notifications