രത്തൻ ടാറ്റ മരിച്ച് മാസങ്ങൾ മാത്രം; മുകേഷ് അംബാനിക്ക് വെല്ലുവിളിയായി TCS
ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ കാര്യമെടുത്താൽ ഇപ്പോഴും വരിക്കാരുടെ എണ്ണത്തിൽ ഏറ്റവും പിന്നിലുള്ളത് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ആണ്. അതിനുകാരണം ശക്തമായ നെറ്റ്വർക്കിന്റെ അഭാവം ബിഎസ്എൻഎല്ലിന് ഉണ്ട് എന്നതാണ്. മറ്റ് ടെലിക്കോം കമ്പനികളെല്ലാം 5ജി വ്യാപനത്തിൽ മുഴുകിയിരിക്കുമ്പോൾ, ബിഎസ്എൻഎൽ ഇപ്പോഴും രാജ്യമാകെ 4ജി എത്തിക്കാൻ പണിപ്പെടുന്നതേയുള്ളൂ. ഡാറ്റ വേഗത പോര എന്നതായിരുന്നു ബിഎസ്എൻഎൽ നേരിട്ടിരുന്ന പ്രധാന ആക്ഷേപം. ഇന്ത്യയിൽ നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്. എന്നിട്ടും ബിഎസ്എൻഎൽ ഏറ്റവും അവസാനസ്ഥാനത്ത് തുടരാൻ കാരണം 4ജി അഭാവമാണ്.
നിശ്ചയിച്ചിരിക്കുന്ന കൃത്യ സമയത്തുതന്നെ ബിഎസ്എൻഎൽ 4ജി വ്യാപനം പൂർത്തിയാക്കുമെന്നും ഇക്കാര്യത്തിൽ കാലതാമസം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും ടിസിഎസ് വ്യക്തമാക്കുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ 4G, 5G വ്യാപനം ആസൂത്രണം ചെയ്തതുപോലെ തന്നെ നടക്കുന്നുണ്ടെന്ന് TCS ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എൻ. ഗണപതി സുബ്രഹ്മണ്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ഒരുലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനാണ് ബിഎസ്എൻഎൽ ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകിയിരിക്കുന്നത്. 2025 മെയ് മാസത്തോടെ ഒരു ലക്ഷത്തിലധികം ബേസ് സ്റ്റേഷനുകളിൽ 4G സേവനങ്ങൾ വിന്യസിക്കാനാണ് BSNL ലക്ഷ്യമിടുന്നത് എന്നും 2025 ജൂണിൽ 5G സേവനങ്ങൾ ലഭ്യമാകുമെന്നും ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും അടുത്തിടെ അറിയിച്ചിട്ടുണ്ട്.
മികച്ച വേഗതയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് മന്ത്രിയുടെയും ടിസിഎസ് അധികൃതരുടെയും ഈ ഉറപ്പ് കൂടുതൽ വ്യക്തത നൽകി. ജോലികൾ ക്രമാനുഗതമായി പുരോഗമിക്കുന്നതിനാൽ നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്ന് ടിസിഎസ് ഉറപ്പുനൽകുന്നുണ്ട്. അതിനാൽ അധികം വൈകാതെ തങ്ങൾക്കും 4ജിയും 5ജിയും ലഭ്യമാകുമെന്ന് വരിക്കാർ വിശ്വസിക്കുന്നു.

ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ കാലതാമസം നേരിട്ടു എന്ന ആരോപണങ്ങൾ ടിസിഎസ് തള്ളുന്നു. 2023 ജൂലൈയിൽ നൽകിയ 4G-5G റോൾഔട്ടിനുള്ള കരാറിന് 24 മാസത്തെ സമയപരിധിയുണ്ടെന്ന് TCS ചൂണ്ടിക്കാട്ടി. പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്നും ലക്ഷ്യം കൈവരിക്കുമെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗണപതി സുബ്രഹ്മണ്യം ഉറപ്പുനൽകുന്നു.
മികച്ച സേവനങ്ങൾ വൈകില്ല എന്നുമാത്രമല്ല, 4G, 5G സേവനങ്ങളുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ബിഎസ്എൻഎൽ കാര്യമായ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചേക്കുമെന്നും ടിസിഎസ് സൂചന നൽകി. ഏറ്റവുമൊടുവിൽ വന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 62000+ സൈറ്റുകളിൽ ബിഎസ്എൻഎൽ 4ജി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി വ്യാപനം പുരോഗമിക്കുന്നത്.
തദ്ദേശീയമായി 4ജി ടെക്നോളജി വികസിപ്പിക്കാനും പരീക്ഷിക്കാനുമൊക്കെയായി കുറച്ച് സമയം അധികം ചെലവായി. ഇത് ബിഎസ്എൻഎൽ 4ജി വ്യാപനത്തെ ചെറിയതോതിൽ വൈകിപ്പിക്കുന്നതിന് ഇടയാക്കി. എങ്കിലും ഇപ്പോൾ വർധിത വേഗത്തോടെയാണ് ബിഎസ്എൻഎൽ 4ജി വ്യാപനം മുന്നേറുന്നത്. എങ്കിലും സ്ഥലമേറ്റെടുപ്പ്, നടപടിക്രമങ്ങൾ എന്നിങ്ങനെയുള്ള ചില നൂലാമാലകൾ ഇപ്പോഴും വെല്ലുവിളിയായി മുന്നിലുണ്ട്.

ടാറ്റ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന രത്തൻ ടാറ്റ മരിച്ചിട്ട് മാസങ്ങൾ മാത്രമേ ആകുന്നുള്ളൂ. ഇപ്പോൾ ടിസിഎസിന്റെ നേതൃത്വത്തിൽ ബിഎസ്എൻഎൽ 4ജി വ്യാപനം അന്ത്യത്തിലേക്കും 5ജി വ്യാപനം ആരംഭത്തിലേക്കും കടക്കുമ്പോൾ ശരിക്കും വിയർക്കുന്നത് മുകേഷ് അംബാനിയുടെ റിലയൻസ് സാമ്രാജ്യത്തിന് കീഴിലുള്ള റിലയൻസ് ജിയോ ആണ്.
ജൂലൈയിൽ സ്വകാര്യ കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചതിനെ തുടർന്ന് നിരവധി ഉപയോക്താക്കൾ സ്വകാര്യ കമ്പനികളുടെ സിം ഉപേക്ഷിക്കുകയും അതിൽ കുറെയധികം പേർ ബിഎസ്എൻഎല്ലിലേക്ക് എത്തുകയും ചെയ്തു. നിരക്ക് വർധനയ്ക്ക് ശേഷം ഏറ്റവുമധികം ആളുകൾ കൊഴിഞ്ഞുപോയത് ജിയോയിൽ നിന്നാണ്. ഏറ്റവും ഒടുവിൽ വന്ന ട്രായിയുടെ പ്രതിമാസ കണക്ക് പോലും പറയുന്നത് തിരിച്ചടിയിൽനിന്ന് കരകയറാൻ ജിയോയ്ക്ക് കഴിഞ്ഞിട്ടില്ല എന്നാണ്.
4ജി, 5ജി എന്നിവ കാര്യമായി ഇല്ലാതിരുന്നിട്ടും ജിയോയെ അടക്കം വെല്ലുവിളിച്ച് വരിക്കാരെ സ്വന്തമാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു. നിരക്ക് കുറഞ്ഞ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളാണ് അതിന് മുഖ്യ കാരണം. 4ജി ഇല്ലാഞ്ഞിട്ടും ഇതാണ് അവസ്ഥയെങ്കിൽ ബിഎസ്എൻഎൽ 5ജി അവതരിപ്പിച്ചാൽ എന്താകും ജിയോയുടെ അവസ്ഥയെന്ന് കണ്ടറിയേണ്ടിവരും. എന്തായാലും 5ജിയുള്ള ബിഎസ്എൻഎൽ ഇപ്പോഴത്തെക്കാൾ പതിന്മടങ്ങ് കരുത്തനായി ജിയോയെ നേരിടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








