ഓപ്പൺഎഐയെ എതിരിടാൻ ഇന്ത്യക്കാരെക്കൊണ്ടാകില്ലെന്ന് സാം ആൾട്ട്മാൻ; വെല്ലുവിളി ഏറ്റെടുത്ത് ടെക് മഹീന്ദ്ര
ലോകമെങ്ങും തരംഗമായി മാറിയ ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ടിന്റെ സൃഷ്ടാക്കളായ ഓപ്പൺഎഐ കമ്പനിയുടെ സിഇഒ സാം ആൾട്ട്മാൻ രണ്ട് ദിവസമായി ഇന്ത്യൻ സന്ദർശനത്തിലാണ്. കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖരുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഇന്ത്യയുടെ സാങ്കേതിക നേട്ടങ്ങൾ അവിശ്വസനീയമാണെന്നാണ് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്ശേഷം ആൾട്ട്മാൻ പ്രതികരിച്ചത്.
ആൾട്ട്മാന്റെ ഈ പ്രശംസ ഏറെ ചർച്ചയായിരുന്നു. എന്നാൽ ഈ പ്രസ്താവന വന്ന് ഒരു ദിവസം മാത്രം പിന്നിടുമ്പോഴേക്ക് കാര്യങ്ങൾ ആകെ കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ്. ഇന്ത്യൻ ടെക് കമ്പനികളെക്കൊണ്ട് ചാറ്റ്ജിപിടി പോലൊരു എഐ ചാറ്റ്ബോട്ട് സൃഷ്ടിക്കാൻ സാധിക്കില്ല എന്ന അദ്ദേഹത്തിന്റെ പരാമർശം വൻ ചർയായി മാറി.

ഇന്ത്യൻ കമ്പനികളെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന രീതിയിൽ അദ്ദേഹം പരാമർശം നടത്തി എന്ന നിലയ്ക്ക് പോലും വ്യാഖ്യാനങ്ങളും വരുന്നുണ്ട്. എന്നാൽ യഥാർഥത്തിൽ ഒരു ചോദ്യത്തിന് ആത്മാർഥമായി മറുപടി പറയുകമാത്രമാണ് ആൾട്ട്മാൻ ചെയ്തത്. തന്റെ പരാമർശത്തിൽ ഇന്ത്യക്കാരെയോ ടെക് സ്റ്റാർട്ടപ്പുകളെയോ കുറ്റം പറയുന്നതൊന്നും അദ്ദേഹം പറഞ്ഞിട്ടുമില്ല.
ദി ഇക്കണോമിക് ടൈംസ് ഇന്ത്യയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കവേ ഒരു ചോദ്യത്തിന് ആൾട്ട്മാൻ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ചാറ്റ്ജിപിടിക്ക് സമാനമായ ഒരു ടൂൾ നിർമിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം എത്രത്തോളം വെല്ലുവിളി നിറഞ്ഞ ശ്രമമായിരിക്കുമെന്ന് വെഞ്ച്വർ ക്യാപിറ്റലിസ്റ്റും ഗൂഗിൾ ഇന്ത്യയുടെ മുൻ മേധാവിയുമായ രാജൻ ആനന്ദൻ ആൾട്ട്മാനോട് ചോദിച്ചു.

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ എഐ രംഗത്ത് സുപ്രധാനമായ എന്തെങ്കിലും സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ എവിടെയാണ് കേന്ദ്രീകരിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ആൾട്ട്മാന്റെ അഭിപ്രായവും രാജൻ ആനന്ദൻ തേടി. ഈ ചോദ്യത്തിന് മറുപടി പറയവേ ഈ മേഖലയിലെ ബുദ്ധുമുട്ടുകൾ സൂചിപ്പിച്ചുകൊണ്ട് ചാറ്റ്ജിപിടിയെപ്പോലൊരു എഐ സംവിധാനം നിർമിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സാധിക്കില്ലെന്ന് ആൾട്ട്മാൻ പറഞ്ഞു.
അത്തരമൊരു ശ്രമം നിരാശാജനകമായിരിക്കുമെന്നും ഓപ്പൺഎഐയോട് മത്സരിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് സാധിക്കില്ലെന്നും ആൾട്ട്മാൻ പറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. എങ്കിലും നിങ്ങൾക്ക് അതിനായി പരിശ്രമിക്കാമെന്നും പക്ഷേ ഫലം നിരാശയായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ആൾട്ട്മാൻ പറഞ്ഞു. ആൾട്ട്മാന്റെ ഈ പ്രസ്താവന സാമൂഹികമാധ്യമങ്ങളിൽ വൈറലായി മാറി.
ആൾട്ട്മാൻ ഇന്ത്യയെ വെല്ലുവിളിച്ചു എന്ന നിലയ്ക്ക്പോലും ആളുകൾ പ്രതികരിക്കുന്നുണ്ട്. ഇത്തരം വാദങ്ങൾ ചൂട് പിടിക്കുന്നതിനിടെ ടെക് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സി പി ഗുർനാനി ആൾട്ട്മാന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് രംഗത്തെത്തി. ആൾട്ട്മാന്റെ പരാമർശം അടങ്ങുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കുന്നതായി ഗുർനാനി ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം ആൾട്ട്മാന്റെ വെല്ലുവിളി ഏറ്റെടുത്ത ടെക് മഹീന്ദ്രയുടെ നടപടി ഇപ്പോൾ നിരവധി പേരിൽ ആവേശമുയർത്തിയിരിക്കുകയാണ്. ടെക് മഹീന്ദ്രയിൽ, 2015-16 കാലഘട്ടത്തിൽ സ്റ്റോറിക്കൂൾ എന്ന മീഡിയ ഡൊമെയ്‌നിൽ സൃഷ്‌ടിച്ച തങ്ങളുടെ ആദ്യത്തെ ഐപി ഉപയോഗിച്ച് ജനറേറ്റീവ് എഐയിൽ പ്രവർത്തിക്കാൻ തുടങ്ങിയതായി ഗുർനാനി പറയുന്നു.
ഓട്ടോ കണ്ടന്റ് ക്രിയേഷൻ പ്ലാറ്റ്ഫോം അതിന് പിന്നാലെ കണ്ടെത്തി. പിന്നീട് സംരംഭകരെ അവരുടെ ഡിജിറ്റൽ ആക്സിലറേഷന് സഹായിക്കുന്നതിനായി എഐ സ്യൂട്ട് ആരംഭിച്ചു. മേക്കേഴ്സ് ലാബിന്റെ 2016ൽ ഏറ്റവും വിശ്വസനീയമായ 51 ചാറ്റ്ബോട്ടുകളിലൊന്നായി തങ്ങൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും ഗുർനാനി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

ആൾട്ട്മാന്റെ പരാമർശം ചർച്ചയായതിന് പിന്നാലെ ചോദ്യം ചോദിച്ച രാജൻ ആനന്ദനും ട്വിറ്ററിലൂടെ പ്രതികരണവുമായി എത്തി. വ്യക്തമായ മറുപടിക്ക് നന്ദി @sama. ''അത് പ്രതീക്ഷയ്ക്ക് വകയില്ലാത്തതാണ്, പക്ഷേ നിങ്ങൾക്ക് ശ്രമിക്കാം'' എന്ന് താങ്കൾ പറയുകയുണ്ടായി. ഒരു ഇന്ത്യൻ സംരംഭകനെ ഒരിക്കലും വിലകുറച്ച് കാണരുത് എന്നാണ് 5000 വർഷത്തെ ഇന്ത്യൻ സംരംഭകത്വം ഞങ്ങൾക്ക് കാണിച്ചുതന്നിട്ടുള്ളത്.
ഒരു ശ്രമം നടത്താൻ തന്നെയാണ് ഞങ്ങളുടെ ഉദ്ദേശം'' എന്ന് രാജൻ ആനന്ദനും ട്വീറ്റ് ചെയ്തു. ആൾട്ട്മാന്റെ പരാമർശം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാനുള്ള ഇന്ത്യൻ കമ്പനികളുടെ ശ്രമം എഐ രംഗത്ത് ഇന്ത്യയെ വളർത്തും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ആൾട്ട്മാൻ ചൂണ്ടിക്കാണിക്കുന്നതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








