വിഐയെ ചതിച്ചതാര്, ബിഎസ്എൻഎലിന്റെ അടുപ്പക്കാർ എങ്ങോട്ട്?
രാജ്യവ്യാപകമായി ആരംഭിച്ചിട്ടില്ല എങ്കിൽക്കൂടി 5ജി സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനത്തിനു പിന്നാലെ ഇന്ത്യൻ ടെലിക്കോം(Telecom) രംഗത്ത് കമ്പനികൾ തമ്മിലുള്ള മത്സരം കൂടുതൽ ശക്തമായിരിക്കുകയാണ്. 5ജി ഉള്ള കമ്പനി എന്ന നേട്ടത്തിൽ കൂടുതൽ ആളുകളെ ആകർഷിക്കാൻ ജിയോയും എയർടെലും കിണഞ്ഞ് ശ്രമിക്കുമ്പോൾ 5ജി മോഹം മൂലം ഉള്ള വരിക്കാർ തങ്ങളെ ഉപേക്ഷിക്കാതെ നോക്കാനുള്ള പെടാപ്പാടിലാണ് മറ്റ് കമ്പനികൾ.

ടെലിക്കോം രംഗത്ത് മത്സരം ഇങ്ങനെ ശക്തമായിക്കൊണ്ടിരിക്കെ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഗസ്റ്റിലെ പ്രതിമാസ കണക്കുകളും റിപ്പോർട്ടും പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ ഓഗസ്റ്റിലെ പ്രകടനം വിലയിരുത്തുന്ന ഈ ട്രായി റിപ്പോർട്ടിൽ പതിവ് കാര്യങ്ങൾ തന്നെയാണ് പറഞ്ഞിരിക്കുന്നത്. ജിയോയ്ക്കും എയർടെലിനും വരിക്കാർ കൂടുകയും ബിഎസ്എൻഎലിനും വിഐക്കും വരിക്കാർ കുറയുകയും ചെയ്തിരിക്കുന്നു.

ട്രായിയുടെ എല്ലാ മാസത്തെയും റിപ്പോർട്ടിൽ ഇതിനു സമാനമായ റിപ്പോർട്ടുകൾ തന്നെയാണ് കാണാറുള്ളത്. കണക്കുകളിൽ മാത്രമാണ് അൽപ്പം വ്യത്യാസം ഉണ്ടാകുക. ഇത്തവണയും പതിവിന് മാറ്റമൊന്നുമില്ല. എന്നാൽ ബിഎസ്എൻഎലിന് കുറഞ്ഞതിനെക്കാൾ കൂടുതൽ വരിക്കാർ ഇത്തവണ വിഐക്ക് കുറഞ്ഞിട്ടുണ്ട്.

ജിയോയുടെ വരിക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയതായി 3.2 മില്യൺ വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്. വൻ വർധന അവകാശപ്പെടാനില്ലെങ്കിലും 0.32 മില്യൺ പുതിയ വരിക്കാരുമായി എയർടെലും പിടിച്ചുനിന്നു. എന്നാൽ വിഐയുടെ കാര്യത്തിലേക്ക് വന്നാൽ 1.9 മില്യൺ വരിക്കാരെയാണ് ഓഗസ്റ്റിൽ മാത്രം വിഐക്ക് നഷ്ടമായിരിക്കുന്നത്. ബിഎസ്എൻഎലിന് വരിക്കാർ കുറഞ്ഞെങ്കിലും വിഐയുടെ അത്രയും നഷ്ടമില്ല എന്നതാണ് ആശ്വാസം പകരുന്നത്. 0.56 മില്യൺ വരിക്കാരെയാണ് ബിഎസ്എൻഎലിന് നഷ്ടമായത്. ഓഗസ്റ്റിൽ ആകെ 10,81,415 ലക്ഷം(1.08 മില്യൺ) പേരാണ് പുതിയതായി ടെലിക്കോം വരിക്കാരായി മാറിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിഐക്കും ബിഎസ്എൻഎലിനും വൻതോതിൽ വരിക്കാരെ നഷ്ടമാകുന്നുണ്ട്. ജിയോ വൻ തോതിൽ വരിക്കാരെ സമ്പാദിക്കുമ്പോൾ എയർടെലിനു മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചു നിൽക്കാൻ കഴിയുന്നത്. മോശം സേവനമാണ് വിഐ എന്ന വൊഡാഫോൺ ഐഡിയയുടെയും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൽഎലിന്റെയും വളർച്ചാ ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

5ജി യുഗത്തിലേക്ക് രാജ്യം കടന്നിട്ടും 4ജി സേവനങ്ങളിലേക്കു പോലും കടക്കാനാകാത്തതാണ് ഇപ്പോൾ ബിഎസ്എൻഎൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വേഗത ഇന്ന് ഒരു മുഖ്യ ഘടകമാണെന്ന് മനസിലാക്കാൻ കഴിവുണ്ടായിട്ടും അത് മനസിലായില്ലെന്ന ഭാവത്തിൽ തുടരുന്നതാണ് ബിഎസ്എൻഎൽ സേവനങ്ങളിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നത്. വരും വർഷങ്ങളിൽ 5ജി ഉൾപ്പെടെ ആരംഭിക്കും എന്ന് ബിഎസ്എൽഎൽ പറയുന്നുണ്ടെങ്കിലും അതുവരെ കാത്തുനിൽക്കാൻ എത്രപേർ തയാറാകും എന്നതാണ് പ്രശ്നം.

വിഐയുടെ കാര്യവും ഏതാണ്ട് ഇതേ രീതിയിൽത്തന്നെയാണ്. കവറേജ് പ്രശ്നങ്ങളും ഡാറ്റയ്ക്ക് വേഗതക്കുറവുമാണ് വിഐക്ക് എതിരായ പ്രധാന പരാതികൾ. ആകർഷകമായ പ്ലാനുകൾ നൽകുന്നുണ്ടെങ്കിലും അവ ആളുകൾക്ക് കിട്ടാൻ സാധിക്കുന്ന വിധത്തിൽ സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുന്നതാണ് വിഐയുടെ പ്രശ്നം. സാമ്പത്തിക പ്രതിസന്ധിമൂലം സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വൈകുന്നതാണ് വിഐയെ പിന്നോട്ടടിക്കുന്നത്.

യഥാർഥത്തിൽ ഈ രണ്ടു കമ്പനികളുടെയും പ്രശ്നമായി ഉപയോക്താക്കൾ കാണുന്നത് ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ കഴിവില്ലായ്മയാണ്. ഇത് ജിയോയ്ക്ക് ഏറെ സഹായകമാകുന്നു എന്നു മാത്രം. കാലത്തിനൊത്ത് സഞ്ചരിക്കാനുള്ള ഈ കമ്പനകളുടെ കഴിവുകേട് കാലത്തിനൊപ്പം സഞ്ചരിക്കുന്ന ജിയോ പ്രയോജനപ്പെടുത്തുന്നു. നിരവധി മികച്ച ഓപ്ഷനുകൾ മുന്നിലുള്ളപ്പോൾ പണം മുടക്കി ദുരിതം അനുഭവിക്കാൻ ആളുകൾ തയാറാകില്ല.

ഇപ്പോൾ 5ജി യുഗത്തിലേക്ക് കൂടി രാജ്യം കടന്നിരിക്കുന്നു. രാജ്യവ്യാപകമായി 5ജി എത്തുമ്പോൾ സ്വാഭാവികമായും ആളുകൾ 5ജി തേടി പോകും. 5ജി വിതരണ അവകാശമുണ്ടെങ്കിലും തങ്ങളുടെ 5ജി സേവനം എന്ന് ആരംഭിക്കുമെന്ന് കമ്പനിക്ക് തന്നെ അറിയാത്ത അവസ്ഥയും നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതേ രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയാൽ രാജ്യത്തെ ടെലിക്കോം കമ്പനികളിൽ പലതും ചരിത്രമായി മാറാനും സാധ്യതകൾ ഏറെയാണ്.


Click it and Unblock the Notifications








